ഡര്‍ബന്‍: ആസ്ട്രേലിയക്കെതിരെ മൂന്നു മത്സരങ്ങളടങ്ങിയ ട്വന്‍റി20യില്‍ ആദ്യം വിജയം ദക്ഷിണാഫ്രിക്കക്ക്. ഡര്‍ബനില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. 18 പന്തില്‍ 40 റണ്‍സെടുത്ത ഓപണര്‍ ആരോണ്‍ ഫിഞ്ചിന്‍െറയും 25 പന്തില്‍ 35 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിന്‍െറയും പ്രകടനത്തിലാണ് ആസ്ട്രേലിയ പൊതുവെ വരണ്ട പിച്ചില്‍ പൊരുതാവുന്ന സ്കോര്‍ നേടിയത്. 23 റണ്‍സിന് സന്ദര്‍ശകര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത ഇംറാന്‍ താഹിറാണ് കൂടുതല്‍ നാശംവിതച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ തകര്‍ച്ചയോടെയാണ് തുടങ്ങിയത്്. ആദ്യ പന്തില്‍ ഓപണര്‍ ഡിവില്ലിയേഴ്സിന്‍െറ വിക്കറ്റെടുത്ത് നഥാന്‍ കോള്‍ട്ടര്‍ നിലെ കളി തുടങ്ങി. തുടര്‍ന്ന് മൂന്നാം ഓവറില്‍ ഡികോക്കിന്‍െറ വിക്കറ്റും നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക പ്രതിസന്ധിയിലായി. തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായ ആതിഥേയര്‍ക്ക് 35 പന്തില്‍ 53 റണ്‍സെടുത്ത ഡേവിഡ് മില്ലറാണ് വിജയം സമ്മാനിച്ചത്. ട്വന്‍റി20ലെ മില്ലറിന്‍െറ കന്നി അര്‍ധശതകമായിരുന്നു. 26 പന്തില്‍ 40 റണ്‍സെടുത്ത ഡുപ്ളെസിസും വിജയത്തില്‍ കാര്യമായ പങ്കുവഹിച്ചു. ആസ്ട്രേലിയന്‍ നിരയില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് കോള്‍ട്ടര്‍ നിലെ മൂന്ന് വിക്കറ്റെടുത്തു. പരമ്പരയിലെ രണ്ടാമത്തെ മത്സരം ഞായറാഴ്ച ജൊഹാനസ്ബെര്‍ഗില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.