തോറ്റവരുടെ അങ്കം; മൂന്നാം സ്ഥാനക്കാർക്കുള്ള പോരാട്ടത്തിൽ ഫ്രാൻസും ഇംഗ്ലണ്ടും

മിയാമി: സെമിയിൽ തോറ്റവർ ഇന്ന് മറ്റൊരു പോരാട്ടത്തിനിറങ്ങുന്നു. ലോകപ്പിൽ നാളെ നടക്കുന്ന ഫൈനലിൽ കളിക്കുകയായിരുന്നു മോഹം. എന്നാൽ, സെമിയിൽ തോറ്റു. അത്ര താൽപര്യത്തോടെയല്ലെങ്കിലും ഇനി വെങ്കല മെഡലിനായി പോരാട്ടം. മുൻ ജേതാക്കളായ ഫ്രാനസും ഇംഗ്ലണ്ടുമാണ് ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 2.30നാണ് കളി. എന്തിനങ്ങനെ ഒരു ചടങ്ങെന്നാണ് ഇംഗ്ലീഷ് കോച്ച് തോമസ് ടുഷേൽ പറയുന്നത്. ‘ഞങ്ങളുടെയും ഫ്രാൻസിന്റെയും കളിക്കാർ ഇൗ മത്സരം ആഗ്രഹിക്കുന്നില്ല. ഫൈനലായിരുന്നു ലക്ഷ്യമിട്ടത്’- കോച്ച് പറയുന്നു.

വിടപറയാൻ ദെഷാംപ്സ്; ഗോൾഡൻ ബൂട്ട് തേടി എംബാപ്പെ

ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സിന് ടീമിനൊപ്പമുള്ള അവസാന മത്സരമാണിന്ന്. 14 വർഷമായി ടീമിനൊപ്പമുണ്ട് ഈ മുൻ നായകൻ. 1998ൽ ക്യാപ്റ്റനെന്ന നിലയിലും 2018ൽ കോച്ചായും ഫ്രാൻസിന് കിരീടം നേടിക്കൊടുത്ത ദെഷാംപ്സിന് അർഹിക്കുന്ന വിടചൊല്ലണമെങ്കിൽ ഇന്ന് ജയം അത്യാവശ്യമാണ്. 26 ലോകകപ്പ് മത്സരങ്ങളിൽ ടീമിന് തന്ത്രമോതിയാണ് അദ്ദേഹം വിടപറയുന്നത്.

ഇരുകോച്ചുകളും ബെഞ്ചിലിരിക്കുന്ന താരങ്ങൾക്ക് ഇന്ന് ആദ്യഇലവനിൽ അവസരം നൽകും. ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ എട്ട് ഗോളുകളുമായി ലയണൽ മെസ്സിക്കൊപ്പമുള്ള ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെക്ക് വ്യക്തിപരമായി മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരം നിർണായകമാണ്. ഇനിയും ഗോളടിച്ചാൽ ടോപ്സ്കോററാകാം. അതിനാൽ, എംബാപ്പെ ആദ്യ ഇലവനിലുണ്ടാകും.നിലവിൽ എട്ട് ഗോളും നാല് അസിസ്റ്റുമുള്ള മെസ്സിയാണ് മുന്നിൽ. ആറ് ഗോൾ വീതം നേടിയ ഇംഗ്ലണ്ട് നായകൻ ഹാരി കെയ്നും സഹതാരം ജൂഡ് ബെല്ലിങ്ഹാമും ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ പിന്നാലെയുണ്ട്. യുസേബിയോ (1966), ടോട്ടോ ഷില്ലാച്ചി (90), ഡവോർ സുകൂർ( 98), തോമസ് മ്യുളർ (2010) എന്നീ താരങ്ങൾ ഗോൾഡൻ ബൂട്ടിനുടമയായത് വെങ്കല മെഡൽ മത്സരത്തിലെ ഗോളിന്റെ ബലത്തിലായിരുന്നു.

മിഡ്ഫീൽഡിൽ ഫ്രാൻസിന്റെ ശ്രദ്ധേയതാരമായ മൈക്കൽ ഒലിസെ അഞ്ച് അസിസ്റ്റുമായി മുന്നിലാണ്. ഒരു ഗോൾ സഹായം കൂടിയുണ്ടെങ്കിൽ ആറ് അസിസ്റ്റ് എന്ന പെലെയുടെ റെക്കോഡിനൊപ്പമെത്തും. 1958ലും 82ലും മൂന്നാം സ്ഥാനക്കാരായിരുന്നു ഫ്രാൻസ്. 1990ൽ ഇറ്റലിയോടും 2018ലും ബെൽജിയത്തോടും മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ തോറ്റ ചരിത്രമാണ് ഇംഗ്ലണ്ടിന്റേത്. അടുത്തിടെ തുടർച്ചയായി അഞ്ച് തവണ വമ്പൻ ടൂർണമെന്റുകളിൽ ക്വാർട്ടർ ഫൈനലിലെത്തിയ ഇംഗണ്ട് കഴിഞ്ഞ ദിവസം സെമിയിൽ ഒരു ഗോൾ ലീഡ് നേടിയ ശേഷമാണ് ഇംഗ്ലണ്ട് 1-2ന് തോറ്റത്. ഫ്രാൻസിന്റെ ആഴ്സണൽ താരം വില്യം സാലിബക്ക് സെമിയിൽ പരിക്കേറ്റിരുന്നു. ഈ സെന്റർബാക്ക് ഇന്ന് കളിക്കാനിടയില്ല.

Tags:    
News Summary - Disappointed France and England meet for third place in the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.