ന്യൂഡല്‍ഹി: ഈ ടീമിനുവേണ്ടി ഒരിക്കല്‍ക്കൂടി കൈയടിക്കുക. സ്വപ്നങ്ങളിലേക്ക് പന്തുതട്ടിയ ഇന്ത്യയുടെ കൗമാരക്കൂട്ടം തിങ്കളാഴ്ചയും ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആര്‍പ്പുവിളിച്ച കാണികളുടെ ഹൃദയം കീഴടക്കി. കാല്പന്ത് കളിയുടെ കാവ്യശാസ്ത്രം ചിലപ്പോള്‍ അങ്ങനെയാണ്. നന്നായി കളിക്കുന്നവര്‍ തോല്‍ക്കും. നേട്ടം കൈപ്പിടിയിലെത്തിനില്ക്കുമ്പോള് ഒരു നിമിഷത്തെ പിഴവ് എല്ലാം തകിടംമറിക്കും. അങ്ങനെയൊരു രാവിലാണ് ഇൗ കൗമാര സംഘം ഗാലറികളില്‍ സങ്കടക്കടല്‍ തീര്‍ത്ത് കരുത്തരായ കൊളംബിയയോട് തോറ്റത്.
ആദ്യ മത്സരത്തില്‍ ഉജ്ജ്വലമായി കളിച്ചിട്ടും അമേരിക്കയോട് തോല്‍വിയുടെ കയ്പുനീര് രുചിച്ച അമര്ജിത്തിനും കൂട്ടര്‍ക്കും കൊളംബിയയോടും അതേ വിധിയായി. എന്നാല്‍, ഈ സംഘം നിരാശരല്ല. ഒന്നും പ്രതീക്ഷച്ചല്ല അവര്‍ സ്വന്തം തട്ടകത്തില്‍ പന്തുതട്ടിയത്. ലോകകപ്പ് ആതിഥ്യത്തിെൻറ ഒരു ചുവടുവെപ്പ് മാത്രം. അമേരിക്കയോടേറ്റ തോല്‍വിയില്‍നിന്ന് ഗൃഹപാഠം ചെയ്താണ് പരിചയസമ്പത്തിലും മെയ്ക്കരുത്തിലും കളിമികവിലും ഒന്നാന്തരക്കാരായ ലാറ്റിനമേരിക്കന്‍ ശക്തികളെ നേരിട്ടത്. ആദ്യ പകുതിയില്‍ കൊളംബിയക്ക് ഗോളിലേക്ക് വഴിതുറക്കാന്‍ വിസമ്മതിച്ച് ബാറിനു കീഴില്‍ തിളങ്ങിയ ധീരജും പ്രതിരോധത്തില്‍ കോട്ടകെട്ടിയ അന്‍വര്‍ അലിയും സ്റ്റാലിനും നമിതും നിരന്തരം കാണികളുടെ കൈയടി നേടി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊളംബിയ ലീഡ് നേടിയെങ്കിലും ചരിത്രത്തിലേക്ക് ഗോളടിച്ച് ജാക്സൺ ഹീറോയായി. ഗോളിെൻറ ആരവത്തില്‍ പൊട്ടിത്തെറിച്ച സ്റ്റേഡിയത്തില്‍ ആരവമടങ്ങും മുേമ്പ പിഴവിലേക്ക് എടുത്തുചാടി. ഗോളിെൻറ മാസ്മരികതയില്‍ എല്ലാം മറന്നുപോയ സംഘം കളിയില്‍ തിരിച്ചെത്തും മുേമ്പ കൊളംബിയ ലീഡ് വീണ്ടെടുക്കുകയായിരുന്നു. ഫലം വീണ്ടുമൊരു തോല്‍വിയാണെങ്കിലും ഇന്ത്യന്‍ ഫുട്ബാള്‍ മരിച്ചിട്ടില്ലെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ അത്യുജ്ജ്വലമായ പ്രകടനമായിരുന്നു കുട്ടികള്‍ കാഴ്ചവെച്ചത്. കാണികള്‍ എഴുന്നേറ്റുനിന്നാണ് ഡി മാറ്റിസിനെയും കുട്ടികളെയും കളിക്കളത്തില്‍നിന്ന് തിരിച്ചയച്ചത്.
ഏഴു മാസം മുമ്പ് മാത്രം ടീമിെൻറ ചുമതലയേറ്റെടുത്ത കോച്ച് ലൂയിസ് നോര്‍ട്ടണ്‍ ഡി മാറ്റിസിെൻറ തന്ത്രങ്ങള്‍ ഇന്ത്യന്‍ കുട്ടികള്‍ കളിക്കളത്തില്‍ ഒന്നാന്തരമായി പകർന്നാടുകയായിരുന്നു. എതിരാളികളെ പരമാവധി നേരം ഗോളടിക്കാന്‍ അനുവദിക്കാതിരിക്കുക. മറുവശത്ത് മിന്നലാക്രമണങ്ങളിലുടെ വിള്ളല്‍ വീഴ്ത്തുക. മാറ്റിസിെൻറ തന്ത്രങ്ങളാണ് കളിയുടെ മുക്കാല്‍ നേരവും പന്ത് കൈവശംവെച്ച എതിരാളികളോട് അവസാനം വരെ പൊരുതാനും കളിഹൃദയങ്ങള് കീഴടക്കാനും അവര്‍ക്ക് കൂട്ടായത്.
ഇന്ത്യയുടെ സാധ്യത ആദ്യ രണ്ടു കളിയും തോറ്റതോടെ ഗ്രൂപ് ‘എ’യില്നിന്ന് മൂന്നാം സ്ഥാനക്കാരായി പോലും അടുത്ത റൗണ്ടില്‍ കടക്കാനുള്ള ഇന്ത്യയുടെ സാധ്യത മങ്ങിയിരിക്കുകയാണ്. എന്നാല്‍, കണക്കിലെ കളികളിൽ ഇപ്പോഴും വിശ്വാസം ബാക്കിനിൽക്കുന്നു. രണ്ടു കളിയും ജയിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച അമേരിക്ക അവസാന മത്സരത്തില്‍ കൊളംബിയയെ തോല്പിക്കുക. ഇന്ത്യ വന്‍ മാര്‍ജിനില്‍ ഘാനയെ തോല്പിക്കുക. രണ്ടും സംഭവിച്ചാൽ ഇന്ത്യക്ക് നോക്കൗട്ട് സ്വപ്നം കാണാം. എന്നാൽ, ജയം അനിവാര്യമായ ഘാന മിന്നുന്ന ഫോമിലാണ്.
രാജ്യാന്തരപോരാട്ടത്തിൽ ഇന്ത്യയുടെ ആദ്യ ഗോളുകൾ
ഒളിമ്പിക്സ് 1948
എസ്. രാമൻ
Vs ഫ്രാൻസ്
ഏഷ്യൻ
ഗെയിംസ്
1951
എസ്. മേവലാൽ Vs ഇന്തോനേഷ്യ
ഏഷ്യ കപ്പ്
1964
അപ്പലരാജു
Vs കൊറിയ
ലോകകപ്പ്
(അണ്ടർ17)
2017
ജീക്സൺ സിങ് Vs കൊളംബിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.