ഡച്ച് ഫുട്‌ബാള്‍ സൂപ്പർതാരം ക്ലാരന്‍സ് സീഡോര്‍ഫ് ഇസ്‌ലാം മതം സ്വീകരിച്ചു. എ.സി മിലാന്‍, റയല്‍ മാഡ്രിഡ്, അജാക്‌സ് ക്ലബ്ബുകളുടെ മുൻ മധ്യനിര താരമായിരുന്ന സീഡോർഫ്. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇസ്‌ലാം മതം സ്വീകരിച്ച വിവരം താരം അറിയിച്ചത്.
''ഞാന്‍ മുസ്‌ലിം കുടുംബത്തിൽ ചേർന്ന ആഘോഷത്തിൽ സന്ദേശങ്ങളയച്ച എല്ലാവർക്കും നന്ദി. ലോകമെമ്പാടുമുള്ള എല്ലാ സഹോദരീ സഹോദരൻമാരുമായി ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. പ്രത്യേകിച്ച് ഇസ്‌ലാമിന്റെ അർഥം എന്നെ ആഴത്തിൽ പഠിപ്പിച്ച എന്റെ ഭാര്യ സോഫിയ. എന്റെ പേര് മാറ്റിയിട്ടില്ല. അത് എന്‍റെ മാതാപിതാക്കളിട്ട പേരായതിനാൽ ക്ലാരൻസ് സീഡോർഫ് എന്നു തന്നെ തുടരും. ലോകത്തിലെ എല്ലാവർക്കും എന്‍റെ സ്നേഹം അറിയിക്കുന്നു'' -സീഡോർഫ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
യുവേഫ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായാണ് സീഡോർഫ് അറിയപ്പെടുന്നത്.
മൂന്ന് വ്യത്യസ്ത ക്ലബ്ബുകള്‍ക്കൊപ്പം കളിച്ച് ചാമ്പ്യന്‍സ് ലീഗ് നേടിയ ഏക കളിക്കാരനാണ്. കുറഞ്ഞത് ആറ് ഭാഷകളെങ്കിലും സംസാരിക്കുന്ന താരം ഡച്ച് ദേശീയ ടീമിനായ 87 തവണ ബൂട്ടുകെട്ടി. മൂന്ന് യുവേഫ യൂറോപ്യൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പുകളിലും 1998 ഫിഫ ലോകകപ്പിലും കളിച്ചിട്ടുണ്ട്.
വിരമിച്ച ശേഷം എ.സി മിലാൻ, കാമറൂൺ ദേശീയ ടീം ഉൾപ്പെടെ നിരവധി ടീമുകളുടെ മാനേജറായി പ്രവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.