റോം: ഇറ്റാലിയൻ ഫാഷിസത്തിന്റെ സ്വേച്ഛാധിപതിയായിരുന്നു സാക്ഷാൽ ബെനിറ്റോ മുസ്സോളിനി . പ്രധാനമന്ത്രിയായ ശേഷം പട്ടാളത്തെ ഉപയോഗിച്ച് രാജ്യത്തെ തൊഴിലാളി സമരങ്ങളെ അടിച്ചമർത്തി ഫാഷിസം ലോകം മുഴുവൻ പ്രചരിപ്പിക്കാൻ അന്ന് മുസ്സോളിനിക്കു കൂട്ടായി നിന്നത് ‘കറുത്ത കുപ്പായക്കാർ’ (ബ്ലാക് ഷർട്ട്സ്) എന്ന അർധ സൈനിക വിഭാഗവും. കാലങ്ങൾ പലതും മാറിമറിഞ്ഞു രാഷ്ട്രീയവും മാറി അതിനനുസരിച്ചുള്ള മാറ്റം മുസ്സോളിനി കുടുംബത്തിലും തലമുറകളുടെ മാറ്റം നടന്നു. അവരുടെ കൂട്ടവും കൂട്ടുകാരും മാറി.
ചുവപ്പും ചാരവും കലർന്ന ഉടുപ്പിട്ടവരാണ് നാലാം തലമുറയിലെ മുസ്സോളിനിയുടെ കൂട്ടുകാർ. ഈ കൂട്ടുകാർ പോരാടുന്നത് തെരുവിലല്ല, കളിക്കളത്തിലാണ്. ഇവരുടെ ആയുധം തോക്കല്ല, ഫുട്ബാളാണ്. ഇരുപത്തിരണ്ടു വയസ്സുകാരൻ റൊമാനോ ഫ്ലോറിയാനി മുസ്സോളിനി ഈ സീസണിൽ ചുവപ്പും ചാരവും നിറങ്ങളുള്ള ജഴ്സിക്കാരായ ഇറ്റാലിയൻ ക്ലബ് ക്രമോണസെക്കായി ബൂട്ടു കെട്ടും. വലതു വിങ്ബാക്കായി പോരാട്ടം തുടരും.
മുസ്സോളിനിയുടെ കൊച്ചുമകൾ ഇറ്റാലിയൻ രാഷ്ട്രീയ നേതാവ് അലസാന്ദ്രോ മുസ്സോളിനിയുടെ മകനാണ് റൊമാനോ േഫ്ലാറിയാനോ മുസ്സോളിനി. എ.എസ് റോമയുടെയും ലാസിയോയുടെയും അക്കാദമികളിൽനിന്നാണ് റൊമാനോ മുസ്സോളിനി കളി പഠിച്ചത്. ലാസിയോയിൽനിന്നു വായ്പക്കരാറിലാണ് ഈ സീസണിൽ ക്രമോണസെയിൽ എത്തിയത്. ഈ സീസണിലാണ് ക്രമോണസെ സീരി ബിയിൽ നിന്നു സീരി എയിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ടത്.
‘ഞാൻ ഫുട്ബോൾ കളിക്കാനാണ് ഇവിടെ വന്നത്. എന്റെ കുടുംബപ്പേര് മറ്റുള്ളവർക്കൊരു ഭാരമായിത്തോന്നാം. എന്നാൽ, എനിക്ക് അതൊരു ഭാരമല്ല.പേരിനെക്കുറിച്ച് അധികം സംസാരിക്കാൻ എനിക്കിഷ്ടമില്ല. കളിയിൽ ശ്രദ്ധിക്കാനാണ് എനിക്കു താൽപര്യം.’– മുസ്സോളിനി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.