മഞ്ചേരി: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന് യോഗ്യത നേടിയ മുഴുവൻ ടീമുകൾക്കൊപ്പം ഒരു മലായാളി സാന്നിധ്യം ഉണ്ടാവും. മറ്റാരുമല്ല, ടീമുകളുടെ മുഴുവൻ കാര്യവും ഉത്തരവാദിത്തത്തോടെ ചെയ്യുന്ന ലെയ്സൺ ഓഫിസർമാരാണിവർ. മലപ്പുറത്തിന്റെ മണ്ണിലെത്തിയ ദിവസം മുതൽ ടീമുകളുടെ കാര്യം ഇവരാണ് നോക്കുന്നത്.
കളിക്കാർക്കുള്ള താമസം, ഭക്ഷണം, പരിശീലന മൈതാനത്തിലേക്ക് എത്തിക്കൽ തുടങ്ങി ടീമിന്റെ മുഴുവൻ കാര്യങ്ങളും നോക്കിനടത്തുന്ന ലോക്കൽ മാനേജർമാരാണ് ലെയ്സൺ ഓഫിസർമാർ. കളിക്കാരും കോച്ചുമായി ആശയ വിനിമയം നടത്താനും മാധ്യമങ്ങൾക്ക് മുന്നിലെത്തിക്കാനുമെല്ലാം ഇവർ മുൻപന്തിയിലാണ്.
പരിചയമില്ലാത്ത നാട്ടിലെത്തിയ ടീമിന്റെ എന്താവശ്യങ്ങൾക്കും സൗകര്യം ഒരുക്കുകയാണ് ഇവരുടെ ചുമതല. വിവിധ ഭാഷാപരിജ്ഞാനം അത്യാവശ്യമാണ്. മത്സരങ്ങളും പരിശീലനവും കഴിഞ്ഞ് മുറിയിലെത്തുന്നതു വരെ പൂർണ ഉത്തരവാദിത്തം ഇവരുടെ ചുമലിലാണ്. പലരും ടീമംഗങ്ങൾക്കൊപ്പംതന്നെയാണ് താമസം.
ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കായികാധ്യാപകരാണ് ചുമതല വഹിക്കുന്നവരിൽ ഏറെയും. സ്വന്തം ടീമംഗങ്ങളെ പോലെയാണ് ഇവർ തങ്ങളെ കാണുന്നതെന്ന് ബംഗാൾ ടീമിന്റെ ലെയ്സൺ ഓഫിസർ കെ. സുൽഫിക്കർ അലി പറഞ്ഞു. ഫുട്ബാളിനോടുള്ള കമ്പമാണ് തങ്ങളെ ജോലിയിലേക്കെത്തിച്ചതെന്ന് അവർ പറഞ്ഞു.
•ബംഗാൾ -കെ. സുൽഫിക്കർ അലി (കാവനൂർ എളയൂർ എം.എ.ഒ കോളജ് കായികാധ്യാപകൻ)
•പഞ്ചാബ് -കെ. സമീർഖാൻ (മമ്പാട് എം.ഇ.എസ് കോളജിലെ ചരിത്രാധ്യാപകൻ)
•കേരളം -പി.പി. മുഹമ്മദ് ഇസ്മായിൽ (ഇരുമ്പുഴി ജി.എം.യു.പി സ്കൂൾ കായികാധ്യാപകൻ)
•മണിപ്പൂർ -കെ.ടി. വിനോദ് (ജൂനിയർ കോഓപറേറ്റിവ് ഇൻസ്പെക്ടർ)
•സർവിസസ് -ഷുക്കൂർ ഇല്ലത്ത് (തിരൂർ ഗവ. കോളജ് കായികാധ്യാപകൻ)
•ഗുജറാത്ത് -ഇ. റഫീഖ് (മമ്പാട് എം.ഇ.എസ് കോളജ് കായികാധ്യാപകൻ)
•ഒഡിഷ -ടി.എം. നജീബ് (പെരിന്തൽമണ്ണ സിൽവർ മൗണ്ട് ഇന്റർനാഷനൽ സ്കൂൾ, കായികാധ്യാപകൻ)
•കർണാടക -ഇർഷാദ് അജ്മൽ (കരുവാരകുണ്ട് നജാത്ത് കോളജ് കായികാധ്യാപകൻ)
•മേഘാലയ -പി.പി. സനിൽ (വണ്ടൂർ അംബേദ്കർ കോളജ് കായികാധ്യാപകൻ)
•രാജസ്ഥാൻ -ടി. മുഹമ്മദ് അലി (വേങ്ങര മലബാർ കോളജ് കായികാധ്യാപകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.