ഏഷ്യൻ കപ്പ് ഫുട്ബാളിന് വേദിയാകാൻ കേരളം സന്നദ്ധത അറിയിച്ചു; മത്സര രംഗത്ത് വമ്പൻ രാജ്യങ്ങളും
തിരുവനന്തപുരം: ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയരാകാന്‍ കേരളം സന്നദ്ധത അറിയിച്ചതായി മന്ത്രി ഇ.പി. ജയരാജൻ. തിരുവനന്തപുരവും കൊച്ചിയും വേദിയായി പരിഗണിക്കാന്‍ അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷനെയാണ് വിവരം അറിയിച്ചത്. ഇറാന്‍, ഖത്തര്‍, ഉസ്ബകിസ്ഥാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളും വേദിക്കായി മത്സര രംഗത്തുണ്ട്.
2027ലെ ടൂര്‍ണമെൻറിനുള്ള വേദിയാണ് തെരഞ്ഞെടുക്കുന്നത്. ദേശീയ ഫെഡറേഷനുകള്‍ അപേക്ഷ നല്‍കിയാലും പ്രാദേശിക ആതിഥേയരെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാറുകള്‍ ഔദ്യോഗിക കത്ത് നല്‍കണമെന്നാണ് മാനദണ്ഡം. ഇതുപ്രകാരമാണ് കേരളം സമ്മതപത്രം സമര്‍പ്പിച്ചത്.
കൊച്ചി, തിരുവനന്തപുരം നഗരങ്ങള്‍ക്കായി വെവ്വേറെ സമ്മതപത്രമാണ് നല്‍കിയത്. ഒരു നഗരത്തിന് മാത്രമേ അനുമതി ലഭിക്കൂ. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അടുത്ത ഘട്ടമെന്ന നിലയില്‍ ടൂര്‍ണമെൻറ് നടത്തിപ്പിന് ആവശ്യമായ സൗകര്യങ്ങളുടെ പട്ടിക അതാത് ദേശീയ അസോസിയേഷനുകള്‍ ഈ മാസം 30നകം ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന് സമര്‍പ്പിക്കണം.
അടുത്ത വര്‍ഷം ജനുവരിയിലാണ് വേദി സംബന്ധിച്ച പ്രഖ്യാപനം നടക്കുക. 24 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഏഷ്യന്‍ കപ്പ് ടൂര്‍ണമെൻറിന് ഇതുവരെ ഇന്ത്യ വേദിയായിട്ടില്ല. കഴിഞ്ഞവർഷം യു.എ.ഇയിലാണ് മത്സരം നടന്നത്. 2023ൽ വേദിയാവുക ചൈനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.