സാം ആൾട്ട്മാൻ, ഇലോൺ മസ്ക്
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ) രംഗത്തെ അതികായരും ചാറ്റ്ജി.പി.ടി ഉടമകളുമായ, അമേരിക്കൻ നോൺപ്രൊഫിറ്റ് സ്ഥാപനമായ, ഓപൺ എ.ഐക്ക് വിലയിട്ട് ലോകകോടീശ്വരനും സ്പേസ് എക്സ് സ്ഥാപകനുമായ ഇലോൺ മസ്ക്. 97.4 ബില്യൺ ഡോളറിന് ഓപൺ എ.ഐയെ ഏറ്റെടുക്കാമെന്നാണ് മസ്കിന്‍റെ ഓഫർ. എന്നാൽ, മസ്കിന്‍റെ ഓഫർ നിരസിച്ച ഓപൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ, മറുപടിയെന്നോണം 9.74 ബില്യൺ ഡോളറിന് ട്വിറ്റർ (നിലവിലെ എക്സ്) ഏറ്റെടുക്കാമെന്ന വാഗ്ദാനം മസ്കിന് മുന്നിൽവെച്ചു. സാം ആൾട്ട്മാനും മസ്കും തമ്മിൽ വർഷങ്ങളായി അഭിപ്രായഭിന്നതയിലാണ്.
ഓപൺ എ.ഐക്കെതിരെ മസ്ക് നിയമപോരാട്ടം നടത്തുന്നതിനിടെയാണ് ഏറ്റെടുക്കാമെന്ന വാഗ്ദാനം. ഓപൺ എ.ഐ നോൺ പ്രൊഫിറ്റ് സ്ഥാപനമെന്നതിൽ നിന്ന് ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന ഘടനയിലേക്ക് മാറുകയാണെന്ന് ചൂണ്ടിക്കാട്ടി ട്രംപ് കമ്പനിക്കെതിരെയും സി.ഇ.ഒ സാം ആൾട്ട്മാനെതിരെയും കേസ് ഫയൽ ചെയ്തിരുന്നു. 2015ൽ ഓപ്പൺ എ.ഐയ്ക്ക് തുടക്കമിടുമ്പോഴുള്ള കരാർ വ്യവസ്ഥകൾ ആൾട്ട്മാനും കമ്പനിയും ലംഘിച്ചുവെന്നാണ് മസ്‌കിന്റെ വാദം. 2015ൽ ഓപൺ എ.ഐയിൽ മസ്ക് സഹസ്ഥാപകനായി എത്തിയിരുന്നെങ്കിലും പിന്നീട് ഇത് ഉപേക്ഷിച്ച് സ്വന്തമായി എ.ഐ കമ്പനി രൂപീകരിക്കുകയായിരുന്നു. പിന്നാലെ, ഓപൺ എ.ഐയുടെ വിമർശനകനായി മാറുകയും ചെയ്തു.
ഈയിടെ, ഓപണ്‍ എ.ഐയുമായുള്ള സഹകരണം ആപ്പിള്‍ കമ്പനി പ്രഖ്യാപിച്ചതിന് പിന്നാലെ എതിർപ്പുമായി ഇലോണ്‍ മസ്ക് രംഗത്തെത്തിയിരുന്നു. തന്‍റെ കമ്പനികളില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ നിരോധിക്കും എന്നായിരുന്നു മസ്കിന്‍റെ ഭീഷണി.
ഓപ്പണ്‍ എ.ഐ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മസ്‌കുമായി യാതൊരു വിധ കരാറുമില്ലെന്ന് മസ്ക് നൽകിയ കേസിൽ ഓപണ്‍ എ.ഐ കോടതിയെ അറിയിച്ചിരുന്നു. ഒരിക്കല്‍ താന്‍ പിന്തുണയ്ക്കുകയും, പിന്നീട് ഒറ്റപ്പെടുത്തുകയും ചെയ്ത സ്ഥാപനം തന്റെ സാന്നിധ്യമില്ലാതെ വിജയം കൈവരിക്കുന്നത് കാണേണ്ടി വന്ന മസ്‌ക്, സ്ഥാപനത്തിന്റെ നേട്ടങ്ങളില്‍ അവകാശവാദമുന്നയിക്കാന്‍ മെനഞ്ഞ കെട്ടുകഥയാണ് ഈ 'സ്ഥാപക കരാര്‍' എന്നാണ് ഓപണ്‍ എ.ഐ കോടതിയെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.