അത്‌ലറ്റികോ ഡി കൊല്‍ക്കത്ത-എഫ്.സി ഗോവ മത്സരം സമനിലയില്‍

ഗോവ: ഐ.എസ്.എല്‍ സീസണിലെ ആദ്യ സമനില (1^1), ആദ്യ ചുവപ്പ് കാര്‍ഡ്. കൂടുതല്‍ മഞ്ഞ കാര്‍ഡും (10). കളിയാശാന്മാരായ സീക്കോയുടെ എഫ്.സി ഗോവയും, ഹബാസിന്‍െറ അത്ലറ്റികോ ഡി കൊല്‍ക്കത്തയും ഫട്ടോഡയിലെ മണ്ണില്‍ പോരടിച്ചപ്പോള്‍ പണിമുഴുവന്‍ മലയാളി റഫറി കെ.ബി. സന്തോഷ് കുമാറിനായിരുന്നു. കളിക്കാരെ മാത്രമല്ല, കുമ്മായവരക്കു പുറത്ത് സീകോ അടക്കമുള്ള ഒഫീഷ്യലുകളെയും സന്തോഷിന് നിയന്ത്രിക്കേണ്ടിവന്നു.

തകര്‍പ്പന്‍ ജയത്തോടെ സീസണ്‍ തുടങ്ങിയ രണ്ടു ടീമുകള്‍, ശക്തരായ സംഘവുമായി ആദ്യ മിനിറ്റ് മുതല്‍ പോരാടിയപ്പോള്‍ മേധാവിത്വം ചാമ്പ്യന്മാരായ കൊല്‍ക്കത്തക്കായിരുന്നു. കളിയുടെ 13ാം മിനിറ്റില്‍ ഇന്ത്യന്‍ താരം അരാറ്റ ഇസുമിയുടെ കണ്ണഞ്ചിപ്പിക്കുന്ന വോളിയിലൂടെ ഗോവന്‍ വലകുലുങ്ങിയപ്പോള്‍ നീലപ്പട നിറഞ്ഞാടിയ ഗാലറി ഒരു നിമിഷം നിശ്ശബ്ദമായി. മറുപടിക്കായി പൊരുതിയ ഗോവന്‍ താരങ്ങള്‍ ആദ്യ പകുതിയില്‍ ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും പോസ്റ്റിനു വെളിയില്‍ പന്ത് പതിച്ചുകൊണ്ടിരുന്നു.

രണ്ടാം പകുതിയിലായി കളി കൈ്ളമാക്സ്. 61ാം മിനിറ്റില്‍ കെല്‍ക്കത്ത ബല്‍ജിത് സാഹ്നി എതിര്‍താരം ഗ്രിഗറിയെ മൂക്കിനിടിച്ച് വീഴ്ത്തിയപ്പോഴാണ് റഫറി സീസണിലെ ആദ്യ ചുവപ്പുകാര്‍ഡ് വീശിയത്. സാഹ്നി പുറത്തായതോടെ പത്തുപേരിലേക്ക് ചുരുങ്ങിയ കൊല്‍ക്കത്തക്കെതിരെ ഗോവ, 81ാം മിനിറ്റില്‍ സമനില ഗോള്‍ നേടി. കീനന്‍ അല്‍മെയ്ഡയിലൂടെയായിരുന്നു സീക്കോയുടെ സംഘത്തിന്‍െറ സമനില പിറന്നത്. കളിക്കാരുടെ കൈയാങ്കളിയും കൊമ്പുകോര്‍ക്കലും നിറഞ്ഞ മത്സരത്തില്‍ പത്തുപേര്‍ക്കെതിരെയാണ് റഫറി മഞ്ഞക്കാര്‍ഡ് വീശിയത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.