മഡ്രിഡ്: പോയന്‍റ് പട്ടികയിലെ ആദ്യ സ്ഥാനം നഷ്ടമാവുമോയെന്ന ആവലാതി അസ്ഥാനത്താക്കി ലാ ലിഗയില്‍ റയല്‍ മഡ്രിഡിന്‍െറ കുതിപ്പ്. റയല്‍ സോസിഡാസിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റയല്‍ മഡ്രിഡ് മുന്നേറ്റം തുടര്‍ന്നത്. രണ്ടാം സ്ഥാനക്കാരായ ബാഴ്സലോണ കഴിഞ്ഞദിവസം റയല്‍ ബെനിറ്റസിനോട് സമനില വഴങ്ങിതോടെ നാല് പോയന്‍റിന്‍െറ ലീഡ് കരസ്ഥമാക്കി സിനദിന്‍ സിദാന്‍ ടെന്‍ഷന്‍ കുറച്ചു. 19 കളികളില്‍ റയലിന് 46ഉം 20 കളികളില്‍ ബാഴ്സലോണക്ക് 42ഉം പോയന്‍റാണ്.
കിങ്സ് കപ്പില്‍ സെല്‍റ്റ വിഗോയോട് തോറ്റ് പുറത്തായതടക്കം അവസാന അഞ്ചു കളികളില്‍ ഒന്നില്‍മാത്രം ജയിച്ച ടീമിനെ സാന്‍റിയാഗോ ബെര്‍ണബ്യൂവിലെ പുല്‍മൈതാനിയല്‍ ഇറക്കുമ്പോള്‍ റയല്‍ മാനേജര്‍ സിദാന് അല്‍പം പേടിയുണ്ടായിരുന്നു. 38ാം മിനിറ്റിലാണ് റയല്‍ ആദ്യ ലക്ഷ്യം കാണുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നല്‍കിയ ത്രൂപാസ് സ്വീകരിച്ച് ക്രൊയേഷ്യന്‍ മധ്യനിരതാരം മാറ്റിയോ കൊവാസിച്ച് ഗോള്‍ നേടുകയായിരുന്നു.
51ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് വലകുലുക്കിയത്. പാസ് നല്‍കിയത് മാറ്റിയോ കൊവാസിച്ചും. 74ാം മിനിറ്റില്‍ സോസിഡാസിന്‍െറ ഇനീഗോ മാര്‍ട്ടിനസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ റയലിന് കളി ആയാസമായി. പകരക്കാരനായി ഇറങ്ങിയ അല്‍വാരോ മൊറാറ്റ 82ാം മിനിറ്റില്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.