ഭുവനേശ്വർ: ഒഡിഷയിൽ ഇയ്യിടെയുണ്ടായ ട്രെയിൻ ദുരന്തത്തിൽപെട്ടവരെയും കുടുംബങ്ങളെയും സഹായിക്കുന്നതിന് 20 ലക്ഷം രൂപ നൽകുമെന്ന് ഇന്ത്യൻ ഫുട്ബാൾ ടീം. ഇന്റർ കോണ്ടിനെന്റൽ കപ്പ് ജേതാക്കളായ ടീമിന് മുഖ്യമന്ത്രി ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. ഇതിൽനിന്ന് 20 ലക്ഷം ട്രെയിൻ ദുരന്തബാധിതരുടെ ചികിത്സക്കും പുനരധിവാസത്തിനുമായി കൈമാറാനാണ് തീരുമാനം. ടൂർണമെന്റ് വിജയകരമായി സംഘടിപ്പിച്ചതിന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ ഒഡിഷ സർക്കാറിനെ കൃതജ്ഞത അറിയിക്കുകയും ചെയ്തു.
‘‘ഇന്റർ കോണ്ടിനെന്റൽ കപ്പിന് ആതിഥേയത്വം വഹിക്കുന്നത് നമ്മുടെ സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമാണ്. കടുത്ത മത്സരത്തിൽ ഇന്ത്യ നേടിയ വിജയത്തിന് അഭിനന്ദനങ്ങൾ. ഒഡിഷയിൽ ഇനിയും നിരവധി ഫുട്ബാൾ മത്സരങ്ങൾ നടത്താനും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും കായികവളർച്ചയെ പിന്തുണക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യം’’ -സമ്മാനദാനച്ചടങ്ങിൽ മുഖ്യമന്ത്രി നവീൻ പട്നായക് പറഞ്ഞു.
‘‘ഞങ്ങളുടെ വിജയത്തിന് ടീമിന് കാഷ് ബോണസ് നൽകാനുള്ള ഒഡിഷ സർക്കാറിന്റെ തീരുമാനത്തിന് ഞങ്ങൾ നന്ദിയുള്ളവരാണ്. ഈ മാസം ആദ്യം സംസ്ഥാനത്തുണ്ടായ നിർഭാഗ്യകരമായ ട്രെയിൻ അപകടത്തിൽപെട്ട കുടുംബങ്ങളുടെ ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾക്കായി ആ തുകയിൽനിന്ന് 20 ലക്ഷം രൂപ നൽകാൻ ഞങ്ങൾ തീരുമാനിച്ചു’’ -ഇന്ത്യൻ ഫുട്ബാൾ ടീം ട്വിറ്റർ ഹാൻഡിലിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.