കൗമാര ലോകകപ്പിൽ എന്നും കിരീട ഫേവറിറ്റുകളായി വരുകയും നിർഭാഗ്യംകൊണ്ട് നിരാശപ്പെടാനും വിധിക്കപ്പെട്ടവരാണ് ജർമനി. പത്താം ലോകകപ്പിനാണ് അവർ ഇക്കുറി ഇന്ത്യയിലേക്ക് വിമാനം കയറുന്നത്. കഴിഞ്ഞ ഒമ്പതു തവണയും മികച്ച ടീമിനെയും താരങ്ങളെയും സമ്മാനിച്ചെങ്കിലും കിരീടത്തിൽ മുത്തമിടാൻ യോഗമില്ലാതെ പോയവർ. ചൈന വേദിയായ പ്രഥമ ലോകകപ്പിൽ റണ്ണർ അപ്പായതാണ് 32 വർഷത്തെ ചാമ്പ്യൻഷിപ് ചരിത്രത്തിലെ മികച്ച നേട്ടം. രണ്ടു തവണ മൂന്നാം സ്ഥാനക്കാരും (2007, 2011), ഒരു തവണ നാലാം സ്ഥാനക്കാരുമായി (1997). കഴിഞ്ഞ തവണ പ്രീക്വാർട്ടറിൽ മടങ്ങാനായിരുന്നു യോഗം. മാഴ്സൽ വിറ്റ്സെക് (1985), ടോണി ക്രൂസ് (2007) എന്നീ താരങ്ങൾ കൗമാര ലോകകപ്പിലൂടെ പിറവിയെടുത്ത് ലോകമറിയുന്ന ജർമൻ താരങ്ങളായി മാറിയവരുമാണ്. കൗമാരമേളയുടെ ചരിത്രമെഴുതുേമ്പാൾ പ്രതാപങ്ങൾ ഏറെ ചൊല്ലാനുണ്ടെങ്കിലും കിരീടത്തിെൻറ പോരായ്മ അവരെ വല്ലാതെ അലട്ടുകയും ചെയ്യുന്നു. ഇതിനൊരു പരിഹാരം കുറിക്കാനാണ് ജർമനി ഇന്ത്യയിലേക്ക് പറക്കുന്നത്. ബുണ്ടസ് ലിഗയിലെയും ഡിവിഷനൽ ലീഗ് ക്ലബുകളുടെയും താരങ്ങളുമായി വരുന്നവർ നൈജീരിയയും അർജൻറീനയുമില്ലാത്ത ലോകകപ്പിലൂടെ കന്നിക്കിരീടവും ലക്ഷ്യമിടുന്നു.
റോഡ് ടു ഇന്ത്യ യുവേഫ ചാമ്പ്യൻഷിപ്പിൽ സെമിയിലെത്തിയാണ് ജർമനി തങ്ങളുടെ പത്താം ലോകകപ്പ് യോഗ്യത നേടുന്നത്. പെനാൽറ്റി ഷൂട്ടൗട്ടിൽ സ്പെയിനിനോട് 4-2നായിരുന്നു തോൽവി. രണ്ടു ഘട്ടങ്ങളായി നടന്ന യോഗ്യത റൗണ്ടിൽ അപരാജിതമായിരുന്നു ജർമനിയുെട കുതിപ്പ്. എലൈറ്റ് റൗണ്ടിൽ മൂന്ന് ജയം 19 ഗോൾ, യൂറോ ചാമ്പ്യൻഷിപ് ഗ്രൂപ് റൗണ്ടിൽ മൂന്ന് ജയം 15 ഗോൾ. പ്രീക്വാർട്ടറിലും ജയം. എതിരാളിയുടെ വലനിറയെ ഗോളടിച്ച് എട്ടിൽ ഏഴും ജയിച്ച് കുതിച്ചവർക്ക് അപ്രതീക്ഷിതമായിരുന്നു സെമിയിലേറ്റ പ്രഹരം. ഇതിനുള്ള പരിഹാരമാവും ഇന്ത്യൻ മണ്ണിൽ ലക്ഷ്യമിടുന്നത്. ലോകകപ്പ് ഗ്രൂപ് ‘സി’യിൽ ഇറാൻ, ഗിനിയ, കോസ്റ്ററീക എന്നിവരടങ്ങിയ പ്രാഥമിക റൗണ്ടിൽ കാര്യമായ വെല്ലുവിളികളൊന്നുമുണ്ടാവില്ല.
കോച്ച്: 2012 മുതൽ ജർമൻ യുവസംഘത്തിനൊപ്പമുള്ള ക്രിസ്റ്റ്യൻ വുകാണ് പരിശീലകൻ. 2015ൽ ജർമനിക്ക് ലോകകപ്പ് യോഗ്യത നൽകിയതും ചിലിയിൽ ടീമിനെ കളിപ്പിച്ചതും വുകായിരുന്നു. ഇക്കുറി ഇന്ത്യയിലേക്ക് വരുേമ്പാഴും പരിശീലന കസേരയിൽ ഇളക്കമില്ലാതെ വുകുണ്ട്. ‘യൂത്ത് ഫുട്ബാളിെൻറ ഭാഗമായ ശേഷം ഞാൻ കണ്ട ഏറ്റവും മികച്ച ആക്രമണ സംഘമാണിത്. കൂടുതൽ ഗോളടിക്കാനും ഗോൾ വഴങ്ങാതിരിക്കാൻ അതീവ ജാഗ്രത കാണിക്കുകയും ചെയ്യുന്നവർ. വേഗവും സ്കോറിങ് മികവുമാണ് കളിക്കാരുടെ മിടുക്ക്. കിരീടം നേടാനുള്ള സംഘവുമായാണ് ഞങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെടുന്നത്’ -േകാച്ച് ക്രിസ്റ്റ്യൻ വുക് ടീമിന് ഫുൾമാർക്കിടുന്നു.
ആർപ്; ജർമനിയുടെ ഗോളടിയന്ത്രം യൂറോപ്യൻ യോഗ്യത റൗണ്ടിലെ ഗോൾ മെഷീനുകളായ യാൻ ഫീറ്റ് ആർപും, എലിയാസ് അബൂചബാകയുമാണ് ജർമനിയുടെ തുരുപ്പുശീട്ട്. ഏഴ് ഗോളാണ് ഹാംബർഗ് താരമായ ആർപ് യൂറോയിൽ നേടിയത്. അബൂചബാക മൂന്ന് ഗോളും നേടി. ഇക്കുറി ഇന്ത്യൻ മണ്ണ് ലോകഫുട്ബാളിന് സമ്മാനിക്കുന്ന ശ്രദ്ധേയ താരങ്ങളിൽ ഒരാൾ യാൻ ഫീറ്റ് ആർപ് എന്ന 17കാരനാവുമെന്നതിൽ തർക്കമില്ല. ആറടിയിലേറെ ഉയരവുമായി എതിർ പ്രതിരോധത്തിലേക്ക് ഒാടിക്കയറുേമ്പാൾ സമാന പ്രായക്കാർക്കിടയിലെ തലപ്പൊക്കം ആർപ്പിന് അനുഗ്രഹമാവുന്നു. യൂറോപ്യൻ ചാമ്പ്യൻഷിപ്പിനിടെ 13 മിനിറ്റിനുള്ളിൽ ഹാട്രിക് ഗോൾ നേടി വിസ്മയിപ്പിക്കുകയും ചെയ്തു. യൂറോകപ്പിനുള്ള യോഗ്യത മത്സരത്തിൽ ആർപ് മൂന്ന് ഗോളും സ്കോർചെയ്തിരുന്നു. മൂന്ന് കളിയിൽ അഞ്ച് ഗോൾ നേടിയ അബൂചബാകയായിരുന്നു എലൈറ്റ് റൗണ്ടിലെ താരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.