നോർത്ത് സൗണ്ട് (ആൻറിഗ്വ): വെസ്റ്റിൻഡീസിനെതിരായ ഏകദിനപരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ ജയം. 251 റൺസെന്ന ശരാശരി സ്കോർ പിന്തുടർന്ന ആതിഥേയരെ 38.1 ഒാവറിൽ 158 റൺസിന് പുറത്താക്കിയാണ് 93 റൺസ് ജയം സ്വന്തമാക്കിയത്. ഇതോടെ അഞ്ചു ഏകദിനങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഒാവറിൽ നാലു വിക്കറ്റിന് 251 റൺസെടുത്തു. അർധ ശതകം നേടിയ മഹേന്ദ്ര സിങ് ധോണിയും (78 നോട്ടൗട്ട്) അജിൻക്യ രഹാനെയും (72) ആണ് തുടക്കത്തിൽ പതറിയ ഇന്ത്യൻ സ്കോറിന് മാന്യത നൽകിയത്. കേദാർ ജാദവ് (40 നോട്ടൗട്ട്), യുവരാജ് സിങ് (39) എന്നിവരാണ് എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ. ശിഖർ ധവാൻ (രണ്ട്), ക്യാപ്റ്റൻ വിരാട് കോഹ്ലി (11) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല. 10 ഒാവറിൽ രണ്ടിന് 34 എന്ന നിലയിൽനിന്നാണ് ഇന്ത്യ പതുക്കെ കരകയറിയത്. ശിഖർ ധവാനാണ് ആദ്യം പുറത്തായത്. കോഹ്ലി പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും എതിർനായകൻ ജാസൺ ഹോൾഡറുടെ പന്തിൽ ഗള്ളിയിൽ കെയ്ൽ ഹോപിന് പിടികൊടുത്തു. ധോണി 79 പന്തിൽ നാലു ഫോറും രണ്ടു സിക്സും അടിച്ചപ്പോൾ ജാദവ് 26 പന്തിൽ നാലു ഫോറും ഒരു സിക്സും പായിച്ചു. വിൻഡീസിനായി കമ്മിൻസ് രണ്ടു വിക്കറ്റും ഹോൾഡർ, ബിഷു എന്നിവർ ഒാരോ വിക്കറ്റ് വീതവും വീഴ്ത്തി.
കുൽദീപ് യാദവും ആർ. അശ്വിനും ചേർന്നാണ് വിൻഡീസ് ചെറുത്തുനിൽപ് ഇല്ലാതാക്കിയത്. അനായാസം മറികടക്കാവുന്ന സ്കോറിലേക്ക് ബാറ്റേന്തിയ വിൻഡീസ് താരങ്ങളെ തുടക്കത്തിലേ മടക്കി വിജയമുറപ്പിച്ചവർ ഒരു ഘട്ടത്തിലും ആതിഥേയർക്ക് അവസരം നൽകിയില്ല. 40 റൺസെടുത്ത ജാസൺ മുഹമ്മദാണ് വിൻഡീസ് നിരയിലെ ടോപ് സ്കോറർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.