ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ആപ്പിള്‍ ഗാഡ്‌ജെറ്റുകള്‍ കാരണമാകുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആപ്പിളിന്‍റെ പുതിയ ഫീച്ചറുകളാണ് ഇതിന് കാരണം. ഇപ്പോൾ വീണ്ടും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ എന്ന ഫീച്ചർ ഒരാളുടെ രക്ഷക്കെത്തിയിരിക്കുകയാണ്. പത്തായിരം അടി ഉയർച്ചയിൽ കുടുങ്ങിപ്പോയ പർവതാരോഹകനാണ് രക്ഷക്കെത്തിയത്.
53 വയസ്സുകാരനാണ് കൊളറാഡോയിലെ സ്നോമാസ് പർവതത്തിൽ കുടുങ്ങിയത്. പർവതത്തിന് മുകളിൽ കയറിയ വ്യക്തി താഴേക്ക് ഇറങ്ങുന്നതിനിടെയുണ്ടായ പരിക്ക് കാരണം ഇറങ്ങാൻ കഴിയാതെ വരികയായിരുന്നു. അടിയന്തര സേവനങ്ങൾക്കായി ബന്ധപ്പെടാൻ വൈഫൈയോ സെല്ലുലാർ നെറ്റ്‌വർക്കോ ഇല്ലാതിരുന്ന സാഹചര്യത്തിൽ ഐഫോണിന്റെ സാറ്റലൈറ്റ് എമർജൻസി എസ്.ഒ.എസ് ഉപയോഗിച്ച് ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധു പിറ്റ്കിൻ കൗണ്ടി ഷെരീഫ് ഓഫിസിലും മൗണ്ടൻ റെസ്ക്യൂ ആസ്പനിലും വിവരം അറിയിച്ചു. ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ രക്ഷാ പ്രവർത്തന സംഘം പർവതാരോഹകനെ കണ്ടെത്തി രക്ഷിക്കുകയായിരുന്നു.
അടിയന്തര സാഹചര്യങ്ങളില്‍ സെല്ലുലാര്‍ കണക്ഷന്‍ ലഭിക്കാത്ത അവസരങ്ങളില്‍ ഏറെ ഉപയോഗപ്രദമാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍. എമർജൻസി എസ്.ഒ.എസ് വഴി സാറ്റലൈറ്റ് ഉപയോഗിച്ച് അടിയന്തര സാഹചര്യങ്ങളിൽ ഇതിലൂടെ സന്ദേശമയക്കാൻ കഴിയും. ഇത് സെല്ലുലാർ, വൈഫൈ കണക്റ്റിവിറ്റി ഇല്ലാത്ത സ്ഥലങ്ങളിൽ സഹായകമാണ്. ഐഫോൺ 14നും, അതിനുശേഷമുള്ള മോഡലുകളിലും ഈ ഫീച്ചർ ലഭ്യമാണ്.
ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. താരതമ്യേന വേഗം കുറഞ്ഞ ആശയവിനിമയ സംവിധാനമാണ് ഇത്. എന്നാല്‍ മൊബൈല്‍ കണക്റ്റിവിറ്റിയില്ലാത്ത അടയന്തിര സാഹചര്യങ്ങളിൽ അകപ്പെട്ടാൽ താന്‍ നില്‍ക്കുന്ന ലൊക്കേഷന്‍ അറിയിക്കുന്നതിന് ഇത് ഉപകരിക്കും. തുറസായ മേഖലകളിൽ നിന്ന് പെട്ടന്ന് സന്ദേശങ്ങൾ അയക്കാൻ സാധിക്കും.
കാടുകള്‍, മരുഭൂമി, പര്‍വതമേഖലകള്‍, ഉള്‍ഗ്രാമങ്ങള്‍ പോലുള്ള മേഖലകളില്‍ വഴിതെറ്റിപ്പോയി ഒറ്റപ്പെടുന്നവര്‍ക്ക് സഹായം തേടാന്‍ ഈ സംവിധാനം പ്രയോജനപ്പെടുത്താം. യു.എസ്, യു.കെ, ഇറ്റലി, ജപ്പാൻ എന്നിങ്ങനെ തെരഞ്ഞെടുത്ത 17 രാജ്യങ്ങളിൽ മാത്രമേ ഈ സവിശേഷത നിലവിൽ ലഭിക്കുന്നുള്ളൂ. ഇന്ത്യയിൽ ഇത് ലഭ്യമല്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.