ക്വാലാലംപുർ: ഐ.എസ്.എൽ തിരക്കിന് ഇടവേള നൽകി മലേഷ്യയിലെത്തിയ ഇന്ത്യൻ താരങ്ങൾക്ക് വെള്ളിയാഴ്ച മെർദേക കപ്പ് ഫുട്ബാളിൽ ആദ്യ മത്സരം. ക്വാലാലംപുർ ബുകിത് ജലീൽ സ്റ്റേഡിയത്തിൽ വൈകുന്നേരം നടക്കുന്ന കളിയിൽ ആതിഥേയരാണ് എതിരാളികൾ. ഫലസ്തീൻ പിന്മാറിയതോടെ മൂന്ന് ടീമുകളും രണ്ട് മത്സരങ്ങളുമായി ചുരുങ്ങിയ ടൂർണമെന്റിന്റെ ഫൈനൽ ഒക്ടോബർ 17നാണ്. ഫലസ്തീനില്ലാത്തതിനാൽ ബൈ ലഭിച്ച തജികിസ്താനായിരിക്കും ഇന്ന് ജയിക്കുന്നവരുടെ എതിരാളികൾ. മലേഷ്യയെ പരാജയപ്പെടുത്താനായാൽ ഇന്ത്യക്ക് കിരീടപ്പോരാട്ടത്തിൽ തജികിസ്താനെ നേരിടാമെന്ന് ചുരുക്കം.
ഏഷ്യൻ ഗെയിംസിന് രണ്ടാം നിരയുമായി പോയിട്ടും പ്രീക്വാർട്ടറിലെത്താൻ കഴിഞ്ഞത് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്കിനെ സംബന്ധിച്ച് നേട്ടം തന്നെയാണ്. ക്യാപ്റ്റൻ സുനിൽ ഛേത്രിയും ഡിഫൻഡർ സന്ദേശ് ജിങ്കാനും മാത്രമായിരുന്നു കൂട്ടത്തിൽ പരിചയ സമ്പന്നർ. ത്രിരാഷ്ട്ര ടൂർണമെന്റിലും സാഫ് കപ്പിലും ഇന്റർ കോണ്ടിനന്റൽ കപ്പിലും കിരീടം നേടിയ ഇന്ത്യ ഈയ്യിടെ ഇറാഖിൽ നാല് ടീമുകൾ പങ്കെടുത്ത കിങ്സ് കപ്പിൽ പക്ഷേ അവസാന സ്ഥാനത്തായി. താരതമ്യേന മികച്ച റാങ്കുകാരായ ഇറാഖിനോട് പൊരുതി പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽവി സമ്മതിക്കുകയായിരുന്നു. ഇന്ത്യയും മലേഷ്യയും തമ്മിൽ മുമ്പ് 24 തവണ ഏറ്റുമുട്ടിയിട്ടുണ്ട്.
പത്തിൽ മലേഷ്യയും ഏഴിൽ ഇന്ത്യയും ജയിച്ചപ്പോൾ ബാക്കി മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. 2011നവംബറിലാണ് അവസാനമായി ഇരു ടീമും മുഖാമുഖം വന്നത്. മൂന്ന് ദിവസത്തെ ഇടവേളയിൽ നടന്ന രണ്ട് സൗഹൃദ മത്സരങ്ങളിൽ ഒന്ന് സമനിലയിലാവുകയും (1-1) രണ്ടാമത്തേത് ഇന്ത്യ (3-2) ജയിക്കുകയും ചെയ്തു. മിനി ഏഷ്യ കപ്പ് എന്നറിയപ്പെടുന്ന മെർദേക കപ്പിൽ 2001ലാണ് ഇന്ത്യ അവസാനമായി പങ്കെടുത്തത്. അന്ന് ഗ്രൂപ് റൗണ്ടിൽ പുറത്തായി.
ഫിഫ റാങ്കിങ്ങിൽ ഇന്ത്യ നിലവിൽ 102ലും മലേഷ്യ 134ലുമാണ്. ഈ മുൻതൂക്കവും സമീപകാല പ്രകടനങ്ങളും ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ഇക്കുറി ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാതെ മലേഷ്യൻ സംഘം മെർദേക കപ്പിനുള്ള തയാറെടുപ്പിലായിരുന്നു. ഈ മാസം ഒമ്പതിന് ക്വാലാലംപുരിലെത്തി ഇന്ത്യൻ ടീമും പരിശീലനത്തിൽ മുഴുകി. പരിക്കേറ്റ മലയാളി താരം ആഷിക് കുരുണിയന്റെ അഭാവം മധ്യനിരയിലുണ്ടാവും. മുന്നേറ്റത്തിൽനിന്ന് റഹീം അലിയെയും പ്രതിരോധത്തിൽനിന്ന് ചിംഗ്ലൻസന സിങ്ങിനെയും ഒഴിവാക്കിയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.