മഡ്രിഡ്: ഓവർടേക്ക് ചെയ്ത് മുന്നിലെത്താനൊരുങ്ങുേമ്പാൾ പതറിപ്പോവുന്ന ഡ്രൈവറുടെ മനസ്സാണ് റയൽ മഡ്രിഡിന്. ഫിനിഷിങ് പോയൻറിലേക്ക് അടുക്കുന്ന സ്പാനിഷ് ലാ ലിഗയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനുള്ള അവസരം ചാമ്പ്യന്മാർ കളഞ്ഞുകുളിച്ചു. റയൽ ബെറ്റിസിനെതിരെ നടന്ന മത്സരത്തിൽ ഗോൾരഹിത സമനിലയിലായതോടെ മഡ്രിഡുകാരുടെ കുതിപ്പ് പിന്നിലോട്ട്.
തൊട്ടു പിന്നാലെ കളത്തിലിറങ്ങിയ ബാഴ്സലോണ വിയ്യാറയലിനെതിരായ ജയത്തോടെ പോയൻറ് പട്ടികയിൽ റയലിനെ കടന്ന് രണ്ടാം സ്ഥാനത്തെത്തി. അന്റൊയിൻ ഗ്രീസ് മാന്റെ ഇരട്ട ഗോളിൽ 2-1നായിരുന്നു ജയം. ഇതോടെ, ലീഗ് പോയൻറ് നില ഇങ്ങനെ. അത്ലറ്റികോ മഡ്രിഡ് (32 കളിയിൽ 73) ഒന്നാം സ്ഥാനത്ത്. ബാഴ്സലോണ (32-71) രണ്ടും, റയൽ മഡ്രിഡ് (33-71) മൂന്നം സ്ഥാനത്ത്. ഇന്ന് പുലർച്ച അത്ലറ്റിക് ബിൽബാവോെയ നേരിടുന്ന അത്ലറ്റികോ മഡ്രിഡ് ജയം തുടർന്നാൽ മികച്ച ലീഡുമായി മുന്നേറാം.
കരിം ബെൻസേമ, മാർകോ അസൻസിയോ, ഇസ്കോ തുടങ്ങിയവരുമായാണ് റയൽ കളത്തിലിറങ്ങിയത്. രണ്ടാം പകുതിയിൽ വിനീഷ്യസും എഡൻ ഹസാഡും ഉൾപ്പെടെ അഞ്ചു മാറ്റങ്ങളുണ്ടായിട്ടും ബെറ്റിസ് വലകുലുക്കാനായില്ല. അഞ്ചാഴ്ചക്കു ശേഷമായിരുന്നു ഹസാഡിൻെറ തിരിച്ചുവരവ്.
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുനൈറ്റഡിനെ ഗോൾരഹിത സമനിലയിൽ പിടിച്ചുകെട്ടി ലീഡ്സ് യുനൈറ്റഡ്. തുടർച്ചയായി അഞ്ചു മത്സരങ്ങളിൽ ജയിച്ച് മുന്നേറിയ യുനൈറ്റഡിനെയാണ് സൂപ്പർ താരങ്ങളുടെ സാന്നിധ്യത്തിലും പിടിച്ചുകെട്ടിയത്.
മാസൺ ഗ്രീൻവുഡ്, മാർകസ് റാഷ്ഫോഡ്, ബ്രൂണോ ഫെർണാണ്ടസ് തുടങ്ങിയ താരങ്ങളും കളത്തിലിറങ്ങിയിരുന്നു. മറ്റൊരു മത്സരത്തിൽ ചെൽസി 1-0ത്തിന് വെസ്റ്റ്ഹാമിനെ വീഴ്ത്തി. തിമോ വെർണറുടെ വകയായിരുന്നു ഗോൾ. ബേൺലി വോൾവർഹാംപ്ടനെയും (4-0) ഷെഫീൽഡ് ബ്രൈറ്റണിനെയും (1-0) തോൽപിച്ചു.
ടൂറിൻ: ഇറ്റാലിയൻ സീരി 'എ'യിൽ യുവൻറസിന് കനത്ത തിരിച്ചടിയായി സമനില. 14ാം സ്ഥാനത്തുള്ള ഫിയോറെൻറിനയാണ് യുവെയെ 1-1ന് പിടിച്ചുകെട്ടിയത്. ആദ്യ പകുതിയിൽ ഒരു ഗോൾ വഴങ്ങിയ ശേഷം, 46ാം മിനിറ്റിൽ അൽവാരോ മൊറാറ്റയാണ് യുവൻറസിെൻറ സമനില ഗോൾ നേടിയത്.
ഇതോടെ, ലീഗ് കിരീടപ്പോരാട്ടത്തിൽ ചാമ്പ്യന്മാർക്ക് തിരിച്ചുവരവ് സാധ്യത ദുർബലമായി. ഇൻറർ മിലാൻ (79) ബഹുദൂരം മുന്നിലാണ്. എ.സി മിലാനും യുവൻറസും 66 പോയൻറുമായി ഒപ്പത്തിനൊപ്പവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.