‘കൊക്കകോള ഫോണു’മായി റിയൽമി ഇന്ത്യയിൽ; വിലയും വിശേഷങ്ങളുമറിയാം
കൊക്കകോളയുമായി സഹകരിച്ച് റിയൽമി അവതരിപ്പിക്കുന്ന റിയൽമി 10 പ്രോ കൊക്കകോള എഡിഷൻ ഇന്ത്യയിൽ റിലീസ് ചെയ്തു. ഡിസൈനിലുള്ള മാറ്റങ്ങൾക്ക് പുറമേ, ഫോണിൽ ചില കസ്റ്റം ഫീച്ചറുകൾ കൂടി റിയൽമി ഉൾപ്പെടുത്തിയിട്ടുണ്ട്. അവയെന്തൊക്കെയാണെന്ന് നോക്കാം.
രൂപകൽപ്പന റിയൽമി 10 പ്രോയുടേതിന് സമാനമാണെങ്കിലും ക്രോപ്പ് ചെയ്‌ത കൊക്കകോള ലോഗോയും ചേസിസിൽ മാറ്റ് ഇമിറ്റേഷൻ മെറ്റൽ പ്രോസസ്സും ക്യാമറകൾക്ക് ചുറ്റും ചുവന്ന കളറിലുള്ള റിങ്ങും ചേർത്തുകൊണ്ട് മനോഹരമാക്കിയിട്ടുണ്ട്.
ഫോണിന്റെ യൂസർ ഇന്റർഫേസിലും കാര്യമായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. കൊക്കകോള തീമിലുള്ള ആപ്പ് ഐക്കണുകൾ, ലോക്ക് സ്‌ക്രീൻ, വാൾപേപ്പറുകൾ, ഒപ്പം ക്ലാസിക് കൊക്കകോള റിംഗ്‌ടോണും ബബ്ലി നോട്ടിഫിക്കേഷൻ തീമും ചേർത്തിട്ടുണ്ട്.
ക്യാമറാ വിഭാഗത്തിലും ചില മാറ്റങ്ങളുണ്ട്; 1980-കളിലെ ആയിരക്കണക്കിന് ചിത്രങ്ങൾ വിശകലനം ചെയ്ത ശേഷം ക്യാമറ ആപ്പിൾ ചേർത്ത ഫിൽട്ടറും അതോടൊപ്പം, കുപ്പി തുറക്കുന്ന ഷട്ടർ സൗണ്ടും നിങ്ങൾക്ക് ആസ്വദിക്കാം.
ഈ പുതിയ ലിമിറ്റഡ് എഡിഷൻ ഫോണിൽ കൊക്കകോള-ഇൻസ്പയേർഡ് സ്റ്റിക്കറുകൾ, റിയൽമ്യിയോ കൊക്കകോള ഫിഗർ, കലക്ടേർസ് കാർഡ്, കൊക്കകോള ബോട്ടിൽ ക്യാപ് ആകൃതിയിലുള്ള സിം ഇജക്ഷൻ പിൻ എന്നിവയടങ്ങുന്ന സ്‍പെഷ്യൽ എഡിഷൻ ഡീലക്സ് ബോക്‌സിലാണ് ഫോൺ ലഭിക്കുക.
6.72 ഇഞ്ചുള്ള ഫ്ലാറ്റ് എഡ്ജ് ഡിസ്‍പ്ലേയാണ് റിയൽമി 10 പ്രോയ്ക്ക്. സ്‌ക്രീനിന് 120Hz റിഫ്രഷ് നിരക്ക്, 680 nits ബ്രൈറ്റ്നസ് എന്നിവയുടെ പിന്തുണയുമുണ്ട്. 8 ജിബി വരെ റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് കരുത്തേകുന്നത് സ്‌നാപ്ഡ്രാഗൺ 695 SoC ആണ്. 5,000mAh ബാറ്ററി ചാർജ് ചെയ്യാൻ 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുമുണ്ട്. 108എംപി പ്രോലൈറ്റ് ക്യാമറയും മാക്രോ ലെൻസുമാണ് പിൻകാമറ വിശേഷങ്ങൾ. 16എംപി സെൽഫി ഷൂട്ടറും ഫോണിലുണ്ട്. ഫിംഗർ പ്രിന്റ് സൈഡ് മൗണ്ടടാണ്. ഹൈപ്പർസ്പേസ് ഗോൾഡ്, ഡാർക്ക് മാറ്റർ, നെബുല ബ്ലൂ നിറങ്ങളിലാണ് ഫോൺ ലോഞ്ച് ചെയ്തത്.
റിയൽമി 10 പ്രോ 5ജി കൊക്കകോള എഡിഷന് 8GB+128GB -യുടെ ഒരൊറ്റ വേർഷൻ മാത്രമേയുള്ളൂ. 20,999 രൂപയാണ് വില, ഫെബ്രുവരി 14 മുതൽ ഫ്ലിപ്കാർട്ട് വഴിയും കമ്പനിയുടെ വെബ്‌സൈറ്റ് വഴിയും വാങ്ങാം.
ചിത്രങ്ങൾക്ക് കടപ്പാട്: smartprix.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.