ബിരുദമെടുത്ത സ്റ്റാൻഫോർഡിൽ ബിരുദദാന ചടങ്ങിലെ മുഖ്യാതിഥിയാകാൻ സുന്ദർ പിച്ചെ

വാഷിങ്ടൺ: ഒരിക്കൽ താൻ പഠിച്ച, ലോകത്തിലെതന്നെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നിൽ ബിരുദദാന ചടങ്ങിലെ മുഖ്യാതിഥിയായി, പ്രഭാഷകനായി എത്തുകയാണ് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചെ. ‘ഇതൊരു എനിക്കൊരു വലിയ അംഗീകാരംതന്നെയാണ്’ എന്നാണ് സ്റ്റാൻഫോർഡിന്റെ തീരുമാനത്തോട് സുന്ദർ പിച്ചെ പ്രതികരിച്ചത്. സ്റ്റാൻഫോർഡ് സർവകലാശാലയിൽനിന്ന് മെറ്റീരിയൽ സയൻസിലും എൻജിനീയറിങ്ങിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയയാളാണ് ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചെ.

ജൂൺ 14ന് സ്റ്റാൻഫോർഡ് സർവകലാശാലയിൽ നടക്കുന്ന 135ാമത് ബിരുദദാന ചടങ്ങിൽ മുഖ്യ പ്രഭാഷകനും സുന്ദർ പിച്ചെ തന്നെയാണ്. തന്റെ മാതൃ സർവകലാശാലയിൽ നേരിട്ടെത്തി പിച്ചെ നടത്തുന്ന ആദ്യത്തെ പ്രഭാഷണംകൂടിയാകും അത്. ചെന്നൈയിൽ വളർന്ന പിച്ചെ ബിരുദ വിദ്യാർഥിയായിട്ടാണ് ആദ്യം സ്റ്റാൻഫോർഡ് കാമ്പസിൽ എത്തിയത്.

‘സ്റ്റാൻഫോർഡിലെ ബിരുദധാരികളോട് സംസാരിക്കാൻ കഴിയുന്നത് എനിക്ക് ലഭിക്കുന്ന വലിയൊരു അംഗീകാരംതന്നെയാണ്. കാമ്പസിലെ എന്റെ ആദ്യ ദിവസങ്ങളിൽ തന്നെ, സ്റ്റാൻഫോർഡ് ഒരു അസാധാരണ സ്ഥലംതന്നെയാണെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു. ഇപ്പോൾ അവിടെനിന്ന് പഠിച്ചിറങ്ങുന്ന ബിരുദധാരികളോടും അവരുടെ കുടുംബങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം അൽപ്പസമയം പങ്കിടാൻ കിട്ടുന്ന അവസരം ജീവിതത്തിലെ അസുലഭ മുഹൂർത്തങ്ങളിലൊന്നായാണ് കാണുന്നത്. വലിയ ആവേശത്തിലാണ് ഞാൻ’ സുന്ദർ പിച്ചെ പ്രതികരിച്ചു.

‘സാങ്കേതികവിദ്യ സമൂഹത്തെ എങ്ങനെ മെച്ചപ്പെടുത്തുമെന്നും ജീവിതങ്ങളെ പരിവർത്തനം ചെയ്യുമെന്നും മനസ്സിലാക്കുന്ന ആഴത്തിൽ ചിന്തിക്കുന്ന ഒരു നേതാവ്’ എന്നാണ് സ്റ്റാൻഫോർഡ് പ്രസിഡന്റ് ജോനാഥൻ ലെവിൻ സുന്ദർ പിച്ചെയെ വിശേഷിപ്പിച്ചത്. സ്റ്റാൻഫോർഡിലെ ബിരുദധാരികൾ ഭാവിയിലേക്കുള്ള അടുത്ത ചുവടുവെപ്പ് നടത്തുമ്പോൾ അദ്ദേഹത്തിന്റെ ചിന്തകളും ഉപദേശങ്ങളും കേൾക്കാൻ താനും ആവേശഭരിതനാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുമ്പ് വെർച്വലായി സ്റ്റാൻഫോർഡിലെ വിദ്യാർഥികളെ അഭിസംബോധന ചെയ്തിട്ടുണ്ടെങ്കിലും ഗൂഗ്ൾ സി.ഇ.ഒ ആയശേഷം ആദ്യമായാണ് സുന്ദർ പിച്ചെ പ്രഭാഷണതിനായി നേരിട്ട് സ്റ്റാൻഫോഡിലെത്തുന്നത്.

Tags:    
News Summary - Google CEO Sundar Pichai set to return to Stanford University as a commencement speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.