വാദി അൽ സറാമി
സുഹാർ: പടിഞ്ഞാറൻ ഹജർ മലനിരകളുടെ താഴ്‌വരയിലേക്ക് കയറിച്ചെല്ലുമ്പോൾ ഒമാന്റെ ഹൃദയത്തുടിപ്പ് തൊട്ടറിയാൻ സാധിക്കുന്ന ഒരു ഗ്രാമമുണ്ട്; സഹമിലെ വാദി അൽ സറാമി. പച്ചപ്പുനിറഞ്ഞ ഈന്തപ്പനത്തോപ്പുകളും മലനിരകളിൽ നിന്ന് ഒഴുകിയിറങ്ങുന്ന തെളിനീരുറവകളും നാലായിരത്തിലധികം വർഷം പഴക്കമുള്ള വെങ്കലയുഗത്തിന്റെ വിസ്മയങ്ങളും ഒത്തുചേരുന്ന ഈ പ്രദേശം പ്രകൃതിസ്നേഹികൾക്കും ചരിത്രഗവേഷകർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്.
തലസ്ഥാനമായ മസ്കത്തിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ സഞ്ചരിച്ചാൽ സഹം വിലായത്തിലെത്താം. അവിടെ നിന്ന് ഉൾപ്രദേശങ്ങളിലേക്ക് നീങ്ങുമ്പോൾ മലനിരകളുടെ പശ്ചാത്തലത്തിൽ വാദി അൽ സറാമി ദൃശ്യമാകും. പാറക്കെട്ടുകൾ നിറഞ്ഞ മലനിരകൾക്കിടയിലൂടെ ഒഴുകുന്ന അരുവികളും ഫലജ് ജലസേചന സംവിധാനങ്ങളും ഈ താഴ്‌വരയെ എപ്പോഴും സജീവമാക്കുന്നു. കടുത്ത വേനലിലും ഈ പ്രദേശത്തെ ഈന്തപ്പനത്തോട്ടങ്ങളും കാർഷിക വിളകളും ഉണങ്ങാതെ നിൽക്കുന്നത് ഇവിടുത്തെ സമൃദ്ധമായ ജലസ്രോതസ്സുകൾ കൊണ്ടാണ്. പരമ്പരാഗത ഒമാനി ഗ്രാമീണ ജീവിതത്തിന്റെ നന്മയും ശാന്തതയും ഇന്നും കാത്തുസൂക്ഷിക്കുന്നവരാണ് സറാമിയിലെ ജനങ്ങൾ.
ഫോട്ടോ: രഞ്ജിത് കരണക്കോട്ട്
‘വാദി സറാമി’ പ്രകൃതി സ്നേഹികളുടെ മനസ്സ് കീഴടക്കുന്ന ഒരു പ്രദേശമാണ്. മഴയെത്തുമ്പോൾ പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകിയെത്തുന്ന വെള്ളച്ചാലുകളും, പച്ചപ്പണിഞ്ഞ മരച്ചില്ലകളും, നിശ്ശബ്ദത നിറഞ്ഞ ഗ്രാമീണ അന്തരീക്ഷവും ചേർന്ന് വാദി സറാമിയെ വ്യത്യസ്തമാക്കുന്നു. നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി പ്രകൃതിയുടെ മടിത്തട്ടിൽ കുറച്ച് സമയം ചെലവഴിക്കാനാഗ്രഹിക്കുന്നവർക്ക് ഈ പ്രദേശം മികച്ച അനുഭവമാണ് സമ്മാനിക്കുന്നത്. വർഷത്തിലെ ഭൂരിഭാഗം സമയവും വാദി ശാന്തമായി കിടക്കും. മഴക്കാലത്ത് പൂർണമായും മറ്റൊരു മുഖമാണ് വാദി കാണിക്കുക. വെള്ളത്തിന്റെ ശബ്ദവും മണ്ണിന്റെ മണവും ചേർന്ന് പ്രദേശത്തിന് പുതുജീവൻ നൽകുന്നു.
മഴക്ക് ശേഷം രൂപപ്പെടുന്ന ചെറിയ ജലാശയങ്ങളും പച്ചപ്പും സന്ദർശകരെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. സഹമിൽനിന്ന് 40 കിലോമീറ്റർ സഹം സനായ ജബൽ റോഡിൽ സഞ്ചരിച്ചാൽ വാദി സറാമിയിൽ എത്താം. വടക്കൻ ബാത്തിനയുടെ മണ്ണിൽ ഒളിഞ്ഞിരിക്കുന്ന പ്രകൃതിയുടെ മനോഹര ചിത്രമാണ് വാദി സറാമി വരച്ചു കാട്ടുന്നത്. വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ആഡംബരമോ ജനത്തിരക്കോ ഇല്ലെങ്കിലും പ്രകൃതിയുടെ യഥാർഥ സൗന്ദര്യം തേടുന്നവർക്ക് ഇത് ഒരു ശാന്ത സങ്കേതമാണ്. മഴയുടെ സ്പർശത്തിൽ ഉണരുന്ന ഈ താഴ്വര ഒമാന്റെ പ്രകൃതി വൈവിധ്യത്തിന്റെ മറ്റൊരു മനോഹര അധ്യായമായി നിലകൊള്ളുന്നു. വിനോദസഞ്ചാര സാധ്യതകൾ ഒമാനിലെ പ്രശസ്തമായ ചില വാദികളെ പോലെ വാദി സറാമി ഇതുവരെ വലിയ തോതിൽ വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയിട്ടില്ല. എന്നാൽ അതുതന്നെയാണ് ഇതിന്റെ പ്രത്യേകത. അമിതമായ തിരക്കുകളില്ലാതെ പ്രകൃതിയെ ആസ്വദിക്കാൻ കഴിയുന്ന ഒരു ഇടം എന്ന നിലയിൽ ഇത് ശ്രദ്ധ നേടുകയാണ്. ഫോട്ടോഗ്രാഫി, പ്രകൃതി പഠനം, കുടുംബസമേതം പിക്‌നിക്ക്, ചെറിയ ട്രെക്കിംഗ് യാത്രകൾ എന്നിവക്ക് അനുയോജ്യമായ സാഹചര്യമാണ് ഇവിടെ ലഭിക്കുന്നത്. പ്രത്യേകിച്ച് മഴക്ക് ശേഷമുള്ള കാലഘട്ടത്തിൽ വാദിയുടെ സൗന്ദര്യം ഇരട്ടിയാകുന്നു.
വാദി അൽ സറാമിയുടെ ഭംഗി കേവലം പ്രകൃതിദൃശ്യങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. ചരിത്രാതീത കാലത്തെ മനുഷ്യസംസ്കാരത്തിന്റെ വലിയൊരു കവാടമാണിത്. സുൽത്താൻ ഖാബൂസ് സർവകലാശാലയും ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയവും സംയുക്തമായി ഈ മേഖലയിലെ ദഹ്‌വ ഉൾപ്പെടെയുള്ള സറാമി താഴ്‌വരകളിൽ നടത്തിയ ഖനനത്തിൽ വെങ്കലയുഗത്തിലെ ‘ഉമ്മു അൻ-നാർ’ സംസ്കാരത്തിന്റെ നിർണായക തെളിവുകളാണ് കണ്ടെത്തിയിട്ടുള്ളത്. ബി.സി 2500 - 2000 കാലഘട്ടത്തിൽ ഇവിടെ നിലനിന്നിരുന്ന വലിയൊരു മനുഷ്യവാസ കേന്ദ്രത്തിന്റെ അവശിഷ്ടങ്ങൾ ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്നതാണ്. ഇന്ന് ശാന്തമായി കിടക്കുന്ന ഈ താഴ്‌വര 4500 വർഷങ്ങൾക്ക് മുൻപ് വലിയൊരു വ്യവസായ കേന്ദ്രമായിരുന്നു എന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു. മലനിരകളിൽ നിന്ന് ചെമ്പ് ഖനനം ചെയ്ത് ഉരുക്കുന്ന വലിയ ചൂളകളും പണിശാലകളും ഇവിടെയുണ്ടായിരുന്നു.
ഇവിടെ നിർമിച്ചിരുന്ന ചെമ്പ് ഉൽപന്നങ്ങൾ മെസപ്പൊട്ടേമിയ, സിന്ധുനദീതട സംസ്കാരം (ഇന്ത്യ-പാകിസ്ഥാൻ മേഖല), പുരാതന ഇറാൻ തുടങ്ങിയ ലോകസംസ്കാരങ്ങളിലേക്ക് കടൽമാർഗം കയറ്റി അയച്ചിരുന്നു. ഇവിടുത്തെ കല്ലറകളിൽ നിന്നും വീടുകളിൽ നിന്നും കണ്ടെടുത്ത സിന്ധുനദീതട സംസ്കാരത്തിന്റെ മൺപാത്രക്കഷ്ണങ്ങൾ ഇതിന് അടിവരയിടുന്നു. പർവതപ്രദേശങ്ങളെയും കടൽത്തീരത്തെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന വ്യാപാര പാതയായിരുന്നു ഈ വാദി. ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി സഹമിൽ വലിയ കാർഷിക നഗര പദ്ധതികൾ ഒരുങ്ങുമ്പോൾ തന്നെ, സറാമി പോലുള്ള പ്രദേശങ്ങളുടെ ചരിത്രപൈതൃകം അതേപടി നിലനിർത്താൻ സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ആധുനികതയുടെ ആർഭാടങ്ങളില്ലാതെ, പഴമയുടെ പ്രൗഢിയും പ്രകൃതിയുടെ കുളിർമയും ഒന്നിച്ച് നുകരാൻ ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിക്കും വടക്കൻ ബാത്തിനയിലെ ഈ കുഞ്ഞുഗ്രാമം ഒരു വേറിട്ട അനുഭവം തന്നെയാണ് സമ്മാനിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.