ന്യൂയോർക്ക്: മെറ്റയുടെ പുതിയ ഒരു അറിയിപ്പ് കണ്ട് ആദ്യം ടെക് ലോകം ഒന്നാകെ ഞെട്ടിത്തരിച്ചു. ഇനിമുതൽ മെറ്റ, മൗസിന്റെ ചലനങ്ങളും കീബോർഡിലെ വർക്കുകളുമെല്ലാം പകർത്തും എന്നായിരുന്നു അറിയിപ്പ്. ഉപയോക്താക്കളെല്ലാം ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ഈ അറിയിപ്പ് തങ്ങൾക്കല്ലെന്ന് ബോധ്യമായതോടെ എല്ലാവർക്കും ആശ്വാസമായി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ പരിശീലിപ്പിക്കുന്നതിനായി മെറ്റ, അവരുടെ ജീവനക്കാരുടെ മൗസ് ചലനങ്ങൾ, ക്ലിക്കുകൾ, കീസ്ട്രോക്കുകൾ എന്നിവ പകർത്താൻ തീരുമാനിച്ചതായാണ് അറിയിപ്പ് വന്നതെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനായി യു.എസ് ആസ്ഥാനമായുള്ള ജീവനക്കാരുടെ കമ്പ്യൂട്ടറുകളിൽ പുതിയ ട്രാക്കിങ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നുണ്ടെന്ന് കമ്പനി ജീവനക്കാരോട് സർക്കുലർ വഴി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
മോഡൽ കപ്പാസിറ്റി ഇനിഷ്യേറ്റീവ് (എം.സി.ഐ) എന്നാണ് ഈ ട്രാക്കിങ് ഉപകരണത്തിന്റെ പേര്. ഈ ഉപകരണം ജോലി സംബന്ധമായ ആപ്പുകളിലും വെബ്‌സൈറ്റുകളിലും പ്രവർത്തിക്കും. കൂടാതെ ജീവനക്കാരുടെ സ്‌ക്രീനുകളിലെ ഉള്ളടക്കങ്ങൾ ഇടക്കിടെ സ്‌നാപ്പ്‌ഷോട്ടുകൾ എടുക്കുകയും ചെയ്യും. മെറ്റ കമ്പനിയുടെ മോഡൽ-ബിൽഡിങ് മെറ്റാ സൂപ്പർ ഇന്റലിജൻസ് ലാബ്‌സ് ടീമിനുവേണ്ടി എ.ഐ ഗവേഷണ ശാസ്ത്രജ്ഞനാണ് ഈ സർക്കുലർ കമ്പനിയിലെ ജീവനക്കാർക്ക് നൽകിയത്. ഡ്രോപ്പ്ഡൗൺ മെനുകളിൽനിന്ന് എങ്ങനെ സെർച്ചിങ് നടക്കുന്നുവെന്നും കീബോർഡ് ഷോർട്ട്കട്ടുകൾ പോലുള്ളവ എങ്ങനെ ഉപയോഗിക്കുന്നുവെന്നുമെല്ലാം ഇതുവഴി എ.ഐ മോഡലുകൾക്ക് മനസിലാക്കാൻ സാധിക്കുമെന്നും അവർ പറയുന്നു.
ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും വർക്ക്ഫ്ലോകളിൽ എ.ഐ സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിനാണ് ഈ പുതിയ നീക്കമെന്ന് മെറ്റ അറിയിച്ചു. ഇത് കമ്പനിയെ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുമെന്നാണ് മെറ്റ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.