ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീട പോര് കൂടുതൽ ആവേശത്തിലേക്ക്. പോയന്‍റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ആഴ്സണലും മാഞ്ചസ്റ്റർ സിറ്റിയും ജയം സ്വന്തമാക്കി.
ബോൺമൗത്തിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് സിറ്റി പരാജയപ്പെടുത്തിയത്. പ്രതിരോധത്തിലും ആക്രമണത്തിലുമെല്ലാം സിറ്റിയുടെ സമ്പൂർണ മേധാവിത്തമാണ് മത്സരത്തില്‍ കണ്ടത്. ബോൺമൗത്തിന്‍റെ മൈതാനത്ത് കളി തുടങ്ങി ആദ്യപകുതിയില്‍ തന്നെ എതിരില്ലാത്ത മൂന്ന് ഗോളിന്‍റെ ലീഡ് സിറ്റി സ്വന്തമാക്കി. ജൂലിയസ് അല്‍വാരസാണ് 15ാം മിനിറ്റില്‍ ഗോള്‍വേട്ട തുടങ്ങിയത്. 29ാം മിനിറ്റില്‍ എർലിങ് ഹാളണ്ടും 45ാം മിനിറ്റില്‍ ഫില്‍ ഫോഡനും ഗോളടിച്ചു.
സിറ്റിയുടെ നാലാം ഗോൾ മത്സരത്തിന്‍റെ 51ാം മിനിറ്റില്‍ ക്രിസ് മെഫാമിന്‍റെ വക സെൽഫ് ഗോളായിരുന്നു. 83ാം മിനിറ്റില്‍ കൊളംബിയൻ താരം ജെഫേഴ്സൺ ലെര്‍മയിലൂടെ ബോൺമൗത്ത് ആശ്വാസ ഗോൾ കണ്ടെത്തി. ജയത്തോടെ സിറ്റി 25 കളികളില്‍നിന്ന് 55 പോയന്‍റുമായി സിറ്റി രണ്ടാംസ്ഥാനത്ത് തുടരുകയാണ്.
അതേസമയം, ലെസ്റ്റർ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി ആഴ്സണലും കിരീടം ലക്ഷ്യമിട്ട് മുന്നേറുകയാണ്. മത്സരത്തിന്‍റെ 46ാം മിനിറ്റിൽ ബ്രസീലിയൻ താരം ഗ്രബ്രിയേൽ മാർട്ടിനെല്ലി ആണ് ആഴ്സണലിനായി ഗോൾ നേടിയത്. 24 മത്സരങ്ങളിൽനിന്ന് 57 പോയന്‍റുമായാണ് ആഴ്സണൽ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഒരു മത്സരം കുറവ് കളിച്ചതിന്‍റെ ആനുകൂല്യവും ആഴ്സണലിനുണ്ട്.
മറ്റു മത്സരങ്ങളിൽ ആസ്റ്റൺ വില്ല എതിരില്ലാത്ത രണ്ടു ഗോളിന് എവർട്ടണനെയും ലീഡ്സ് യുനൈറ്റഡ് 1-0ത്തിന് സതാപ്ടണെയും വെസ്റ്റ് ഹാം 4-0ത്തിന് നോട്ടിങ്ഹാം ഫോറസ്റ്റിനെയും പരാജയപ്പെടുത്തി. ക്രിസ്റ്റൽ പാലസ് കരുത്തരായ ലിവർപൂളിനെ ഗോൾരഹിത സമനിലയിൽ തളച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.