ഫ്ലോറിഡ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സുരക്ഷയെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് ഓപ്പൺ എ.ഐക്കും സി.ഇ.ഒ സാം ആൾട്ട്മാനുമെതിരെ നിയമനടപടി സ്വീകരിച്ച് ഫ്ലോറിഡ. ഓപ്പൺ എ.ഐക്കെതിരെ ഒരു സംസ്ഥാനം നിയമനടപടി സ്വീകരിക്കുന്നത് ഇതാദ്യമാണ്.
ചാറ്റ്ജിപിടി പ്ലാറ്റ്‌ഫോം കുട്ടികൾക്ക് ദോഷകരമായ വിവരങ്ങൾ, സ്കൂൾ ആക്രമണകാരികൾക്കുള്ള സഹായം, ആത്മഹത്യയെ പ്രേരിപ്പിക്കുന്ന വിവരങ്ങൾ എന്നിവ നൽകിയെന്നും യുവാക്കളെ അടിമകളാക്കി മാറ്റുന്നുവെന്നും ഫ്ലോറിഡ അറ്റോർണി ജനറൽ ജെയിംസ് ഉത്‌മയർ ആരോപിച്ചു. ഫ്ലോറിഡ സ്റ്റേറ്റ് കോടതിയിലാണ് ഓപ്പൺ എ.ഐക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വർഷം ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവെപ്പിലും മറ്റ് പല സംസ്ഥാനങ്ങളിലും നടന്ന ആക്രമണങ്ങളിലും ചാറ്റ്ജിപിടിയുടെ പങ്ക് വ്യക്തമാണെന്ന് അറ്റോർണി ജനറൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആക്രമണം നടത്തിയവർ ചാറ്റ്ജിപിടിയുടെ സഹായം തേടിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ദോഷകരമായ ഫീച്ചറുകൾ നടപ്പിലാക്കുന്നതിൽ സാം ആൾട്ട്മാന് നേരിട്ട് പങ്കുണ്ടെന്നും അതിനാലാണ് അദ്ദേഹത്തെ കൂടി കേസിൽ പ്രതിചേർത്തതെന്നും ഉത്‌മയർ വ്യക്തമാക്കി.
കോടിക്കണക്കിന് ഡോളർ നഷ്ടപരിഹാരവും പ്രായപൂർത്തിയാകാത്ത ഉപയോക്താക്കളുമായി ബന്ധപ്പെട്ട കമ്പനിയുടെ പ്രവർത്തനരീതികളിൽ മാറ്റം വരുത്തണമെന്നുമാണ് ഫ്ലോറിഡ സർക്കാർ ആവശ്യപ്പെടുന്നത്. ഈ വർഷം ഏപ്രിലിൽ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി വെടിവെപ്പുമായി ബന്ധപ്പെട്ട് ചാറ്റ്ജിപിടിയുടെ പങ്ക് അന്വേഷിക്കാൻ അറ്റോർണി ജനറൽ ക്രിമിനൽ ഉത്തരവിട്ടിരുന്നു.
എന്നാൽ, അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള നിർദേശങ്ങൾ നൽകുന്നതിനെതിരെ തങ്ങളുടെ മോഡലുകളെ ശക്തമായി പരിശീലിപ്പിച്ചിട്ടുണ്ടെന്നാണ് ഓപ്പൺ എ.ഐയുടെ വാദം. ആർക്കെങ്കിലും അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടാൽ നിയമപാലകരെ വിവരമറിയിക്കാറുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. എന്നാൽ, ഫ്ലോറിഡയുടെ നിയമനടപടിയോട് കമ്പനി വക്താക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആത്മഹത്യ, മാനസിക രോഗങ്ങൾ, അക്രമം എന്നിവക്ക് ചാറ്റ്ബോട്ടുകൾ കാരണമാകുന്നുവെന്നാരോപിച്ച് ആഗോളതലത്തിൽ ഓപ്പൺ എ.ഐക്കെതിരെ നിരവധി കേസുകളാണ് ഇപ്പോൾ ഫയൽ ചെയ്യപ്പെട്ടിരിക്കുന്നത്. ഫ്ലോറിഡയിലെ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും കമ്പനിക്കെതിരെ കേസ് നൽകിയിട്ടുണ്ട്. കൂടാതെ, കാനഡയിലുണ്ടായ ഒരു കൂട്ടക്കൊലയുമായി ബന്ധപ്പെട്ടും ഓപ്പൺ എ.ഐക്കും സാം ആൾട്ട്മാനുമെതിരെ കുടുംബാംഗങ്ങൾ കോടതിയെ സമീപിച്ചിരുന്നു. ആക്രമണം നടക്കുന്നതിന് എട്ടുമാസം മുമ്പ് തന്നെ ആസൂത്രണം നടക്കുന്നത് കമ്പനി അറിഞ്ഞിരുന്നിട്ടും പൊലീസിനെ അറിയിച്ചില്ലെന്നാണ് ഇവരുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.