ലണ്ടൻ: ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന രണ്ടു ടെസ്റ്റുകളിലേക്കുള്ള ടീമിൽ മാറ്റങ്ങളുമായി ഇന്ത്യ. ഒാപണിങ് താരം മുരളി വിജയ്നെയും സ്പിന്നർ കുൽദീപ് യാദവിനെയും ബാക്കിയുള്ള മത്സരങ്ങളിൽ ഒഴിവാക്കി. പകരം പുതുമുഖ താരങ്ങളായ പൃഥി ഷായും ഹനുമ വിഹാരിയുമാണ് ടീമിൽ ഇടംപിടിച്ചത്. ഷാ ഒാപണറും വിഹാരി മധ്യനിര ബാറ്റ്സ്മാനുമാണ്.
ബിർമിങ്ഹാമിലെയും ലോർഡ്സിലെയും ടെസ്റ്റ് മത്സരങ്ങളിൽ തിളങ്ങാൻ കഴിയാതിരുന്നതാണ് വിജയ്ക്ക് വിനയായത്. ആദ്യ ടെസ്റ്റിൽ 26ഉം രണ്ടാം ടെസ്റ്റിൽ എട്ടു റൺസുമായിരുന്നു താരത്തിെൻറ സമ്പാദ്യം. മൂന്നാം ടെസ്റ്റിൽ വിജയ്ക്ക് അവസരവും ലഭിച്ചിരുന്നില്ല. കുൽദീപിനെ ലോർഡ്സിലെ രണ്ടാം ടെസ്റ്റിൽ പരീക്ഷിച്ചെങ്കിലും കാര്യമുണ്ടായിരുന്നില്ല. ആർ. അശ്വിനും രവീന്ദ്ര ജദേജയും ടീമിലുള്ളപ്പോൾ മറ്റൊരു സ്പിന്നറുടെ ആവശ്യമില്ലായെന്നതുകൊണ്ടാണ് താരത്തെ തഴഞ്ഞത്. ആസ്ട്രേലിയ ‘എ’ ടീമിനെതിരെ നടക്കാനിരിക്കുന്ന മത്സരങ്ങളിൽ ഇന്ത്യ ‘എ’ക്കായി കുൽദീപ് കളിക്കും.
യുവതാരങ്ങളായ ഷാക്കും വിഹാരിക്കും ദേശീയ ജഴ്സിയിൽ കന്നിയവസരമാണിത്. ലോകകപ്പ് സ്വന്തമാക്കിയ അണ്ടർ 19 ടീമിെൻറ ക്യാപ്റ്റനായിരുന്നു ഷാ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 56.72 ശരാശരിയിൽ ബാറ്റുവീശുന്ന ഷാക്ക് 14 മത്സരങ്ങളിൽ 1418 റൺസുണ്ട്. അടുത്തിടെ വെസ്റ്റിൻഡീസ് ‘എ’, ദക്ഷിണാഫ്രിക്ക ‘എ’ ടീമുകൾക്കെതിരെ ഷാ തകർപ്പൻ സെഞ്ച്വറികളും (188, 136) നേടിയിരുന്നു. 24കാരനായ വിഹാരിക്ക് 63 മത്സരങ്ങളിൽ 5142 റൺസുണ്ട്. 15 സെഞ്ച്വറിയും 24 അർധസെഞ്ച്വറിയും കുറിച്ച വിഹാരി 60 ശരാശരയിൽ ബാറ്റുവീശുന്ന സ്ഥിരതയാർന്ന താരമാണ്. സതാംപ്ടണിൽ 30നാണ് ഇന്ത്യയുടെ നാലാം ടെസ്റ്റ്.
നാലും അഞ്ചും ടെസ്റ്റുകൾക്കുള്ള ടീമിനൊപ്പം ആസ്േട്രലിയ ‘എ’ക്കെതിരായ ഇന്ത്യ ‘എ’ ടീമിനെയും സെലക്ടർമാർ പ്രഖ്യാപിച്ചു.
ഇന്ത്യ ടെസ്റ്റ് ടീം
വിരാട് കോഹ്ലി (ക്യാപ്റ്റൻ), അജിൻക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, ലോകേഷ് രാഹുൽ, പൃഥി ഷാ, ചേതേശ്വർ പുജാര, കരുൺ നായർ, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ആർ അശ്വിൻ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജദേജ, ഹാർദിക് പാണ്ഡ്യ, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഷർദുൽ ഠാകുർ, ഹനുമ വിഹാരി.
ഇന്ത്യ ‘എ’ ടീം
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, ആർ. സമാറത്, എ. ഇൗശ്വർ, അങ്കിത് ഭവൻ, ഷുഭ്മാൻ ഗിൽ, കെ.എസ്. ഭാരത്, ഷഹബാസ് നദീം, കുൽദീപ് യാദവ്, കെ. ഗൗതം, രജ്നീഷ് ഗുർബാനി, നവദ്വീപ് സൈനി, അങ്കിത് രജപുത്, മുഹമ്മദ് സിറാജ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.