സൗരോര്‍ജം മാത്രം ഉപയോഗിച്ച് ലോകം ചുറ്റി റെക്കോര്‍ഡുകളുമായി തിരിച്ചത്തെി അബൂദബിയില്‍ ‘വിശ്രമിക്കുന്ന’ സോളാര്‍ ഇംപള്‍സ് വിമാനത്തിന് ഫ്രാന്‍സില്‍നിന്ന് ഒരു പിന്‍ഗാമി വരുന്നു. സോളാര്‍ ഇംപള്‍സിനെ പോലെ ബദല്‍ ഊര്‍ജത്തിലാണ് യാത്രയെങ്കിലും ഈ പിന്‍ഗാമിയുടെ യാത്ര ആകാശത്തിലൂടെയല്ല, കടല്‍മാര്‍ഗമാണ്. 
ഫ്രാന്‍സിലെ സെന്‍റ് മാലോയിലെ കപ്പല്‍നിര്‍മാണശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന ഈ ബോട്ടിന് സൗരോര്‍ജം മാത്രമല്ല കാറ്റില്‍നിന്നുള്ള ഊര്‍ജവും ഹൈഡ്രജനും ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കും. 
ഫ്രഞ്ചുകാരനായ വിക്ടോറിയന്‍ എറുസാര്‍ഡ്, ഡോക്യുമെന്‍ററി സംവിധായകനും പ്രവഷനല്‍ മുങ്ങല്‍ വിദഗ്ധനുമായ ജാക്വസ് ഡെലഫോസ് എന്നിവരാണ് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പദ്ധതിയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല.
അനുയോജ്യ കാലാവസ്ഥയില്‍ സൗരോര്‍ജവും കാറ്റില്‍നിന്നുള്ള ഊര്‍ജവും ഉപയോഗിച്ചാണ് ബോട്ട് പ്രവര്‍ത്തിക്കുക. അല്ലാത്തപ്പോള്‍ വൈദ്യുത വിശ്ളേഷണം വഴി ശേഖരിക്കുന്ന ഹൈഡ്രജന്‍ ഉപയോഗപ്പെടുത്തും. ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കാത്തതിനാല്‍ ബോട്ട് ഒരു തരത്തിലുമുള്ള കാര്‍ബണ്‍ ബഹിര്‍ഗമനത്തിനും കാരണമാകില്ല. 32 കോടി രൂപയോളം ചെലവ് വരുന്ന ബോട്ടില്‍ സൗരോര്‍ജ പാനലുകള്‍, കാറ്റില്‍ കറങ്ങുന്ന ടര്‍ബൈനുകള്‍, ഹൈഡ്രജന്‍ സംഭരണികള്‍ തുടങ്ങിയവയുണ്ടാകും. ഇത്തരത്തിലുള്ള ആദ്യ ബോട്ടാണിത്.
ആറ് വര്‍ഷം നീളുന്ന കടല്‍യാത്രയാണ് പദ്ധതി ലക്ഷ്യമിടുന്നത്. മെഡിറ്ററേനിയന്‍, അറ്റ്ലാന്‍റിക്, പസഫിക് സമുദ്രങ്ങളിലൂടെയുള്ള സഞ്ചാരത്തില്‍ 101 നങ്കൂരസ്ഥലങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. ഇന്ത്യയിലെ ഗോവയിലും ബോട്ട് എത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.