'ചിലപ്പോൾ അകലം നിങ്ങളെ അടുപ്പത്തിന്റെ വില പഠിപ്പിക്കും'; വീണ്ടും ഒന്നിക്കാൻ പോവുകയാണെന്ന് സൈനയും കശ്യപും

രണ്ടുവഴിക്ക് പിരിയുകയാണെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിടവെ, പിണക്കം മറന്ന് വീണ്ടും ഒന്നിക്കാൻ പോവുകയാണെന്ന് ബാഡ്മിന്റൺ താരദമ്പതികളായ സൈന നെഹ് വാളും  പി. കശ്യപും. വീണ്ടും ഒന്നിക്കാൻ ശ്രമിക്കുകയാണെന്നും ഇത് ഫലവത്താകുമെന്നുമാണ് സൈന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

മനോഹരമായ കുന്നുകളുടെയും സമുദ്രത്തിന്റെയും പശ്ചാത്തലത്തിൽ കശ്യപിനൊപ്പമുള്ള ഫോട്ടോയും സൈന പങ്കുവെച്ചിട്ടുണ്ട്. ''ചിലപ്പോൾ അകലം നിങ്ങളെ അടുപ്പത്തിന്റെ വില പഠിപ്പിക്കും. ഞങ്ങളിതാ വീണ്ടും ഒന്നിക്കാൻ ശ്രമിക്കുകയാണ്​''-എന്നും സൈന കുറിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം സൈന തന്നെയാണ് ഭർത്താവ് കശ്യപുമായി വേർപിരിയുകയാണെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ആറുവർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിടുകയാണെന്നായിരുന്നു താരം കുറിച്ചത്.

''ജീവിതം ചിലപ്പോഴൊക്കെ നമ്മളെ വ്യത്യസ്ത ദിശകളിലേക്ക് നയിക്കും. ഒരുപാട് ആലോചനകൾക്ക് ഒടുവിൽ ഞാനും പാരുപ്പള്ളി കശ്യപും പിരിയാമെന്ന് തീരുമാനമെടുത്തു. ഞങ്ങൾ ഞങ്ങൾക്കുവേണ്ടിയും പരസ്പര സമാധാനത്തിനും ഉയർച്ചയ്ക്കും വേണ്ടി ഈ വഴി തെരഞ്ഞെടുക്കുന്നു. ഇതുവരെ നൽകിയ മികച്ച ഓർമകൾക്ക് നന്ദി. അതോടൊപ്പം മുന്നോട്ടുള്ള ജീവിതത്തിന് എല്ലാ ആശംസകളും നേരുന്നു. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുന്നതിനും മനസ്സിലാക്കുന്നതിനും നിങ്ങളോട് നന്ദി അറിയിക്കുന്നു​''–എന്നായിരുന്നു കുറിപ്പ്. എന്നാൽ സൈനയുടെ കുറിപ്പിന് കശ്യപ് പ്രതികരിച്ചിരുന്നില്ല.

ദീർഘനാളത്തെ പ്രണയത്തിന് ശേഷം 2018 ഡിസംബറിലാണ് കശ്യപും സൈനയും വിവാഹിതരായത്. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ സൈന 2010, 2018 കോമണ്‍വെല്‍ത്ത്‌ ഗെയിംസുകളിൽ സ്വർണ മെഡല്‍ ജേതാവായിരുന്നു. ഒളിമ്പിക്സ് ക്വാർട്ടറിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ ബാഡ്മിന്റൻ താരമാണ് പി.കശ്യപ്. 2012ൽ കശ്യപിന് കേന്ദ്രസർക്കാർ അർജുന പുരസ്കാരം നൽകി. 2014 ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ പുരുഷ സിംഗിൾസിൽ കശ്യപ് സ്വർണവും നേടിയിരുന്നു.ഹൈദരാബാദിലെ പുല്ലേല ഗോപീചന്ദ് അക്കാദമിയിലാണ് ഇരുവശും പരിശീലനം നടത്തിയിരുന്നത്. 2015ല്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് റാങ്കിങ്ങില്‍ നമ്പര്‍ വണ്‍ ആയ ആദ്യ ഇന്ത്യന്‍ വനിത സൈനയാണ്.

Tags:    
News Summary - Saina Nehwal, P Kashyap trying Reunite after announcing separation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.