ബംഗളൂരു: തമിഴ്നാടുമായി സമനിലപ്പൂട്ടിൽ കുരുങ്ങിയെങ്കിലും മികച്ച ഗോൾ ശരാശരിയുടെ പിൻബലത്തിൽ കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന് അർഹത നേടി. ബംഗളൂരു കെ.എസ്.എഫ്.എ ഫുട്ബാൾ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച നടന്ന അവസാന ഗ്രൂപ് മത്സരത്തിൽ പൊരുതിക്കളിച്ച തമിഴ്നാടിനെ കേരളം ഗോൾ രഹിത സമനിലയിൽ തളക്കുകയായിരുന്നു. നിരവധി തുറന്ന ഗോളവസരങ്ങൾ ലഭിച്ചിട്ടും കേരള മുന്നേറ്റനിരക്ക് മുതലെടുക്കാനാവാതെ പോയതും തമിഴ്നാട് ഗോളി മണികണ്ഠെൻറ മികച്ച പ്രകടനവും വിജയഗോൾ അകറ്റി നിർത്തി. ഗ്രൂപ് ബിയിൽ രണ്ടു കളികളിൽനിന്ന് കേരളം ഏഴു ഗോൾ േനടിയപ്പോൾ ഒരു ഗോൾ മാത്രമാണ് തമിഴ്നാടിെൻറ സമ്പാദ്യം.
മാറ്റങ്ങളില്ലാതെ 4-4-2 ഫോർമേഷനിൽ കളത്തിലിറങ്ങിയ കേരളം പ്രതിരോധ ഗെയിമിനാണ് ഉൗന്നൽ നൽകിയത്. മുന്നേറ്റ താരങ്ങളായ അഫ്ദലിനും സജിത് പൗലോസിനുമൊപ്പം അറ്റാക്കിങ് വിങ്ങർമാരായ ജസ്റ്റിനും കെ.പി. രാഹുലും മാത്രമാണ് കയറിക്കളിച്ചത്. എന്നാൽ, തളികയിലെന്നവണ്ണം വെച്ചുകിട്ടിയ അവസരങ്ങൾപോലും കളഞ്ഞുകളിച്ച മുന്നേറ്റം അേമ്പ പരാജയമായിരുന്നു. മറുഭാഗത്ത് ചെന്നൈ സിറ്റി എഫ്.സി താരം കൂടിയായ തമിഴ്നാടിെൻറ വിജയ് നാഗപ്പൻ പലപ്പോഴും അപകടഭീതിയുമായി കേരള ബോക്സിൽ പറന്നുനടന്നു. കിക്കോഫ് വിസിൽ മുതൽ കളിയുടെ അവസാനനിമിഷം വരെ ഇരു ഭാഗത്തും ഗോൾ വീഴാമെന്നതായിരുന്നു സ്ഥിതി.
20ാം മിനിറ്റിൽ കെ.പി. രാഹുലിന് കേരളത്തിന് ലീഡ് നൽകാൻ അവസരം ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. മധ്യനിരയിൽ ബി.എൽ. ഷംനാസ് തുടരെ പിഴവുകൾ വരുത്തി. ജിതിൻ ഗോപാലനും മുഹമ്മദ് പാറക്കോട്ടിലും പകരക്കാരായെങ്കിലും കേരളത്തിെൻറ ഗോൾ ദാരിദ്ര്യം മാറിയില്ല.
കർണാടകയും ഫൈനൽ റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്. വടക്കൻ, വടക്കു-കിഴക്കൻ, പടിഞ്ഞാറൻ മേഖല മത്സരങ്ങൾ പൂർത്തിയായി. ചണ്ഡിഗഢ്, പഞ്ചാബ് (വടക്കൻ മേഖല), മിസോറം, മണിപ്പൂർ (വടക്കു കിഴക്കൻ മേഖല), ഗോവ, മഹാരാഷ്ട്ര (പടിഞ്ഞാറൻ മേഖല) എന്നീ ടീമുകൾ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. ഫൈനൽ റൗണ്ട് വേദി തീരുമാനമായിട്ടില്ലെങ്കിലും ബംഗളൂരുവിൽ ടൂർണമെൻറ് സംഘടിപ്പിക്കാൻ താൽപര്യം പ്രകടിപ്പിച്ച് കർണാടക കത്ത് നൽകിയിട്ടുണ്ട്.
എസ്. രാജേഷ് മികച്ച താരം ബംഗളൂരു: സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത റൗണ്ട് മത്സരങ്ങളിലെ മികച്ച താരമായി കർണാടകയുടെ മലയാളി താരം എസ്. രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. തെലങ്കാനക്കും സർവിസസിനുമെതിരെ ഇരട്ടഗോൾ നേട്ടം കൊയ്ത രാജേഷ് നാല് ഗോളോടെയാണ് യോഗ്യത റൗണ്ടിലെ ടോപ് സ്കോററായത്. തിരുവനന്തപുരം പൊഴിയൂർ സ്വദേശിയാണ്. 2012, 13ൽ കർണാടകക്കായും, 2014,15, 17 വർഷങ്ങളിൽ റെയിൽവേസിനായും കളത്തിലിറങ്ങിയ രാജേഷിന് ഇക്കുറി ആറാം സന്തോഷ് ട്രോഫിയായിരുന്നു. 2013ൽ കൊല്ലത്ത് നടന്ന ടൂർണമെൻറിൽ എട്ടുഗോളോടെ ടോപ്സ്കോററായിരുന്നു. സന്തോഷ് ട്രോഫിയിൽ ഇതുവരെ 23 ഗോളാണ് രാജേഷിെൻറ സമ്പാദ്യം.
സന്തോഷമില്ല; നിരാശയും–കോച്ച് സതീവൻ ബാലൻ ബംഗളൂരു: ടീമിെൻറ ഗോൾരഹിത സമനില പ്രകടനത്തിൽ സന്തോഷമോ നിരാശയോ ഇല്ലെന്ന് കേരള കോച്ച് സതീവൻ ബാലൻ. മുന്നേറ്റനിരക്ക് നിരവധി അവസരങ്ങൾ ഒരുക്കിനൽകിയിട്ടും എല്ലാം നഷ്ടപ്പെടുത്തിയതിന് നീതീകരണമില്ല. തുടക്കത്തിൽ ഒരു ഗോളെങ്കിലും നേടിയിരുന്നെങ്കിൽ കളിക്കാർ സമ്മർദത്തിൽനിന്ന് മോചിതരായേനെ. ഇൗ സമ്മർദം കളിയുടെ അന്ത്യനിമിഷം വരെയുണ്ടായിരുന്നു.
ടർഫ് ൈമതാനങ്ങളിൽ നല്ല പരിശീലനമില്ലാതെ കളിക്കാനാവില്ല. മികച്ച ടർഫ് അല്ല ബംഗളൂരുവിലേത്. പ്രധാന ടൂർണമെൻറുകൾക്ക് ഇതുപോലെയുള്ള മൈതാനം നല്ലതല്ല. ടീമുകൾക്ക് ആവശ്യമായ പരിശീലന മൈതാനങ്ങൾ ലഭ്യമാക്കണമെന്നും സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ഇൗ മൈതാനത്ത് സംഘടിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.