കൊച്ചി: രക്ഷിതാക്കളുടെ ശ്രദ്ധയും പരിചരണവും ലഭിക്കാത്തതാണ് കുട്ടികൾ ഒാൺലൈൻ ഗെയിമുകൾക്ക് അടിമയാകാൻ പ്രധാന കാരണമെന്ന് ഹൈകോടതി. ഒാൺലൈൻ ഗെയിമുകളിൽനിന്ന് സന്തോഷവും ആശ്വാസവും ലഭിക്കുന്നതിനാലാണ് ഇതിലേക്ക് തിരിയുന്നതെന്നും കോടതി നിരീക്ഷിച്ചു.
ഒാൺലൈൻ ഗെയിമുകൾക്ക് അടിമയായതുമൂലം ഹാജർ കുറഞ്ഞ വിദ്യാർഥിയെ പ്ലസ്ടു പരീക്ഷയെഴുതാൻ അനുവദിച്ചാണ് കോടതി നിരീക്ഷണം. തൃശൂർ പുറനാട്ടുകര സ്വദേശിയായ കുട്ടിക്ക് ഹാജർ കുറഞ്ഞതിനെത്തുടർന്ന് പരീക്ഷയെഴുതാൻ സി.ബി.എസ്.ഇ അനുമതി നൽകിയില്ല. ഇതിനെതിരെ വിദ്യാർഥി രക്ഷിതാവ് മുഖേന നൽകിയ ഹരജിയാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്.
പത്താം ക്ലാസിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥി ഒാൺലൈൻ ഗെയിമുകൾക്ക് അടിമയായതോടെ പ്ലസ് ടു ക്ലാസിൽ ഹാജരാകാത്ത സ്ഥിതിയായി. മാതാപിതാക്കളുടെ ശ്രമത്തിലൊടുവിലാണ് കുട്ടിയെ ഒാൺലൈൻ ഗെയിമുകളുടെ പിടിയിൽനിന്ന് മോചിപ്പിച്ചത്. ഹരജിക്കാരന് ശാരീരിക, മാനസിക പ്രശ്നങ്ങളില്ലെന്ന് മനഃശാസ്ത്രജ്ഞൻ റിപ്പോർട്ടും നൽകി.
മതിയായ ഹാജരില്ലെങ്കിലും പ്രത്യേക കേസായി പരിഗണിച്ച് കുട്ടിയെ പരീക്ഷ എഴുതിക്കാമെന്ന് സ്കൂൾ അധികൃതർ അറിയിച്ചെങ്കിലും ചട്ടപ്രകാരം ഇതനുവദിക്കാനാവില്ലെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. ചട്ടങ്ങളേക്കാൾ കുട്ടിയുടെ താൽപര്യമാണ് പരിഗണിക്കേണ്ടതെന്ന് വ്യക്തമാക്കിയ കോടതി, തുടർന്ന് പരീക്ഷയെഴുതാൻ അനുമതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.