കോഴിക്കോട്: ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫൈനലിൽ ലബനാനെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപിച്ച് ഇന്ത്യ കിരീടം നേടിയപ്പോൾ കളത്തിലും കരയിലും മലയാളി സ്പർശം. മിഡ്ഫീൽഡർമാരായ ആഷിഖ് കുരുണിയനും സഹൽ അബ്ദുസ്സമദിനും ആദ്യ ഇലവനിൽത്തന്നെ അവസരം നൽകിയിരുന്നു പരിശീലകൻ ഇഗോർ സ്റ്റിമാക്.
ഇന്ത്യൻ ടീമിലെ മലയാളി സാന്നിധ്യം ഇവരാണെങ്കിൽ താരങ്ങളുടെ ശാരീരിക, മാനസികാരോഗ്യം ശ്രദ്ധിക്കുന്ന ചുമതലയും കേരളീയരായ രണ്ടുപേർക്കാണ്. തൃശൂർ ജില്ലക്കാരായ ഡോ. ഷെർവിൻ ശരീഫ് ടീം ഡോക്ടറായും ജിജി ജോർജ് ഫിസിയോ ആയും കൂടെയുണ്ട്.
മലപ്പുറത്തുകാരൻ ആഷിഖും കണ്ണൂർ സ്വദേശി സഹലും ഏതാനും വർഷങ്ങളായി ഇന്ത്യൻ സംഘത്തിലെ സ്ഥിരം സാന്നിധ്യങ്ങളാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ആഷിഖ് മോഹൻ ബഗാനുവേണ്ടിയും സഹൽ കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടിയും കളിക്കുന്നു. 2018ൽ ഇന്ത്യ കെനിയയെ തോൽപിച്ച് പ്രഥമ കിരീടം ചൂടുമ്പോൾ ആഷിഖും ഡിഫൻഡർ അനസ് എടത്തൊടികയുമുണ്ടായിരുന്നു ടീമിൽ.
ചാവക്കാട് ഏനാമാവ് റോഡിൽ അറക്കൽ ഷെർവിൻ ശരീഫ് 2017 മുതൽ ടീം ഡോക്ടറും സ്പോർട്സ് മെഡിസിൻ സ്പെഷലിസ്റ്റുമാണ്. അണ്ടർ 23 ദേശീയ ടീമിന്റെയും ചുമതലയുണ്ട്. ആരോഗ്യവകുപ്പിൽ കോഴിക്കോട് വളയം സി.എച്ച്.സിയിലെ അസി. സർജനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.