കാലിഫോർണിയ: ഓപ്പൺ എ.ഐക്കെതിരായ കേസിൽ സ്പേസ് എക്സ് സ്ഥാപകനും വ്യവസായിയുമായ ഇലോൺ മസ്കിന് തിരിച്ചടി. കോർപറേറ്റ് ലാഭത്തിനുപകരം മനുഷ്യരാശിയുടെ നേട്ടത്തിനായി കൃത്രിമബുദ്ധി വികസിപ്പിക്കുക എന്ന ഓപ്പൺ എ.ഐയുടെ യഥാർഥ ദൗത്യം ഉപക്ഷേിച്ചുവെന്ന മസ്കിന്റെ വാദങ്ങൾ കോടതി തള്ളി. ഓപ്പൺ എ.ഐ എന്നത് തന്റെ ആശയമാണെന്നും ചാരിറ്റി എന്ന രീതിയിൽ തുടങ്ങിയ ഓപ്പൺ എ.ഐ കൊള്ളലാഭം കൊയ്യാനായി സാം ആൾട്ട്മാൻ അടക്കമുള്ളവർ ഉപയോഗിക്കുകയാണെന്നുമായിരുന്നു മസ്കിന്റെ വാദം. ഓപ്പൺ എ.ഐയുടെ ആദ്യ നിക്ഷേപകരിൽ ഒരാളാണ് ഇലോൺ മസ്ക്.
ഓപ്പൺ എ.ഐയോ സഹസ്ഥാപകനും സി.ഇ.ഒയുമായ സാം ആൾട്ട്മാൻ ട്രസ്റ്റിന്റെ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി. കൂടാതെ ഇലോൺ മസ്ക് കേസ് ഫയൽ ചെയ്തത് വളരെ വൈകിയാണെന്നും കോടതി അറിയിച്ചു. 2024 ഫെബ്രുവരിയിലാണ് ഇലോൺ മസ്ക് കേസ് കൊടുത്തത്. 2018ലാണ് മസ്ക് ഓപ്പൺ എ.ഐ വിട്ടത്. ഏപ്രിൽ 28ന് കേസിന്റെ വിചാരണ ആരംഭിക്കുകയും ചെയ്തു. ഓപ്പൺ എ.ഐയുടെ അവകാശവാദവുമായി ബന്ധപ്പെട്ട് കോടതിയിൽ നടന്ന വിചാരണയിൽ ഇലോൺ മസ്കും സാം ആൾട്ട്മാനും അടക്കമുള്ളവർ കോടതിക്ക് മുമ്പാകെ ഹാജരായിരുന്നു.
സാം ആൾട്ട്മാൻ, ഓപ്പൺ എ.ഐയുടെ പ്രസിഡന്റ് ഗ്രെഗ് ബ്രോക്ക്മാൻ എന്നിവർക്കെതിരെയാണ് ഇലോൺ മസ്ക് കേസ് ഫയൽ ചെയ്തത്. ആളുകൾക്ക് സൗജന്യമായി ഉപയോഗിക്കുന്നതിനായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കാൻ വേണ്ടിയാണ് താൻ ഓപ്പൺ എ.ഐ എന്ന ആശയം കൊണ്ടുവന്നതെന്നാണ് ഇലോൺ മസ്കിന്റെ വാദം. എന്നാൽ ഈ ലക്ഷ്യം മറന്ന് ലാഭം കൊയ്യാൻവേണ്ടിയുള്ള ഒരു ഉപകരണമായി ഓപ്പൺ എ.ഐയെ സാം ആൾട്ട്മാൻ അടക്കമുള്ളവർ മാറ്റുകയാണെന്നും മസ്ക് കോടതിയെ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.