ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല, ഹാക്കിങ് നിഷേധിച്ച് ലിങ്ക്ഡ്ഇന്‍; 70 കോടി പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഹാക്കര്‍

ന്യൂഡല്‍ഹി: 70 കോടി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെന്ന ഹാക്കറുടെ അവകാശവാദം നിഷേധിച്ച് പ്രഫഷണല്‍ നെറ്റ്വര്‍ക്കിങ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്‍. ഓണ്‍ലൈനില്‍ വില്‍പ്പനക്ക് വെച്ചതായി പറയുന്ന ലിങ്ക്ഡ്ഇന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ പരിശോധിച്ചെന്നും, ഇത് ഏതൊരാള്‍ക്കും കംപ്യൂട്ടറില്‍ നിന്ന് പകര്‍ത്താവുന്ന വിവരങ്ങള്‍ മാത്രമാണെന്നും വ്യക്തിവിവരങ്ങളുടെ ഹാക്കിങ് നടന്നിട്ടില്ലെന്നും കമ്പനി പറഞ്ഞു.

ഒരു ഉപഭോക്താവിന്റെയും സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല. ലിങ്ക്ഡ്ഇന്നില്‍ നിന്നും മറ്റ് വെബ്‌സൈറ്റുകളില്‍ നിന്നും ചുരണ്ടിയെടുത്ത വിവരങ്ങള്‍ മാത്രമാണ് വില്‍പ്പനക്ക് വെച്ചതായി പറയപ്പെടുന്ന വിവരങ്ങളിലുള്ളത്. ഇത് വിവര ചോര്‍ച്ചയല്ല. ഉപയോക്താക്കള്‍ക്ക് തങ്ങളില്‍ വിശ്വാസമുണ്ടെന്നും കമ്പനി പറഞ്ഞു.

ജൂണ്‍ 22നാണ് ലിങ്ക്ഡ്ഇനിലെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയതായി അവകാശപ്പെട്ട് ഹാക്കര്‍ രംഗത്തെത്തിയത്. ഇ-മെയില്‍ അഡ്രസ്, വിലാസം, ഫോണ്‍ നമ്പര്‍, ശാരീരിക വിവരങ്ങള്‍, ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍, യൂസര്‍നെയിം, പ്രൊഫൈല്‍ യു.ആര്‍.എല്‍, മറ്റ് സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങള്‍ എന്നിവ ചോര്‍ത്തിയതായാണ് ഹാക്കര്‍ അവകാശപ്പെട്ടത്.

75.6 കോടി ഉപയോക്താക്കളാണ് ലിങ്ക്ഡ്ഇന്നിന് ലോകവ്യാപകമായുള്ളത്. ഇതില്‍ 92 ശതമാനം പേരുടെയും വിവരങ്ങള്‍ ചോര്‍ത്തിയതായാണ് ഹാക്കര്‍മാര്‍ പറഞ്ഞത്.

ലിങ്ക്ഡ്ഇന്നിലെ അംഗങ്ങളുടെ വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്യുകയോ നിബന്ധനകള്‍ ലംഘിക്കുകയോ ചെയ്താല്‍ അത് അവസാനിപ്പിക്കാന്‍ തങ്ങള്‍ നടപടിയെടുക്കുമെന്നും ഇത്തരക്കാര്‍ ഉത്തരവാദിത്തം നേരിടേണ്ടിവരുമെന്നും കമ്പനി വ്യക്തമാക്കി.

Tags:    
News Summary - LinkedIn denies fresh data breach, says 'members trust us'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.