'എനിക്ക് അന്ന് വിഷമടിച്ച ഭക്ഷണം തന്നു'; 2022 ആസ്ട്രേലിയൻ ഓപ്പണിൽ നിന്നും പറഞ്ഞയച്ചതിനെ കുറിച്ച് ദ്യോകോവിച്ച്

ഇതിഹാസ സെർബിയൻ ടെന്നീസ് താരം നൊവാക് ദ്യോകോവിച്ചിനെ സംബന്ധിച്ച് ഏറെ വിവാദം നിറഞ്ഞ ഏടാണ് 2022ലെ ആസ്ട്രേലിയൻ ഓപ്പൺ. കൊവിഡ് വാക്സിൻ എടുക്കാത്തതിനെ തുടർന്ന് സീസണ്‍ ഓപ്പണറിനായി മെല്‍ബണിലേക്ക് എത്തിയ ദ്യോകോവിച്ചിന്‍റെ വിസ ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ റദ്ദാക്കി. താരം ഇതിനെതിരെ നിയമപരമായി പോരാടാൻ തീരുമാനിച്ചിരുന്നു.

ഇതോടെ ഏതാനും ദിവസം താരത്തിന് ഹോട്ടലിൽ തടങ്കലിൽ കഴിയേണ്ടിവന്നു. ഒടുവിൽ കോടതി വിധിയും സർക്കാരിനൊപ്പം നിന്നതോടെ ദ്യോകോയെ നാടുകടത്തി. മെൽബണിലെ ഒരു ഹോട്ടലിലായിരുന്നു താരത്തെ തടങ്കലിൽ പാർപ്പിച്ചത്. ഇപ്പോഴിതാ മെല്‍ബണിലെ ഹോട്ടലില്‍ വച്ച് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി എന്ന ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് 37-കാരന്‍. 'ജിക്യു' എന്ന മാസികക്ക് നൽകിയ അഭിമുഖത്തിലാണ് ദ്യോകോവിച്ച് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

'എനിക്ക് ചില ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. മെൽബണിൽ താമസിച്ച ഹോട്ടലിൽ എനിക്ക് വിഷം കലർന്ന ഭക്ഷണം നൽകിയതായി എനിക്ക് മനസിലായി. സെർബിയയിൽ തിരിച്ചെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് വിഷം അകത്തെത്തിയതായി കണ്ടെത്തിയത്. ശരീരത്തിൽ ഉയർന്ന അളവിൽ ലെഡിന്‍റെയും മെർക്കുറിയുടെയും സാന്നിധ്യം കണ്ടെത്തി. ഇതോടെ വിഷം ഉള്ളിൽ ചെന്നതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു. ഇത്രയും അളവിൽ ലെഡും മെർക്കുറിയും ശരീരത്തിലെത്തണമെങ്കില്‍ അത് ഭക്ഷണത്തിലൂടെ മാത്രമേ കഴിയൂ. ഇക്കാര്യം ഇതുവരെ ഞാന്‍ പരസ്യമായി പറഞ്ഞിട്ടില്ല,' ദ്യോകോവിച്ച് പറഞ്ഞു.

അതേസമയം വിസ പ്രശ്‌നങ്ങള്‍ തീര്‍ന്നതോടെ 2023-ല്‍ ദ്യോകോ ആസ്ട്രേലിയയില്‍ കളിക്കാനിറങ്ങിയിരുന്നു. മെല്‍ബൺ പാർക്കിലെ റോഡ് ലാവെർ അറീനയില്‍ കിരീടം ഉയര്‍ത്തിയായിരുന്നു താരം തിരിച്ച് പറന്നത്. ഞായറാഴ്‌ച്ച ആസ്ട്രേലിയന്‍ ഓപ്പണിന്‍റെ പുതിയ പതിപ്പിന് തുടക്കമാവുന്നത്. തന്‍റെ കരിയറിലെ 25ാം ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിട്ടാണ് താരം ആസ്ട്രേലിയയിലെത്തുന്നത്. കഴിഞ്ഞ വർഷം ഒരു കിരീട നേട്ടം പോലും അദ്ദേഹത്തിന് സ്വന്തമാക്കാൻ സാധിച്ചില്ല.

Tags:    
News Summary - I Was Poisoned: Novak Djokovic Reveals Shocking Tale From 2022 Australian Open Detention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.