ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ കടന്നു വരവ് കാരണം തൊഴിൽ മേഖലയിൽ സമ്മർദമുണ്ടാകുന്നില്ലെന്നും തൊഴിലവസരങ്ങൾ കുറയുന്നില്ലെന്നും വ്യക്തമാക്കി അപ്പോളോ ഗ്ലോബൽ മാനേജ്മെന്‍റ് ചീഫ് ഇക്കണോമിസ്റ്റ് ടോർസ്റ്റൺ ബ്ലോക്ക്. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു ബ്ലോഗ് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പല കമ്പനികളും പിരിച്ചുവിടലുകൾ പ്രഖ്യാപിക്കുമ്പോൾ എ.ഐയെ കൂട്ടുപിടിക്കാറുണ്ടെങ്കിലും, നിലവിലെ തൊഴിൽ വിപണിയിലെ വിവരങ്ങൾ പരിശോധിച്ചാൽ എഐ മൂലമുള്ള തൊഴിൽ നഷ്ടം കാണാനില്ലെന്ന് അദ്ദേഹം പറയുന്നു.
ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തതനുസരിച്ച്, എഐ മൂലമുള്ള വ്യാപകമായ തൊഴിലില്ലായ്മയെക്കുറിച്ചുള്ള ആശങ്കകൾ ഡാറ്റയിൽ പ്രതിഫലിക്കുന്നില്ലെന്ന് സ്ലോക്ക് വാദിക്കുന്നു. എ.ഐ കാരണം തൊഴിൽ നഷ്ടപ്പെട്ടതിന് ഒരു തെളിവുമില്ല, എന്ന് അദ്ദേഹം കുറിച്ചു.
ജീവനക്കാരെ മാറ്റിസ്ഥാപിക്കുന്നതിന് പകരം, എഐ ഇപ്പോൾ പ്രത്യേക കഴിവുകളുള്ളവർക്കായി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ്. പല കമ്പനികളും എഐ നടപ്പിലാക്കുന്ന വിദഗ്ധരെ നിയമിക്കുന്നുണ്ട്. ഡാറ്റാ സെന്ററുകളുടെ വിപുലീകരണം എഐ വിദഗ്ധരുടെ ശമ്പളത്തിലും, ഉപകരണങ്ങൾ, ഊർജ്ജം എന്നിവയുടെ വിലയിലും വർദ്ധനവിനും കാരണമാകുന്നു, സ്ലോക്ക് ചൂണ്ടിക്കാട്ടി.
ജെവോൺസ് എന്നറിയപ്പെടുന്ന ഒരു സാമ്പത്തിക ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. കുറഞ്ഞ ചെലവിലുള്ള സാങ്കേതികവിദ്യ കൂടുതൽ ആവശ്യകതയും കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു, സ്ലോക്ക് ഈ പ്രതിഭാസത്തെ കുറിച്ച് ചുരുക്കിപ്പറഞ്ഞു.
എഐ കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കുമോ അതോ നശിപ്പിക്കുമോ എന്ന കാര്യത്തിൽ സാമ്പത്തിക വിദഗ്ധരും കമ്പനി മേധാവികളും നിക്ഷേപകരും തമ്മിലുള്ള തർക്കം തുടരുകയാണ്. എഐയിലൂടെ ലഭിക്കുന്ന കുറഞ്ഞ ചെലവ് വിപണിയെ വിപുലീകരിക്കുമെന്നും മുൻകാല സാങ്കേതിക വിപ്ലവങ്ങളെപ്പോലെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സ്ലോക്ക് പറഞ്ഞു.
എഐ വഴിയുള്ള പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനായി വൻകിട കോർപ്പറേഷനുകൾ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുമ്പോഴാണ് സ്റ്റോക്കിന്‍റെ ഈ വിലയിരുത്തൽ. ബ്ലോക്ക്, സിസ്കോ, ഐബിഎം തുടങ്ങിയ കമ്പനികൾ പുനഃസംഘടനയെക്കുറിച്ച് സംസാരിക്കുമ്പോൾ എഐയെ പരാമർശിച്ചിട്ടുണ്ട്. ഇത് വൈറ്റ് കോളർ ജീവനക്കാരുടെ തൊഴിലിനെ ഓട്ടോമേഷൻ ബാധിക്കുമെന്ന ആശങ്കയ്ക്ക് കാരണമാകുന്നു.
എന്നിരുന്നാലും, എഐ വ്യാപകമായ തൊഴിലില്ലായ്മയ്ക്ക് കാരണമാകുന്നു എന്ന ആശയത്തെ പ്രമുഖ സാങ്കേതിക നേതാക്കൾ എതിർക്കുന്നു. ഓപ്പൺ എഐ സി.ഇ.ഒ സാം ആൾട്ട്മാൻ അടുത്തിടെ പറഞ്ഞത്, എഐ കാരണം തൊഴിലുകൾ പൂർണ്ണമായും ഇല്ലാതാകുമെന്ന് കരുതുന്നില്ലെന്നാണ്. തൊഴിൽ മേഖലയിലെ പല കാര്യങ്ങളിലും മനുഷ്യ ഇടപെടൽ ഒഴിവാക്കാൻ പ്രയാസമാണെന്നും അതുകൊണ്ടാണ് അത്തരമൊരു പ്രതിസന്ധി ഇതുവരെ ഉണ്ടാകാത്തതെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ, എഐ മൂലമുള്ള തൊഴിൽ പ്രതിസന്ധി എന്ന പ്രവചനത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും ഇല്ലെന്നാണ് സ്ലോക്കിന്റെ പക്ഷം. എഐ തരംഗം പുതിയ കഴിവുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ആവശ്യകത സൃഷ്ടിക്കുന്നുവെന്നും അത് തൊഴിലിനെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം അടിവരയിട്ടു പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.