ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും സ്പാനിഷ് ലീഗിലും വമ്പന്മാര്‍ കളത്തില്‍

ലണ്ടന്‍: ഇനിയുള്ള രണ്ടു ദിവസങ്ങള്‍ യൂറോപ്പിന് ഉറക്കമില്ലാത്ത രാവുകളായിരിക്കും. ലോകത്താകമാനം ആരാധകരുള്ള ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലീഗ് മത്സരങ്ങളില്‍ കിരീടപ്രവചനം അപ്രാപ്യമായപ്പോള്‍ വമ്പന്‍ ടീമുകളെല്ലാം ഇന്നും നാളെയുമായി പോരാട്ടത്തിനിറങ്ങും. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്പോരാട്ടത്തില്‍ മുന്നില്‍നില്‍ക്കുന്ന ലെസ്റ്റര്‍ സിറ്റി ഞായറാഴ്ച സ്വാന്‍സീ സിറ്റിക്കെതിരെ ബൂട്ടുകെട്ടുമ്പോള്‍ നാലാം സ്ഥാനത്തിനായി മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി ഇഞ്ചോടിഞ്ച് പോരാടുന്ന മാഞ്ചസ്റ്റര്‍ സിറ്റി സ്റ്റോക് സിറ്റിയെ ശനിയാഴ്ച നേരിടും. കിരീട പ്രതീക്ഷകള്‍ അസ്തമിച്ചെങ്കിലും ചെല്‍സിയും ലിവര്‍പൂളും നില മെച്ചപ്പെടുത്താനായി ഇറങ്ങുന്നുണ്ട്. സ്പെയിനിലും നിര്‍ണായക മത്സരങ്ങള്‍ക്കാണ് സാക്ഷിയാകുന്നത്. പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള റയല്‍ മഡ്രിഡ് റയോ വയ്യെകാനോയെ നേരിടുമ്പോള്‍ ഒന്നാം സ്ഥാനം പങ്കിടുന്ന അത്ലറ്റികോ മഡ്രിഡ് മലാഗയെയും ബാഴ്സലോണ സ്പോര്‍ട്ടിങ് ജിയോണിനെയും നേരിടും.

വാര്‍ഡിയില്ലാതെ ലെസ്റ്റര്‍

നാലു മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. ഒരു സമനിലപോലും സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുമെന്ന് എല്ലാവര്‍ക്കുമറിയാം. പോയന്‍റ് പട്ടികയില്‍ ഒന്നാമതുള്ള ലെസ്റ്റര്‍ സിറ്റി അഞ്ചു പോയന്‍റ് വ്യത്യാസത്തിലാണ് കുതിക്കുന്നത്. കഴിഞ്ഞ മത്സരത്തിലെ സമനിലയാണ് ലെസ്റ്ററിന്‍െറ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടിയേക്കാമെന്ന സൂചന നല്‍കിയത്. കഴിഞ്ഞ മത്സരത്തിലെ സമനിലയെക്കാളുപരി ലെസ്റ്ററിനെ വലക്കുന്നത് സൂപ്പര്‍ താരം ജെയ്മി വാര്‍ഡിയുടെ സസ്പെന്‍ഷനായിരിക്കാം.

വെസ്റ്റ്ഹാമിനെതിരെയുള്ള മത്സരത്തില്‍ വാര്‍ഡി ചുവപ്പു കാര്‍ഡ് കണ്ടു പുറത്തുപോയിരുന്നു. അതുകൊണ്ടുതന്നെ ഞായറാഴ്ച സ്വാന്‍സീ സിറ്റിക്കെതിരെ നടക്കുന്ന നിര്‍ണായക മത്സരത്തില്‍ വാര്‍ഡിക്ക് പുറത്തിരിക്കേണ്ടിവരും. ഇത് ലെസ്റ്ററിന്‍െറ കിരീടമോഹങ്ങളെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയാം.
കഴിഞ്ഞ മത്സരത്തില്‍ ന്യൂകാസില്‍ യുനൈറ്റഡിനോട് സമനില വഴങ്ങിയതാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് തിരിച്ചടിയായത്. പോയന്‍റ് പട്ടികയില്‍ ആഴ്സനലിനു പിന്നില്‍ നാലാമതാണ് സിറ്റിയുടെ സ്ഥാനം. രണ്ടു പോയന്‍റ് വ്യത്യാസത്തില്‍ തൊട്ടുപിറകെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സിറ്റിക്കു പിന്നിലുണ്ട്. അതുകൊണ്ടുതന്നെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതക്കായി ഈ രണ്ടു വമ്പന്മാരുടെയും പോരാട്ടം ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ്. ചൊവ്വാഴ്ച ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ റയല്‍ മഡ്രിഡിനെ നേരിടാനൊരുങ്ങുന്ന സിറ്റി, ഇന്ന് സ്റ്റോക് സിറ്റിക്കെതിരെ വന്‍ മാര്‍ജിന്‍ ജയമാണ് ലക്ഷ്യമിടുന്നത്. ലിവര്‍പൂള്‍ ന്യൂകാസിലിനെയും ചെല്‍സി ബേണ്‍സ്മൗത്തിനെയും നേരിടും.

പരിക്കിന്‍െറ പിടിയില്‍ ക്രിസ്റ്റ്യാനോയും റയലും

സ്പെയിനിലാണ് ചൂടുപിടിച്ച പോരാട്ടം നടക്കുന്നത്. ഒരു പോയന്‍റ് വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്തുള്ള റയല്‍ മഡ്രിഡാണ് ശനിയാഴ്ച ആദ്യം പന്തുതട്ടുക. റയോ വയ്യെകാനോയാണ് എതിരാളികള്‍. ജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടാത്ത മഡ്രിഡുകാര്‍ക്ക് ക്രിസ്റ്റ്യാനോയുടെ പരിക്ക് തിരിച്ചടിയാകും. കരിം ബെന്‍സേമയും ഗാരെത് ബെയ്ലും ജെയിംസ് റോഡ്രിഗസും കോച്ചിന്‍െറ പ്രതീക്ഷ കാത്താല്‍ റയലിന് കിരീടം സ്വപ്നം കാണാം.

അത്ലറ്റികോ മഡ്രിഡിന് മലാഗയാണ് എതിരാളികള്‍. പോയന്‍റ് കണക്കില്‍ ബാഴ്സലോണക്ക് ഒപ്പമാണെങ്കിലും(76) ഗോള്‍ ശരാശരിയില്‍ പിന്നിലാണ് അത്ലറ്റികോ. ഇന്നത്തെ കളി അത്ലറ്റികോ ജയിക്കുകയും ബാഴ്സ സമനിലയിലോ തോല്‍വിയിലോ കുരുങ്ങുകയും ചെയ്താല്‍ സിമിയോണിയുടെ കുട്ടികള്‍ക്ക് ഒന്നാമതത്തൊം.
തുടര്‍ച്ചയായ തോല്‍വികളില്‍നിന്ന് എട്ടു ഗോളടിച്ച് കരകയറിയ ബാഴ്സലോണക്ക് പോയന്‍റ് പട്ടികയില്‍ 19ാം സ്ഥാനത്ത് നില്‍ക്കുന്ന സ്പോര്‍ട്ടിങ് ജിയോണാണ് എതിരാളികള്‍. ബാഴ്സ ചതിക്കില്ളെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ചാമ്പ്യന്‍സ് ലീഗില്‍നിന്ന് പുറത്തുപോയെങ്കിലും ലീഗില്‍ ബാഴ്സ തന്നെയാണ് ഇപ്പോഴും ഫേവറിറ്റുകള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.