പാരിസ്: കഴിഞ്ഞ സീസണിലെ മികച്ച യൂറോപ്യന്‍ താരത്തിനായുള്ള യുവേഫ പുറത്തിറക്കിയ മൂന്നു പേരുടെ കരട് പട്ടികയില്‍ ബാഴ്സലോണയുടെ ഉറുഗ്വായ് സ്ട്രൈക്കര്‍ ലൂയി സുവാരസും. സ്പാനിഷ് ഫുട്ബാള്‍ മാത്രം ആധിപത്യം പുലര്‍ത്തുന്ന പട്ടികയില്‍ ബാഴ്സലോണ സൂപ്പര്‍താരം ലയണല്‍ മെസ്സിക്കും റയല്‍ മഡ്രിഡ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും ഒപ്പമാണ് സുവാരസും ഇടംപിടിച്ചത്. നിലവില്‍ ക്രിസ്റ്റ്യാനോയാണ് യുവേഫ താരം. മികച്ച താരത്തിനുള്ള യൂറോപ്യന്‍ അവാര്‍ഡ് ആരംഭിച്ച 2011ല്‍തന്നെ അതിന് അര്‍ഹനായ മെസ്സിയാണ് ഇത്തവണത്തെ ഫേവറിറ്റ്. ലാ ലിഗ, ചാമ്പ്യന്‍സ് ലീഗ്, കോപ ഡെല്‍ റെ എന്നിങ്ങനെ ട്രിപ്ള്‍ കിരീടങ്ങള്‍ കഴിഞ്ഞ സീസണില്‍ ബാഴ്സക്ക് സമ്മാനിച്ചതും അര്‍ജന്‍റീനയെ കോപ അമേരിക്ക ഫൈനലില്‍ എത്തിച്ചതുമാണ് മെസ്സിക്ക് അനുകൂല ഘടകങ്ങള്‍. ആഗസ്റ്റ് 27ന് മൊണാകോയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ് ഘട്ട നറുക്കെടുപ്പ് വേദിയിലാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുക. ആദ്യ മൂന്നു സ്ഥാനങ്ങളും സ്ട്രൈക്കര്‍മാര്‍ സ്വന്തമാക്കിയപ്പോള്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് പട്ടികക്ക് പുറത്തായത് യുവന്‍റസ് ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയിജി ബഫണ്‍ ആണ്. അഞ്ചാം സ്ഥാനത്ത് ബാഴ്സയുടെ ബ്രസീലിയന്‍ സ്ട്രൈക്കര്‍ നെയ്മറും ആറാമത് ചെല്‍സിയുടെ ഏദര്‍ ഹസാര്‍ഡുമാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.