രോഹിതും നെഹ്റയും തിളങ്ങി; ഇന്ത്യക്ക് 45 റൺസ് വിജയം

മിര്‍പുര്‍: കഴിഞ്ഞവര്‍ഷം തങ്ങളെ നാണംകെടുത്തിയ ബംഗ്ളാദേശിനോട് പ്രതികാരം ചെയ്തുകൊണ്ട് ഏഷ്യാകപ്പ് ട്വന്‍റി20 ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വീരോചിത തുടക്കം. ഷേര ബംഗ്ള സ്റ്റേഡിയത്തില്‍ ആതിഥേയര്‍ക്കായി ആര്‍ത്തുവിളിച്ച പതിനായിരങ്ങളെ നിരാശയിലാഴ്ത്തി 45 റണ്‍സ് ജയമാണ് ഇന്ത്യന്‍ സംഘം നേടിയത്. രോഹിത് ശര്‍മയുടെ അര്‍ധശതകത്തിന്‍െറ (83) കരുത്തില്‍ ഇന്ത്യ മുന്നോട്ടുവെച്ച 167 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ളാദേശിന് 20ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്നു വിക്കറ്റുകളുമായി ആശിഷ് നെഹ്റ നിറഞ്ഞുനിന്നപ്പോള്‍ ബംഗ്ളാ നിരയില്‍ സബ്ബിര്‍ റഹ്മാന് (44) മാത്രമേ അല്‍പമെങ്കിലും പ്രതിരോധിക്കാനായുള്ളൂ. നാല് ഓവറില്‍ 23 റണ്‍സ് നല്‍കിയാണ് നെഹ്റ മൂന്നു വിക്കറ്റ് വീഴ്ത്തിയത്.

സൗമ്യ സര്‍ക്കാര്‍ (11), ഇംറുല്‍ കയിസ്(14), മുശ്ഫിഖുര്‍ റഹീം (16*), തസ്കിന്‍ അഹ്മദ്(15*) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബംഗ്ളാദേശ് ബാറ്റ്സ്മാന്മാര്‍. ഇന്ത്യക്കായി ജസ്പ്രീത് ബംറ, ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. രോഹിത് ശര്‍മക്കൊപ്പം യുവതാരം ഹാര്‍ദിക് പാണ്ഡ്യയുടെയും(31) തട്ടുപൊളിപ്പന്‍ ബാറ്റിങ്ങിന്‍െറ മികവിലാണ് 167 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മുന്നോട്ടുവെച്ചത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യ, തുടക്കത്തിലെ രണ്ടിന് 22 എന്ന തകര്‍ച്ചക്കുശേഷമാണ് മികച്ച സ്കോറിലേക്ക് കുതിച്ചത്.  20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 166ല്‍ കണ്ടത്തെിയത്.

ആശിഷ് നെഹ്റ
 

അപകടകാരികളായ ശിഖര്‍ ധവാനെയും (2), വിരാട് കോഹ്ലിയെയും (8) പുറത്താക്കി ആദ്യ അഞ്ച് ഓവറിനുള്ളില്‍ ഇന്ത്യക്ക് തിരിച്ചടിനല്‍കാന്‍ ബംഗ്ളാദേശിന് കഴിഞ്ഞു. നാലാമനായത്തെിയ സുരേഷ് റെയ്നക്കൊപ്പം ചേര്‍ന്ന് ഇന്നിങ്സിന് ബലം പകരാനുള്ള രോഹിതിന്‍െറ ശ്രമവും അധികം നീണ്ടുനിന്നില്ല. 13 റണ്‍സെടുത്ത റെയ്ന, മഹ്മദുല്ലയുടെ ഇരയായി മടങ്ങി. തുടര്‍ന്നത്തെിയ യുവരാജ് സിങ്ങുമായി ചേര്‍ന്ന് 55 റണ്‍സ് കൂട്ടുകെട്ട് തീര്‍ക്കാന്‍ രോഹിതിനായി. 16 പന്തില്‍ 15 റണ്‍സെടുത്ത് യുവി പുറത്തായി. തുടര്‍ന്നായിരുന്നു രോഹിത്-ഹാര്‍ദിക് കൂട്ടുകെട്ട്. 61 റണ്‍സ് പിറന്ന ഈ സഖ്യം ഇന്ത്യന്‍ സ്കോര്‍ 150 കടത്തി. അല്‍ അമീന്‍ ഹുസൈന്‍ എറിഞ്ഞ അവസാന ഓവറില്‍ രോഹിതിന്‍െറ വീഴ്ചയിലാണ് അത് പൊളിഞ്ഞത്. 55 പന്തില്‍ 83 റണ്‍സെടുത്ത രോഹിത് ഏഴു ഫോറും മൂന്നു സിക്സും പറത്തി. രണ്ട് പന്തിനപ്പുറം പാണ്ഡ്യയും വീണു. 18 പന്തില്‍ നാലു ഫോറും ഒരു സിക്സും പറത്തിയാണ് യുവതാരം 31 റണ്‍സെടുത്തത്. അവസാനപന്തില്‍ സിക്സടിച്ച് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി(8*) സ്കോര്‍ 166ല്‍ എത്തിച്ചു. ബംഗ്ളാദേശിനായി അല്‍ അമീന്‍ ഹുസൈന്‍ നാല് ഓവറില്‍ 37 റണ്‍സ് നല്‍കി മൂന്നു വിക്കറ്റെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.