ന്യൂഡല്‍ഹി: ഒക്ടോബര്‍ ആറിന് തുടങ്ങുന്ന രഞ്ജി ക്രിക്കറ്റ് പോരാട്ടങ്ങളില്‍ താരങ്ങളില്‍ പലരും പഴയ ടീമുകളില്‍ കാണില്ല. തമിഴ്നാടിന്‍െറ മികച്ച ബാറ്റ്സ്മാന്മാരിലൊരാളായ എസ്. ബദരീനാഥ് ഹൈദരാബാദിലേക്ക് കൂടുമാറി. ഹൈദരാബാദിന്‍െറ ക്യാപ്റ്റനായി ചേര്‍ന്ന ബദരി ടീമിന് ബാറ്റിങ്ങില്‍ കരുത്താകും. കഴിഞ്ഞ രണ്ടുവര്‍ഷമായി വിദര്‍ഭയുടെ താരമായിരുന്ന ബദരീനാഥ് തമിഴ്നാടിന്‍െറ കോച്ചാകുമെന്ന അഭ്യൂഹത്തിനിടയിലാണ് ഹൈദരാബാദിലേക്ക് കളംമാറാന്‍ തീരുമാനിച്ചത്. മുന്‍ ഇന്ത്യന്‍ താരം റിഷികേഷ് കനിത്കറാണ് തമിഴ്നാടിന്‍െറ പുതിയ കോച്ച്. മറ്റൊരു ശ്രദ്ധേയ താരമായ അമ്പാട്ടി റായുഡു, ബദരീനാഥിന് പകരമായി വിദര്‍ഭ നിരയില്‍ കളിക്കും. ആന്ധ്രക്കാരനായ അമ്പാട്ടി ആറുവര്‍ഷമായി ബറോഡയുടെ കളിക്കാരനായിരുന്നു.
രഞ്ജിയില്‍ അരങ്ങേറുന്ന ഛത്തിസ്ഗഢ് ടീം മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറും യു.പി നായകനുമായിരുന്ന മുഹമ്മദ് കൈഫിനെ സ്വന്തമാക്കി. കര്‍ണാടകയില്‍നിന്നുള്ള മുന്‍ ഇന്ത്യന്‍ താരം സുനില്‍ ജോഷി അസം ടീമിനൊപ്പം പരിശീലകനായുണ്ട്. നിലവിലെ ജേതാക്കളായ മുബൈ ടീമിലെ ഇടങ്കൈയന്‍ സ്പിന്നര്‍ ഇഖ്ബാല്‍ അബ്ദുല്ലയും ബാറ്റ്സ്മാന്‍ ഭവിന്‍ താക്കറും കേരളത്തിനായി കളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.