ന്യൂഡൽഹി: പുകയെയോ അതോ വിരാട് കോഹ്ലിയുടെ ബാറ്റിനെയോ?. ആരെയാവും ശ്രീലങ്കൻ താരങ്ങൾ ശരിക്കും ഭയന്നിട്ടുണ്ടാവുക. സെഞ്ച്വറിയും ഇരട്ട സെഞ്ച്വറിയും കടന്ന് കോഹ്ലിയുടെ ബാറ്റ് ആളിക്കത്തുന്നതിനിടെയാണ് ലങ്കൻ താരങ്ങൾ ‘പുക’യിൽ പരാതിയുമായി രംഗത്തെത്തിയത്. അതിനു ഫലവും കണ്ടു. പുകയുടെ കോലാഹലങ്ങൾക്കിടെ കോഹ്ലി (243) മടങ്ങി, തൊട്ടുപിന്നാലെ മൂന്നാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഡിക്ലയർ പ്രഖ്യാപിക്കുകയും ചെയ്തു (536/7ഡിക്ല.). മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്തു. എയ്ഞ്ചലോ മാത്യൂസ് (57), ക്യാപ്റ്റൻ ദിനേശ് ചണ്ഡിമൽ (25) എന്നിവരാണ് ക്രീസിൽ.
ആദ്യ ദിനം ഒാപണർ മുരളി വിജയിെൻറ സെഞ്ച്വറിക്കൊപ്പം ശതകം കടന്ന കോഹ്ലി ഞായറാഴ്ച രാവിലെ മുതൽ കൂടുതൽ അപകടകാരിയായി മാറി. തലേദിനം കാവലായി വന്ന രോഹിത് ശർമയായിരുന്നു കൂട്ട്. 65 റൺസെടുത്ത് രോഹിത് മികച്ച പങ്കാളിയായപ്പോൾ കോഹ്ലി കരിയറിലെ ആറാം ഇരട്ട സെഞ്ച്വറി തൊട്ടു. സ്കോർ 500ലെത്തിയപ്പോഴാണ് രോഹിത് ഗാമേജിന് വിക്കറ്റ് നൽകി മടങ്ങിയത്. ഇതിനിടെ ആർ. അശ്വിൻ (4) വന്നതുപോലെ മടങ്ങി. പുകമഞ്ഞിൽ ശ്രീലങ്കൻ താരങ്ങൾ മുഖംമൂടി അണിഞ്ഞെത്തിയതിനിടെയായിരുന്നു ഇതെല്ലാം. തൊട്ടുപിന്നാലെ കോഹ്ലി സൻഡകന് വിക്കറ്റ് നൽകി പുറത്തായി. വൃദ്ധിമാൻ സാഹ (9), രവീന്ദ്ര ജജേദ (5) എന്നിവർ ക്രീസിൽ നിൽക്കെയാണ് കോഹ്ലി ഡിക്ലയർ പ്രഖ്യാപിക്കുന്നത്. മറുപടി ബാറ്റിങ്ങിൽ ലങ്കൻ ഒാപണർ കരുണരത്നെ (0), ദിൽറുവാൻ പെരേര (42), ധനഞ്ജയ ഡിസിൽവ (1) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
ലാറയെ മറികടന്ന് കോഹ്ലി
നായകനെന്ന നിലയിൽ കൂടുതൽ ഇരട്ട സെഞ്ച്വറി നേടുന്ന ടെസ്റ്റ് ക്രിക്കറ്ററായി വിരാട് കോഹ്ലി. വിൻഡീസ് ഇതിഹാസം ബ്രയൻ ലാറയുടെ അഞ്ച് ഇരട്ട ശതകമെന്ന റെക്കോഡാണ് കോഹ്ലി സ്വന്തം പേരിലാക്കിയത്.
243 Vs ശ്രീലങ്ക, 2017 ഡിസംബർ
235 Vs ഇംഗ്ലണ്ട്, 2016 ഡിസംബർ 8
213 Vs ശ്രീലങ്ക, 2017 നവംബർ
211 Vs ന്യൂസിലൻഡ്, 2016 ഒക്ടോബർ
204 Vs ബംഗ്ലാദേശ്, 2017 ഫെബ്രുവരി
200 Vs വിൻഡീസ്, 2016 ജൂലായ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.