ദുബൈ: 2019 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ട് ആരാധകർക്ക് പോലും ന്യൂസിലൻഡ് ടീമിനോട് സഹതാപമുണർത്താൻ കാരണമായ സൂപ്പർ ഓവർ നിയമത്തിൽ ഭേദഗതികളുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). ഒരുവേള ഇംഗ്ലീഷ് വിജയത്തിെൻറ നിറംകെടുത്തിയ വിവാദങ്ങൾക്കുപിന്നാലെ ഭേദഗതിക്ക് നിർബന്ധിതരായ ഐ.സി.സി, ചൊവ്വാഴ്ചയാണ് പുതിയ നിയമം പ്രഖ്യാപിച്ചത്.
ലോഡ്സിലെ നാടകീയത നിറഞ്ഞ ഫൈനലിൽ 50 ഓവറിലും സൂപ്പർ ഓവറിലും സമനില തുടർന്നപ്പോൾ കൂടുതൽ ബൗണ്ടറികളുടെ എണ്ണം കണക്കാക്കി ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
ഏകദിന, ട്വൻറി 20 ടൂർണമെൻറുകളിൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിൽ നിശ്ചിത ഓവറുകൾക്ക് പിന്നാലെ സൂപ്പർ ഓവറുകളിലും ഇരുടീമുകളും തുല്യരായാൽ, വിജയിയെ കണ്ടെത്തുന്നതുവരെ ഒറ്റ ഓവർ മത്സരം ആവർത്തിക്കണമെന്നാണ് ചൊവ്വാഴ്ച പ്രഖ്യാപിച്ച പുതിയ ചട്ടം. ഗ്രൂപ് ഘട്ടത്തിൽ സൂപ്പർ ഓവറും സമനിലയിൽ പിരിഞ്ഞാൽ ഇരുടീമുകൾക്കും തുല്യപോയൻറുകൾ നൽകും.
അതിനിടെ, ഐ.സി.സിയുടെ ‘വൈകിവന്ന’ പരിഷ്കാരങ്ങളെ പരിഹസിച്ച് ന്യൂസിലൻഡ് താരങ്ങൾ രംഗത്തെത്തി. ലോഡ്സിലെ ഫൈനലിൽ ന്യൂസിലൻഡിനായി സൂപ്പർ ഓവറിൽ ബാറ്റേന്തിയവരിൽ ഒരാളായ ജിമ്മി നീഷാം കുറിക്കുകൊള്ളുന്ന പ്രയോഗമാണ് നടത്തിയത്. പുതിയ പരിഷ്കാരം പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്തയുടെ ലിങ്കിനോടൊപ്പം, ടൈറ്റാനിക്കിലെ നാവികർക്ക് മെച്ചപ്പെട്ട ബൈനോക്കുലർ നൽകലാണ് അടുത്ത അജണ്ട എന്ന കമൻറും നീഷാം പോസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.