ഐഫോൺ ഉപയോക്താക്കൾക്കായി വാട്‌സ്ആപ് അവതരിപ്പിക്കുന്ന പുത്തൻ പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ സേവനമായ 'വാട്‌സ്ആപ് പ്ലസ്' ഡിജിറ്റൽ ലോകത്ത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ഐ.ഒ.എസ് പ്ലാറ്റ്‌ഫോമിലെ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കായി അവതരിപ്പിച്ച ഈ സേവനം ആപിന്റെ ലുക്കും ഫീച്ചറുകളും പൂർണ്ണമായും വ്യക്തിഗതമാക്കാൻ സഹായിക്കുന്ന വിപുലമായ സൗകര്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
നിലവിൽ ഐ.ഒ.എസ് പതിപ്പ് 26.17.74 ഉപയോഗിക്കുന്നവർക്ക് ലഭ്യമായിത്തുടങ്ങിയ ഈ സേവനം വാട്‌സ്ആപ് മെസഞ്ചർ ഉപയോക്താക്കളെ ലക്ഷ്യം വെച്ചുള്ളതാണ്. ആപിന്റെ സെറ്റിങ്സ് വിഭാഗത്തിലൂടെ ഉപയോക്താക്കൾക്ക് ഈ പ്ലാൻ ലഭ്യമാണോ എന്ന് പരിശോധിക്കാവുന്നതാണ്. സാധാരണ മെസേജിങ്, വോയിസ്-വീഡിയോ കോളിങ് സേവനങ്ങൾ പഴയതുപോലെ തന്നെ സൗജന്യമായി തുടരുമെങ്കിലും വാട്‌സ്ആപ് പ്ലസ് സബ്‌സ്‌ക്രൈബ് ചെയ്യുന്നവർക്ക് കൂടുതൽ മെച്ചപ്പെട്ട ആറ് പ്രധാന പ്രീമിയം ഫീച്ചറുകൾ ലഭിക്കും. ഇതിൽ 18 വ്യത്യസ്ത ആക്‌സെന്റ് നിറങ്ങൾ ഉപയോഗിച്ച് ആപിന്റെ തീം മാറ്റാനുള്ള സൗകര്യം, 14 പുതിയ ആപി ഐക്കണുകൾ, സബ്‌സ്‌ക്രൈബർമാർക്കായി മാത്രമുള്ള പ്രത്യേക ആനിമേറ്റഡ് സ്റ്റിക്കർ പാക്കുകൾ എന്നിവ ഉൾപ്പെടുന്നു.
ഈ സേവനത്തിന്റെ ഏറ്റവും വലിയ ആകർഷണം ഉപയോക്താക്കൾക്ക് നൽകുന്ന നിയന്ത്രണങ്ങളാണ്. സാധാരണ മൂന്ന് ചാറ്റുകൾക്ക് പകരം 20 ചാറ്റുകൾ വരെ പിൻ ചെയ്യാൻ സാധിക്കുമെന്നത് തിരക്കുള്ള ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാകും. കൂടാതെ ഫ്ലട്ടർ, ടെമ്പോ, റിപ്പിൾ തുടങ്ങിയ 10 സവിശേഷ റിങ്ടോൺ ഓപ്ഷനുകളും ഈ പ്രീമിയം പാക്കേജിന്റെ ഭാഗമാണ്.
പ്രതിമാസ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഈ സബ്‌സ്‌ക്രിപ്ഷൻ പ്ലാനിന് യൂറോപ്പിൽ ഏകദേശം 2.49 യൂറോ (ഏകദേശം 274 രൂപ) ആണ് ഈടാക്കുന്നത്. ഇന്ത്യയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലെ ഔദ്യോഗിക നിരക്കുകൾ വരും ദിവസങ്ങളിൽ വ്യക്തമാകും. പ്ലാൻ ആഗ്രഹിക്കാത്തവർക്ക് അടുത്ത ബില്ലിംഗ് തീയതിക്ക് 24 മണിക്കൂർ മുമ്പ് സബ്‌സ്‌ക്രിപ്ഷൻ റദ്ദാക്കാനുള്ള സൗകര്യം ആപ് സ്റ്റോറിലൂടെ ലഭ്യമാണ്. പ്രീമിയം സേവനങ്ങൾ ആവശ്യമില്ലാത്തവർക്ക് നിലവിലെ ഫീച്ചറുകൾ മാറ്റമില്ലാതെ തുടരാമെന്നും ഭാവിയിൽ കൂടുതൽ നൂതനമായ സൗകര്യങ്ങൾ വാട്‌സ്ആപ് പ്ലസിലേക്ക് ചേർക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.