കൊച്ചി: ‘ഒരുമ ഞങ്ങളുടെ പെരുമ’, മത്സരത്തിനു മുന്നോടിയായി ദേശീയഗാനത്തിനായി ഇരുടീമുകളും അണിനിരന്നപ്പോൾ ഗാലറിയിൽ ഉയർന്ന ബാനറിലെ വാചകം ഇങ്ങനെയായിരുന്നു. വഞ്ചിയിൽ കേരളത്തെ സുരക്ഷിതമായിരുത്തി ചുമന്നുപോകുന്ന മത്സ്യത്തൊഴിലാളികൾ, മുകളിൽ വട്ടമിട്ടുപറക്കുന്ന നാവികസേനയുടെ ഹെലികോപ്ടർ. ഇതായിരുന്നു അതിനൊപ്പം ഉയർന്ന ബാനറിലെ ദൃശ്യം. കേരളത്തെ നടുക്കിയ പ്രളയവും അതിനെ ഒറ്റക്കെട്ടായി അതിജീവിച്ച ജനതയുടെ ഇച്ഛാശക്തിയും രക്ഷകരായവരോടുള്ള നിറഞ്ഞ സ്നേഹവുമായിരുന്നു ചിത്രവും വരികളും.
ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയാണ് അതിജീവന പാതയിലെ കേരളത്തിെൻറ ഒത്തൊരുമ ഫുട്ബാൾ ലോകത്തിന് കാണിച്ചുകൊടുത്തത്. പെൻസിലാശാൻ എന്നപേരിൽ കാർട്ടൂൺ വരക്കുന്ന വിഷ്ണു മാധവാണ് മഞ്ഞപ്പടക്കായി രക്ഷാപ്രവർത്തനത്തിെൻറ ചിത്രം വരച്ചത്. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ വിഷ്വൽ ഡിസൈനറായ വിഷ്ണു കണ്ണൂർ ഇരിട്ടി സ്വദേശിയാണ്. കഴിഞ്ഞ ഐ.എസ്.എൽ കാലത്ത് ബ്ലാസ്റ്റേഴ്സ് ആരാധകനായ മഞ്ഞേഷ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ച് കാർട്ടൂൺ സീരീസ് ചെയ്ത വിഷ്ണു ഫുട്ബാൾ ലോകകപ്പ് സമയത്ത് പ്രിയകളിക്കാരുടെയെല്ലാം കാരിക്കേച്ചർ ചെയ്തിരുന്നു.
ഗാലറിയിൽ മാത്രമല്ല, കളിക്കളത്തിലും കേരളത്തിെൻറ പ്രളയാനന്തര ജീവിതം നിറഞ്ഞുനിന്നു. മത്സരത്തിനു മുമ്പ് രക്ഷാപ്രവർത്തകരെ ടീം ആദരിച്ചു. ടീം ഉടമ നിമ്മഗഡ പ്രസാദ്, ബ്രാൻഡ് അംബാസഡർ മോഹൻലാൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആദരം. രക്ഷകരോടുള്ള ആദരസൂചകമായി പ്രത്യേക ജഴ്സിയിലാണ് ബ്ലാസ്റ്റേഴ്സ് ഹോംഗ്രൗണ്ടിലെ ആദ്യ മത്സരത്തിനിറങ്ങിയത്. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട മത്സ്യത്തൊഴിലാളികളുടെയും നാവികസേനയുടെയും ചിത്രങ്ങളായിരുന്നു കുപ്പായത്തിൽ ഇടംപിടിച്ചത്. നേരത്തേ, മത്സരങ്ങളുടെ ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടന ചടങ്ങിലും മത്സ്യത്തൊഴിലാളികളെ ബ്ലാസ്റ്റേഴ്സ് ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.