കണ്ടാല്‍ സണ്‍ഗ്ളാസ്, അണിഞ്ഞാല്‍ വി.ആര്‍ ഹെഡ്സെറ്റ്

ഈയിടെ സ്മാര്‍ട്ട്ഫോണില്‍ തിയറ്റര്‍ കാഴ്ച സമ്മാനിക്കുന്ന വി.ആര്‍ ഹെഡ്സെറ്റുകളുടെ പ്രളയം തന്നെയായിരുന്നു. 2016 വി.ആര്‍ വര്‍ഷമായിരിക്കുമെന്നാണ് അഭിപ്രായം. ഗൂഗിള്‍ കാര്‍ഡ് ബോര്‍ഡ്, സാംസങ് ഗിയര്‍ വി.ആര്‍, ആന്‍റ് വി.ആര്‍, സെബ്രോണിക്സ് സെബ് വി.ആര്‍, സോണി പ്ളേ സ്റ്റേഷന്‍ വി.ആര്‍, എച്ച്.ടി.വി വൈവ് എന്നിവ അവയില്‍ ചിലതുമാത്രം. ഒക്കുലര്‍ റിഫ്റ്റ് കൊണ്ടുവന്ന വിര്‍ച്വല്‍ റിയാലിറ്റി (പ്രതീതി യാഥാര്‍ഥ്യ) തരംഗം മുതലാക്കിയത് സ്വദേശിയും വിദേശിയുമായ നിരവധി കമ്പനികള്‍. ഈയിടെ ഇന്ത്യന്‍ കമ്പനി ‘കാര്‍ബണ്‍ ക്വാട്രോ എല്‍ 52’, ‘ടൈറ്റാനിയം മാച്ച് 6’  എന്നീ സ്മാര്‍ട്ട്ഫോണുകള്‍ക്കൊപ്പം കാര്‍ബണ്‍ വി.ആര്‍ എന്ന ഹെഡ്സെറ്റും പുറത്തിറക്കിയിരുന്നു. ഈ വഴിയില്‍ പരീക്ഷണങ്ങള്‍ക്ക് കുറവില്ളെന്ന് തെളിയിക്കുകയാണ് ചൈനീസ് കമ്പനി ഡ്ളോഡ്ളോ ടെക്നോളജീസ് (Dlodlo Technologies) വെറും സണ്‍ഗ്ളാസ് പോലുള്ള വിആര്‍ ഹെഡ്സെറ്റുമായാണ് ഈ കമ്പനിയുടെ അരങ്ങേറ്റം.

‘വി വണ്‍ ലൈറ്റ്വെയിറ്റ് വി ആര്‍ ഹെഡ്സെറ്റ്’ എന്നാണ് പേര്. കൈയിലൊതുങ്ങുന്ന ലോകത്തെ ആദ്യ  വി ആര്‍ ഗ്ളാസ് എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. അര ഇഞ്ച് കനവും 80 ഗ്രാം മാത്രം ഭാരവുമുള്ളതാണിത്. ഒക്കുലസ് റിഫ്റ്റിന് 450 ഗ്രാം ഭാരം വരുമെന്നോര്‍ക്കണം. ടെതേര്‍ഡ് വിഭാഗത്തില്‍പെടുന്ന ഈ ഹെഡ്സെറ്റ് പ്രവര്‍ത്തിക്കാന്‍ കമ്പ്യൂട്ടറോ വി.ആര്‍ സോഫ്റ്റ്വെയര്‍ ഉള്ള ഡി ബോക്സ് എന്ന ഉപകരണമോ വേണം. 
ചൈനീസ് കമ്പനി ഹ്വാവെയും അടുത്തിടെ ഹ്വാവേ വിആര്‍ എന്ന വി. ആര്‍ ഹെഡ്സെറ്റിറക്കി കഴിവു തെളിയിച്ചു. കണ്ടാല്‍ സാംസങ് ഗിയര്‍ വി.ആര്‍ പോലെ തന്നെയാണ്. ഹ്വാവെ പി9, പി9 പ്ളസ് സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഒപ്പമേ ഇത് പ്രവര്‍ത്തിക്കൂ. 360 ഡിഗ്രി ശബ്ദ മേന്മക്കൊപ്പം 360 ഡിഗ്രി കാഴ്ചയും പകരുന്നതാണ് ഈ ഹെഡ്സെറ്റ്. ടച്ച്പാനല്‍, ബാക്ക് ബട്ടണ്‍, വോള്യം കീ എന്നിവ നിയന്ത്രിക്കാനുണ്ട്. ലെന്‍സ് ക്രമീകരിക്കാന്‍ മുകള്‍ വശത്ത് സ്ക്രോള്‍ ബട്ടണുമുണ്ട്. 7.00 വരെ ഹ്രസ്വദൃഷ്ടിയുള്ളവര്‍ക്ക് നന്നായി കാണാവുന്ന വിധമാണ് രൂപകല്‍പന. നിലവില്‍ ചൈനയില്‍ മാത്രമേ ലഭിക്കൂ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.