ആസ്റ്റൺവില്ലക്കെതിരെ ലിവർപൂളിന്റെ ആദ്യ ഗോൾ നേടിയ മുഹമ്മദ് സലാഹ് സഹതാരങ്ങൾക്കൊപ്പം ആഹ്ലാദത്തിൽ
ലണ്ടൻ: ലോകകപ്പ് ഇടവേളക്കുശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുനരാരംഭിച്ചപ്പോൾ കരുത്തരായ ആഴ്സനൽ, ലിവർപൂൾ ടീമുകൾക്ക് ജയം. ആഴ്സനൽ 3-1ന് വെസ്റ്റ്ഹാം യുനൈറ്റഡിനെയും ലിവർപൂൾ അതേ സ്കോറിന് ആസ്റ്റൺവില്ലയെയുമാണ് തോൽപിച്ചത്.
ആഴ്സനലിനായി ബുകായോ സാക, ഗബ്രിയേൽ മാർട്ടിനെല്ലി, എഡി എൻകെറ്റിയ എന്നിവരാണ് സ്കോർ ചെയ്തത്. സയ്യദ് ബിൻ റഹ്മയുടെ പെനാൽറ്റി ഗോളിൽ വെസ്റ്റ്ഹാം മുന്നിലെത്തിയ ശേഷമായിരുന്നു ഗണ്ണേഴ്സിന്റെ തിരിച്ചുവരവ്. ആസ്റ്റൺവില്ലക്കെതിരെ ലിവർപൂളിനായി മുഹമ്മദ് സലാഹ്, വിർജിൽ വാൻഡൈക്, സ്റ്റെഫാൻ ബായ്സെറ്റിക് എന്നിവരാണ് സ്കോർ ചെയ്തത്. ഒലി വാറ്റ്കിൻസാണ് വില്ലയുടെ ആശ്വാസഗോൾ കണ്ടെത്തിയത്.
ന്യൂകാസിൽ യുനൈറ്റഡ്, ബ്രൈറ്റൺ, ഫുൾഹാം, വോൾവ്സ് ടീമുകളും ജയം നേടി. ന്യൂകാസിൽ 3-0ത്തിന് ലെസ്റ്റർ സിറ്റിയെയും ഫുൾഹാം അതേ സ്കോറിന് ക്രിസ്റ്റൽ പാലസിനെയും വോൾവ്സ് 2-1ന് എവർട്ടണിനെയും ബ്രൈറ്റൺ 3-1ന് സതാംപ്ടണിനെയുമാണ് തോൽപിച്ചത്. ന്യൂകാസിലിനായി ക്രിസ് വുഡ്, മിഗൽ ആൽമിറോൺ, ജോയലിങ്ടൺ എന്നിവരും ബ്രൈറ്റണിനായി ആദം ലല്ലാന, റൊമെയ്ൻ പെറൗഡ് (സെൽഫ്), സോളി മാർച് എന്നിവരും ഫുൾഹാമിനായി ബോബി റീഡ്, ടിം റീം, അലക്സാണ്ടർ മിട്രോവിച് എന്നിവരും വോൾവ്സിനായി ഡാനിയൽ പൊഡൻസ്, റയാൻ അയ്ത് നൂരി എന്നിവരും സ്കോർ ചെയ്തു.
15 കളികളിൽ 40 പോയന്റുമായി ആഴ്സനലാണ് പോയന്റ് പട്ടികയിൽ മുന്നിൽ. 16 മത്സരങ്ങളിൽ 33 പോയന്റുള്ള ന്യൂകാസിലാണ് രണ്ടാം സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.