മൊഹാലി: ധർമശാലയിലെ ബാറ്റിങ് ദുരന്തം മനസ്സിൽ കണ്ട് ഇന്ത്യ ശ്രീലങ്കക്കെതിരെ രണ്ടാം ഏകദിനത്തിന് പാഡണിയുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ന് ജയിച്ചെങ്കിലേ രോഹിത് ശർമക്കും സംഘത്തിനും തിരിച്ചുവരവിന് അവസരമുള്ളൂ. അതേസമയം, ഒന്നാം ഏകദിനത്തിലെ ഏഴു വിക്കറ്റ് ജയവുമായി ആവേശത്തിലേറിയ ശ്രീലങ്കക്ക് മൊഹാലിയിൽ ജയം ആവർത്തിച്ചാൽ പരമ്പര സ്വന്തമാക്കാം.ശരാശരിക്കാരായ ശ്രീലങ്കൻ പേസ് ബൗളിങ്ങിന് മുന്നിൽ ചൂളിപ്പോയ ടീം ഇന്ത്യക്ക് ഇന്ന് മരണപ്പോരാട്ടമാണ്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുമ്പ് ബാറ്റിങ് നിരയുടെ മികവ് അളക്കാനള്ള ഉരകല്ലായി മാറുമെന്ന് വിശേഷിപ്പിച്ച മത്സരത്തിലായിരുന്നു സമീപകാലെത്ത വൻ ദുരന്തം.
ഏഴിന് 29 എന്ന നിലയിൽ മുൻനിരയും മധ്യനിരയും തരിപ്പണമായപ്പോൾ എം.എസ്. ധോണിയുടെ പരിചയസമ്പത്ത് മാത്രമാണ് നാണക്കേടിൽ നിന്നും ടീമിനെ രക്ഷിച്ചത്. ശ്രേയസ് അയ്യർ, ദിനേശ് കാർത്തിക്, മനീഷ് പാണ്ഡേ എന്നീ മധ്യനിരക്കാർ 60 പന്തിൽ നേടിയത് വെറും 11 റൺസ്. കുത്തിത്തെറിച്ച ലക്മലിെൻറയും നുവാൻ പ്രദീപിെൻറയും പന്തുകൾക്ക് മുന്നിൽ ബാറ്റിങ്നിര കളിമറന്നു. വിരാട് കോഹ്ലിയുടെ അഭാവം ടീമിന് തിരിച്ചടിയായെന്ന പരാതിയും നായകനെന്ന നിലയിൽ രോഹിത് പരാജയപ്പെട്ടുവെന്ന വിലയിരുത്തലും ഒഴിവാക്കണമെങ്കിൽ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്.
ധർമശാലയിലെ പാഠമുൾക്കൊണ്ടാവും ഇന്ന് ടീം ഇറങ്ങുകയെന്ന് ക്യാപ്റ്റൻ രോഹിത് ഉറപ്പു നൽകുന്നു. ആദ്യ ഏകദിനം കളിച്ച ടീമിനെ തന്നെയാവും നിലനിർത്തുക. രഹാനെക്കു പകരം ശ്രേയസ് അയ്യറിനു തന്നെ അവസരം നൽകും. ധർമശാലയിൽ ഭുവനേശ്വർകുമാറും ജസ്പ്രീത് ബുംറയും നന്നായി പന്തെറിഞ്ഞു. എന്നാൽ, അവർക്ക് പ്രതിരോധിച്ച് നിൽക്കാനുള്ള സ്കോറില്ലാത്തത് തിരിച്ചടിയായി. സ്പിന്നർമാരായി കുൽദീപ് യാദവും യുസ്വേന്ദ്ര ചഹലും ടീമിലുണ്ട്. കുൽദീപിന് പകരക്കാരനായി അക്സർ പേട്ടലിന് അവസരം നൽകാനും സാധ്യതയുണ്ട്്. ഒാൾറൗണ്ടർ ഹാർദിക് പാണ്ഡ്യകൂടി മികവിലെത്തിയാൽ തിരിച്ചുവരവ് എളുപ്പമാവുമെന്നുറപ്പ്.എന്നാൽ, തുടർച്ചയായി 12 തോൽവിക്കു ശേഷം തകർപ്പൻ ജയത്തോടെ തിരിച്ചെത്തിയ ശ്രീലങ്ക ആത്മവിശ്വാസത്തിലാണ്. ജയിച്ചാൽ പരമ്പരയെന്ന സ്വപ്നനേട്ടം അവരെ കൂടുതൽ മോഹിപ്പിക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.