ഹോട്സ്റ്റാർ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയ വിഡിയോ സ്ട്രീമിങ് കമ്പനികളോട് സ്ട്രീമിങ് റെസൊല്യൂഷൻ കുറക്കാൻ ആവശ്യപ്പെട്ട് ഇൻഡസ്ട്രി ബോഡി സെല്ലുലാർ ഓപറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (COAI) രംഗത്ത്. കോവിഡ് 19 ബാധമൂലം നിർബന്ധിത സാഹചര്യത്തിൽ വീടുകളിൽ കഴിയുന്നവർ നിരന്തരം ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നത് വഴി മറ്റ് പ്രധാന കാര്യങ്ങൾക്കായി നെറ്റ്വർക് ഉപയോഗിക്കാൻ ബുദ്ധിമുട്ട് നേരിടുമെന്ന് സി.ഒ.എ.ഐ അറിയിച്ചു.
വിഡിയോ സ്ട്രീമിങ് ക്വാളിറ്റി കുറച്ച് ടെലികോം സേവന ദാതാക്കളുമായി സഹകരിച്ചാൽ മാത്രമേ ഈ അടിയന്തര സാഹചര്യത്തിലുള്ള ഉയർന്ന ട്രാഫിക് കുറച്ച് നെറ്റ്വർക് പഴയ രീതിയിൽ പുനഃസ്ഥാപിക്കാൻ സാധിക്കുകയുള്ളൂവെന്നും കത്തിൽ പറയുന്നു.
ഹൈ ഡെഫിനിഷൻ (HD) ക്വാളിറ്റിയിൽ വിഡിയോ സ്ട്രീം ചെയ്യുേമ്പാൾ കൂടുതൽ ഡാറ്റ വേണമെന്നതിനാൽ നെറ്റ്വർകിന് അത് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് അത് വിഘാതം സൃഷ്ടിക്കുകയാണ്. വിഡിയോ ഉള്ളടക്കം സ്റ്റാൻഡേർഡ് ഡെഫിനിഷനിൽ (SD) ഉപഭോക്താക്കൾക്ക് ലഭ്യമാക്കണമെന്നും ഓവർ ദ ടോപ് (OTT) പ്ലാറ്റ്ഫോമുകളായ ഹോട്സ്റ്റാർ, ആമസോൺ, നെറ്റ്ഫ്ലിക്സ്, വൂട്, സീ5 എന്നീ കമ്പനികളോട് സി.ഒ.എ.ഐ നിർദേശിച്ചു.
അതേസമയം, യൂറോപ്പിൽ നെറ്റ്ഫ്ലിക്സും ഡിസ്നിയുമടക്കമുള്ള OTT പ്ലാറ്റ്ഫോമുകൾ അവരുടെ വിഡിയോ സ്ട്രീമിങ് എച്ച.ഡിയിൽ നിന്ന് സ്റ്റാൻഡേർഡ് ഡെഫിനിഷനായി കുറച്ചിട്ടുണ്ട്. ഇത് 25 ശതമാനത്തോളം ട്രാഫിക് കുറച്ച് നെറ്റ്വർക് പ്രവർത്തനം സ്ഥിരതയുള്ളതാക്കുമെന്ന് നെറ്റ്ഫ്ലിക്സ് തന്നെ അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യയിൽ സേവനം തടസ്സപ്പെടാതിരിക്കാൻ മികച്ച സംവിധാനങ്ങൾ ഒരുക്കിയതായി എയർടെൽ നേരത്തെ അറിയിച്ചിരുന്നു. റിലയൻസ് ജിയോ ഉപഭോക്താക്കളുടെ സൗകര്യത്തിന് ഡാറ്റാ പ്ലാനുകളിൽ ഇരട്ടി ഡാറ്റ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.