നിങ്ങളെ രഹസ്യമായി പ്രേമിക്കുന്ന കാമുകനാര് ? 

"പതിനയ്യായിരം കൊല്ലത്തെ ഇന്ത്യയുടെ ചരിത്രമാണ് മഹാഭാരതം." എന്റെ ഒരു പോസ്റ്റിൽ ഒരാൾ കമന്റ് ചെയ്തതാണ്. ആള് എഞ്ചിനീയറാണ്. വല്യക്കാട്ടെ കമ്പനിയിൽ ജോലിയൊക്കെ ഉണ്ട്. ആധുനിക മനുഷ്യന്റെ ചരിത്രം തുടങ്ങിയിട്ട് പതിനായിരം കൊല്ലമേ ആയിട്ടുള്ളു എന്നും. അവൻ ഗുഹയിൽ നിന്നിറങ്ങി കൃഷി ചെയ്ത് ജീവിക്കാൻ തുടങ്ങിയിട്ട് 6000 - 9000 വർഷമെ ആയിട്ടുള്ളു എന്നും. സ്റ്റോണ് എയ്ജ്, ബ്രോണ്സ് എയ്ജ്, അയണ് ഏജ് എന്ന മൂന്ന് ചരിത്ര കാലഘട്ടങ്ങളെ കുറിച്ചുമൊക്കെ 5 ആം ക്ലാസ്സിലെ ഹിസ്റ്ററി/ജിയോഗ്രഫിയിൽ എല്ലാവരെയും പോലെ ഇയാളും പഠിച്ചതാണ്. പക്ഷെ യുക്തിയുടെ എല്ലാം സീമകളെയും ഭേദിക്കുന്ന ഈ പതിനയ്യായിരത്തിന്റെ കണക്ക് ഇയാൾ എങ്ങനെ വിശ്വസിച്ചു. ? ഇതിനാണ് കോഗ്നിറ്റീവ് കണ്ടീഷനിങ് എന്ന് പറയുന്നത്. 

മേൽ വിവരിച്ച ഉദാഹരണം ഒക്കെ ചെറുത്. പശുവിന്റെ കൊമ്പിന്റെ ഇടയിൽ റേഡിയൊ വെച്ചാൽ ഓംകാരം കേൾക്കും എന്ന് വിശ്വസിക്കുന്ന ആൾക്കാരുണ്ട്. ചാണകത്തിന് റേഡിയേഷൻ തടയാനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്. മനുഷ്യൻ ഉണ്ടായിട്ട് ബൈബിളിന്റെ കണക്കനുസരിച്ച് 5000 കൊല്ലമേ ആയിട്ടുള്ളു എന്ന് വിശ്വസിക്കുന്ന ആൾക്കാരുണ്ട്. ഈ വിശ്വസിക്കുന്നവരിൽ ഡോക്ടർമ്മാരും, ശാസ്ത്രജ്ഞരും, എഞ്ചിനീയർമ്മാരുമുണ്ട്. ഇത്ര യുക്തി രഹിതമായ വാദങ്ങൾ എങ്ങനെ ഇവർക്ക് വിശ്വസിക്കാൻ സാധിക്കുന്നു ? കോഗ്നിറ്റീവ് കണ്ടീഷണിങ് മനുഷ്യ മസ്തിഷ്കത്തിൽ ചെയ്യുന്ന പരിവർത്തനങ്ങൾ പ്രവചനാതീതമാണ്.

കോഗ്നിറ്റീവ് കണ്ടീഷണിങ് അത്ര മോശം കാര്യമല്ല. മാർക്കെറ്റിങ്/പരസ്യ മേഖലയിൽ ജോലി ചെയ്യുന്നവർ എല്ലാവരും ഏറിയും കുറഞ്ഞും ഉപഭോക്താക്കളെ കോഗ്നിറ്റീവ് ആയി കണ്ടീഷൻ ചെയ്യുന്ന പ്രവർത്തിയിൽ വ്യാപൃതരായിരിക്കുന്നവരാണ്. ഉപഭോക്താക്കളിൽ അന്തർലീനിയമായ ഒരു വികാരത്തെ ദ്വോതിപ്പിക്കുക എന്നതാണ് പരസ്യ ഏജൻസ്സികൾ ചെയ്യുന്ന പ്രക്രീയ. മിക്ക പരസ്യ ഏജൻസ്സികളും, മനുഷ്യനിലെ സഹാനുഭൂതി, സ്നേഹം, നൊസ്റ്റാൾജിയ, ദുഖം തുടങ്ങിയ മൃദുല വികാരങ്ങളെ ഉന്നമിട്ടാണ് പരസ്യങ്ങൾ ഇറക്കുക. പരസ്യം എന്നെ സ്വാധീനിക്കാറില്ലെന്ന് അവകാശപ്പെടുന്ന ഏത് കഠിനഹൃദയനെയും കൃത്യമായ അളവിൽ ഈ വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്ന പരസ്യങ്ങളിലൂടെ സ്വാധീനിക്കാൻ കഴിയും. അച്ചട്ടാണ്. 

കോഗ്നിറ്റീവ് കണ്ടീഷണിങ് വേറൊരു രീതിയിലും സാധിക്കും. മനുഷ്യനിൽ അന്തർലീനിയമായ പേടിയെ ദ്വോതിപ്പിക്കുക. പാമ്പ് പേടി, പൂച്ച പേടി തുടങ്ങിയ പേടികളല്ല. ഒരു പരിഷ്കൃത സമൂഹത്തിൽ ഒരിക്കലും പുറത്ത് പറയാൻ സാധിക്കാത്ത തരം പേടികൾ. "മാപ്പിളമാർ സ്ഥലങ്ങളെല്ലാം വാങ്ങി കൂട്ടുകയാണ്. ഇവരെ നിലക്ക് നിർത്താൻ ആരുമില്ലല്ലൊ"!. "കൃസ്ത്യാനികൾ എല്ലാ ബി്സ്സിനസ്സുകളും കൈയ്യേറി. അരിക്കച്ചവടം, ഹാർഡ് വെയർ ഷോപ്, സ്വർണ്ണക്കച്ചവടം എന്ന് വേണ്ട ബിസ്സിനസ്സിന്റെ എല്ലാ മേഖലയിലും കൄസ്ത്യാനികളാണ്". ഇങ്ങനെ ഒക്കെ വിശ്വസിക്കുന്ന ഒരാളോട്, "മുസ്ലീങ്ങൾ 2025 ഓടെ ഭൂരിപക്ഷമാകും". "മുസ്ലീങ്ങൾ പ്രേമിച്ച് മതംമാറ്റി, ലൌ ജിഹാദ് നടത്തുന്നു". "കൃസ്ത്യാനികൾ വ്യാപകമായി മതപരിവർത്തനം നടത്തുകയാണ്" എന്നുള്ള വാദങ്ങളുമായി ഒരാൾ അവതരിച്ചാൽ ഇത്തരം പേടികളുമായി ജീവിക്കുന്ന ഒരാൾക്ക് ഇയാളുമായി താദാത്മ്യപ്പെടാൻ സാധിക്കും. ഇത്രയുമായാൽ ഈ അവതാരത്തിന് ഒരു അനുയായിയെ ലഭിച്ചു എന്നർത്ഥം.

അടുത്ത സ്റ്റെപ്; തുടരെ തുടരെ നുണകൾ ഇറക്കുക. ഒരു നുണകൾ പോലും പ്രോസ്സസ്സ് ചെയ്ത് പതിരു തിരിക്കാൻ സമയം കൊടുക്കരുത്. ഒരു നുണ പതിനെട്ട് തവണ ആവർത്തിച്ചാൽ അതിന് സത്യത്തിന്റെ പരിവേഷം ലഭിക്കും. ഈ പതിനെട്ട് എന്ന കണക്ക് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. പരസ്യ/മാർക്കെറ്റിങ്ങിൽ ജോലി ചെയ്യുന്നവർക്ക് ഈ 18ന്റെ ഗുട്ടൻസ് മനസ്സിലാവും. വാട്സാപ്പിലൂടെയൊ, സോഷ്യൽ മീഡിയിലൂടെയൊ ഇത്തരം നുണകൾ സ്ഥിരമായി ഒരാളെ കാണിച്ചാൽ അവനെ പതിയെ കോഗ്നിറ്റീവ് കണ്ടീഷണിങ്ങിന് വിധേയമാക്കാം. പിന്നെ അവനോട് ഇൻഡ്യയിൽ 15,000 കൊല്ലം മുന്നെ ഡ്രൈവർ ലെസ് കാറുകൾ ഉണ്ടായിരുന്നു എന്ന് പറഞ്ഞാലും വിശ്വസിക്കും. ഇന്ത്യയുടെ ഇന്നത്തെ സ്ഥിതിക്ക് കാരണം നെഹ്റു ആണെന്ന വാദവും തൊണ്ട തൊടാതെ വിഴുങ്ങും. ഇന്നലെ നടന്ന നോട്ട് ബന്ദിന്റെ ബുദ്ധിമുട്ടുകളും, ഇക്കണോമി റിസഷിനിലേക്ക് പോയത് കണക്കുകൾ വെച്ച് നിരത്തിയാലും ഇക്കൂട്ടർ വിശ്വസിക്കില്ല. ട്രമ്പിന്റെ ഭാഷയിൽ പറഞ്ഞാൽ അതൊക്കെ ഫേക് ന്യുസ് ആയി തള്ളാൻ അവനെ കോഗ്നിറ്റീവ് ആയി കണ്ടീഷൻ ചെയ്തു കഴിഞ്ഞു.

ഇങ്ങനെ മനുഷ്യനെ സ്വാധീക്കിനാകുമൊ എന്ന് അമ്പരക്കുന്നവർ രണ്ട് ദിവസമായി ന്യുസ് ഒന്നും കാണുന്നില്ല എന്ന് വേണം വിശ്വസിക്കാൻ. ഈ നുണപ്രചരണം ഒരു സയിൻസ് ആയി വികസിപ്പിച്ച ഒരു കമ്പനിയെ ഫേസ്ബുക് തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്ന് വിലക്കി. കേംപ്രിഡ്ജ് അനലിറ്റിക്ക എന്നാണ് കമ്പനിയുടെ പേര്. ഒരാഴ്ച മുന്നെ ഒരു ചെറിയ കോളം വാർത്ത ആയി തുടങ്ങിയതാണ് ഈ ന്യുസ്. കഴിഞ്ഞ ആഴ്ച കൊണ്ട് കേംപ്രിഡ്ജിന്റെ പ്രവർത്തന രീതിയെ കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ പുറത്ത് വന്നു. ഇന്നലെ ചാനൽ - 4 എന്ന യു.കെ ആസ്ഥാനമായ ഒരു ടെലിവിഷൻ ചാനൽ ഒരു സ്റ്റിങ് ഓപ്പറേഷനും നടത്തി. തങ്ങളുടെ പ്രവർത്തന രീതികളെക്കുറിച്ച് സി.ഇ.ഒ ആലെക്സാണ്ടർ നിക്സ് വെളിപ്പെടുത്തുന്നത് രഹസ്യക്യാമറയിൽ അവർ പിടിച്ചെടുത്തു. (ലിങ്ക് കമന്റിൽ)

കേംപ്രിഡ്ജ് അനലറ്റിക്ക മുൻപ് നിങ്ങൾ കേട്ടിട്ടില്ലായിരിക്കും. 2014 ലെ ഇന്ത്യൻ ഇലക്ഷനിലെ നിറസാന്നിദ്ധ്യമായിരുന്നു കേംപ്രിഡ്ജ് അനലറ്റിക്ക. ഇന്ത്യയിൽ മാത്രമല്ല. കെനിയ, ചൈന, ഈസ്റ്റേണ് യൂറോപ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലൊക്കെ അതോറിറ്റേറിയൻ നേതാക്കൾക്ക് അനുകൂലമായി ഇലക്ഷനെ സ്വാധീനിച്ച കമ്പനിയാണ് കേംപ്രിഡ്ജ്. ഇൻഡ്യയിൽ മോഡി തൊട്ട്, കെനിയയിലെ കെന്യാട്ടാ അടക്കം, അമേരിക്കൻ പ്രസിഡന്റ് ട്രമ്പിന്റെ വിജയത്തിലെ പ്രധാന കണ്ണിയായിരുന്നു ഈ കമ്പനി.

കമ്പനിയുടെ പ്രവർത്തന രീതി രസകരമാണ്. അവർ നിർദ്ദോഷമായ ഒരു ഫേസ്ബുക് ആപ് ഇറക്കുന്നു. "നിങ്ങളുടെ രഹസ്യ കാമുകനാര്". "നിങ്ങളുടെ പേഴ്സണാലിറ്റി അളക്കു" തുടങ്ങിയ തരം ഫേസ്ബുക് ആപ്പുകൾ കണ്ടിട്ടില്ലെ ?. അത്തരം ഒരു ആപ്പാണ് കേംപ്രിഡ്ജിന്റെയും തുറുപ്പ് ചീട്ട്. ഇത് കേംപ്രിഡ്ജ് നേരിട്ട് ഇറക്കിയ ആപ്പല്ല. അവർ അതിന് ഉപയോഗിച്ചത് കേംപ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഒരു പ്രഫസറായ ഡോ. അലക്സാണ്ടർ കോഗൻ വികസിപ്പിച്ച ഒരു ആപ്പാണ്. "thisisyourdigital" ലൈഫ് എന്ന പേഴ്സണാലിറ്റി പ്രെഡിക്ട് ചെയ്യുന്ന ഒരു ആപ്. ഈ ആപ്, നിങ്ങളുടെ പേരും നാളും മാത്രമല്ല. നിങ്ങളുടെ സുഹൃത്തുക്കളുടെ ഡാറ്റയും, അവരുടെ ലൈക്കുകളും വരെ അടപടലം പാതാളക്കരണ്ടി ഇട്ട് വാരി എടുക്കും. ഈ ഡാറ്റയിൽ നിന്ന് നിങ്ങളുടെ രാഷ്ട്രീയ ചായ്വു തൊട്ട്, സെക്ഷ്വാലിറ്റി വരെ അനലറ്റിക്കയ്ക്ക് ഊഹിച്ചെടുക്കാൻ സാധിക്കും. ഇങ്ങനെ 50 മില്യണ് അമേരിക്കക്കാരുടെ ഡാറ്റയാണ് ആപ്പ് വാരിയെടുത്ത് അനലറ്റിക്കയ്ക്ക് കൊടുത്തത്. ഈ ഡാറ്റയുടെ പിന്ബലത്തിൽ നൂണകൾ അടങ്ങുന്ന പ്രൊപ്പഗണ്ട വീഢിയോകളും, പരസ്യങ്ങളും, ആന്റി ഹിലരി പരസ്യങ്ങളും ഇത്ര അധികം പേരിലേക്ക് എത്തിക്കാൻ സാധിച്ചു. ട്രംമ്പിന് അനുകൂലമായ ഒരു രാഷ്ട്രീയ സാഹചര്യം ഒന്നുമില്ലായ്മയിൽ നിന്ന് ഇവർ സൃഷ്ടിച്ചെടുത്തു. കേംപ്രിഡ്ജ് അനലറ്റിക്ക ഡാറ്റ മാത്രം വെച്ചുള്ള കളികൾ മാത്രമല്ല കളിക്കുന്നത്. ഹണി ട്രാപ് പോലെ തൊട്ടിത്തരങ്ങൾ അനവധിയുണ്ട്. 

Full View

നമ്മൾ ജനാധിപത്യത്തെ വളരെ ലാഘവത്തോടെ കാണുന്നതാണ് കേംപ്രിഡ്ജ് പോലുള്ള കമ്പനികൾക്ക് വളമാകുന്നത്. ബഹുഭൂരിപക്ഷം ജനങ്ങളും രാഷ്ട്രീയമായി ഡിസ് എന്ഗേജ്ഡ് ആണ്. 30% വോട്ടുകൾ മാത്രം മതി ഇന്ന് പാർട്ടികൾക്ക് ഇലക്ഷൻ ജയിക്കാൻ. ഇൻഡ്യയിലെ തിരഞ്ഞെടുപ്പിലും, അമേരിക്കയിലും, കെനിയയിലുമൊക്കെ ഇത് തെളിഞ്ഞതാണ്. 30 ശതമാനം വോട്ടുകൾ നേടാൻ വോട്ടർമ്മാരിലെ 10% പേരെ കോഗ്നിറ്റീവ് കണ്ടീഷണിങ്ങിന് വിധേയരാക്കിയാൽ മതി. അവരുടെ നെറ്റ്വർക് ഇഫക്ട് ബാക്കി 30% പേരിലേയ്ക്ക് എത്തും എന്നാണ് കേംപ്രിഡ്ജ് പോലുള്ള കമ്പനികളുടെ വിജയം. രാജ്യത്തെ 10% പൊട്ടമ്മാരു വിചാരിച്ചാൽ ഏതൊരുവനും പ്രസിഡന്റൊ പ്രധാനമന്ത്രിയൊ ആകാമെന്ന് ചുരുക്കം.

ഇനി ഈ ലേഖനത്തിന്റെ തലക്കെട്ട്. രഹസ്യമായി പ്രേമിക്കുന്ന കാമുകനാര് തുടങ്ങിയ ആപ്പുകൾ വ്യാപകമായി ആൾക്കാർ ഉപയോഗിക്കുന്നത് കാണുന്നുണ്ട്. ഇത്തരം ആപ്പുകൾ കേംപ്രിഡ്ജ് പോലുള്ള കമ്പനികളുടെ ഡാറ്റ കളക്ഷൻ ഏജന്റുമാരാണ്. ആപ്പ് കൊണ്ട് വരുന്ന പ്രെഡിക്ഷനുകളൊക്കെ കാണാൻ നല്ല രസമുണ്ട്. പക്ഷെ നിങ്ങളുടെ ഡാറ്റ മാത്രമല്ല, ഫ്രണ്ട് ലിസ്റ്റിലുള്ളവരുടെ ഡാറ്റ പോലും നിങ്ങൾ വഴി അവർക്ക് എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. അത് കൊണ്ട് ആപ്പ് ഉപയോഗിക്കുന്നതിന് മുൻപ് എന്തൊക്കെ ഡാറ്റയാണ് ആപ്പ് കൈക്കലാക്കുക എന്ന് കണ്ട് പിടിക്കുക. പേരും ഈമെയിലും ഒഴിച്ച് വേറെ ഏതെങ്കിലും ഡാറ്റ ആപ് എടുക്കുന്നുണ്ടെങ്കിൽ മിണ്ടാതെ ഇറങ്ങിപ്പോരുകയായിരിക്കും അഭികാമ്യം. 
Tags:    
News Summary - cambridge analytica- Tech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.