????????? ??????????????? ???????? ???????????????????? ??????????????? ??????????????? ??????????, ???????, ????? ????, ??????????? ?????????

വായുവില്‍ നിന്ന് വെള്ളമുണ്ടാക്കാം; സ്റ്റാര്‍ട്ടപ് സംരംഭവുമായി എന്‍.ഐ.ടി വിദ്യാര്‍ഥികള്‍

കോഴിക്കോട്: അന്തരീക്ഷ വായുവില്‍നിന്ന് ശുദ്ധജലം നിര്‍മിച്ചെടുക്കുന്ന യന്ത്രവുമായി കോഴിക്കോട് എന്‍.ഐ.ടിയിലെ പൂര്‍വ വിദ്യാര്‍ഥികള്‍. സ്വപ്നില്‍, സന്ദീപ്, പര്‍ധ സായി, വെങ്കിടേഷ് എന്നിവരാണ് ഇതിന്‍െറ ആദ്യമാതൃക വികസിപ്പിച്ചത്. 2016ല്‍ എന്‍.ഐ.ടിയില്‍നിന്ന് പഠിച്ചിറങ്ങിയ ഇവര്‍ ബംഗളൂരുവില്‍ സ്ഥാപിച്ച ഉറവ് ലാബ്സ് എന്ന സ്റ്റാര്‍ട്ടപ് സംരംഭം വഴിയാണ് വരള്‍ച്ചയുടെ നാളുകള്‍ക്ക് പ്രതീക്ഷയേകുന്ന സംരംഭവുമായി രംഗത്തുവന്നത്. ഇത് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിപ്പിച്ച് ജില്ല കലക്ടര്‍ എന്‍. പ്രശാന്തിന്‍െറ പിന്തുണയും നേടി.അന്തരീക്ഷത്തിലെ ഈര്‍പ്പമാണ് ജലമാക്കി മാറ്റുന്നത്. ഈര്‍പ്പത്തെ ഡിസ്റ്റില്‍ഡ് വാട്ടറായാണ് മാറ്റുക. ഇതില്‍ ലവണങ്ങള്‍ ചേര്‍ത്ത് കുടിക്കാന്‍ യോഗ്യമാക്കി മാറ്റുന്നു.

വേപ്പര്‍ കംപ്രഷന്‍ റഫ്രിജറേഷനിലാണ് യന്ത്രം പ്രവര്‍ത്തിക്കുന്നത്. ആദ്യമാതൃക ലിറ്ററിന് രണ്ടുരൂപ നിരക്കില്‍ പ്രതിദിനം 70 ലിറ്റര്‍ ജലം വായുവില്‍നിന്ന് ഉണ്ടാക്കുന്നതായി സംഘം പറഞ്ഞു. ചെലവ് ലിറ്ററിന് 1.2 രൂപയാക്കി കുറക്കാന്‍ കഴിയും. യന്ത്രം വികസിപ്പിച്ച് പ്രതിദിനം 2,000 ലിറ്റര്‍ വെള്ളം ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം.

അന്തരീക്ഷത്തിലെ ആര്‍ദ്രത 30 ശതമാനത്തിന് മുകളിലും താപനില 12 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുമായാലാണ് യന്ത്രം പ്രവര്‍ത്തിക്കുക. ആര്‍ദ്രത 60 ശതമാനത്തോളമുള്ളതിനാല്‍ ഇത് നമ്മുടെ നാടിന് അനുയോജ്യമാണ്. ഫില്‍ട്ടറിലൂടെ വായു ശുദ്ധീകരിക്കുന്നതിനാല്‍ ശുദ്ധജലമാണ് ലഭിക്കുകയെന്ന് ഇവര്‍ പറഞ്ഞു.യന്ത്രം പൂര്‍ണാര്‍ഥത്തില്‍ മേയില്‍ കോഴിക്കോട് പുറത്തിറക്കാനാണ് ആലോചന.

യന്ത്രത്തെ ഇന്‍റര്‍നെറ്റിലൂടെ ബന്ധിപ്പിച്ച് വെള്ളത്തിന്‍െറ ഗുണനിലവാരം, വായുവിന്‍െറ ഗുണനിലവാരം, കാലാവസ്ഥ എന്നിവ പരിശോധിക്കാന്‍ കഴിയും. പൊതുസ്ഥലങ്ങളില്‍ യന്ത്രം സ്ഥാപിച്ച് കുടിവെള്ളം ലഭ്യമാക്കുകയാണ് ലക്ഷ്യം.ഗുജറാത്ത് വാപി സ്വദേശിയായ സ്വപ്നിലും മധുര സ്വദേശി വെങ്കിടേഷും ബി.ആര്‍ക്, വിശാഖപട്ടണം സ്വദേശി സന്ദീപ് ബി.ടെക് ഇലക്ട്രോണിക്സ് ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, വിജയവാഡ സ്വദേശി പര്‍ധ സായി ബി.ടെക് മെക്കാനിക്കല്‍ എന്‍ജിനീയറിങ് എന്നിവയാണ് പഠിച്ചത്.

 

Tags:    
News Summary - startup of nit students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.