974, ഖത്തറിന്റെ ഇന്റർനാഷനൽ ഡയലിങ് നമ്പറാണ് ഈ മൂന്നക്കം. സുഹൃത്തുക്കളും ബന്ധുക്കളുമായി ഖത്തറിലുള്ള പ്രവാസികളെ മൊബൈലിൽ കുത്തി വിളിക്കുന്ന മലയാളികൾക്ക് ഏറെ സുപരിചിതമായ നമ്പർ. എന്നാൽ, ഇന്ന് ഫിഫ ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുന്ന ഖത്തറിന് 974 എന്നത് ഒരു സ്റ്റേഡിയത്തിന്റെ കൂടി പേരാണ്. ലോകകപ്പിന്റെ ചരിത്രത്തിൽ ഏറെ പുതുമകൾ ഒളിപ്പിച്ച്, ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് ഒഴുകിയെത്തുന്ന കാണികളെ അതിശയിപ്പിക്കാനൊരുങ്ങുന്ന സ്റ്റേഡിയത്തിന്റെ പേര്. റാസ്അബൂ അബൂദ് എന്നായിരുന്നു ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് കഴിഞ്ഞ നവംബർ അവസാനം വരെ നാട്ടുകാർ ഈ വേദിയെ വിളിച്ചത്.
എന്നാൽ, എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ഉദ്ഘാടന മത്സരത്തിന് ഏതാനും ദിവസം മുമ്പ് '974' എന്ന് പേര് വിളിച്ച് മിഴിതുറന്ന ദോഹയിലെ കടലോരത്തെ ഈ കളിമുറ്റത്തിനും പറയാൻ ഏറെ വിശേഷങ്ങളുണ്ട്. ദോഹ കോർണിഷിനരികിലായി, അധികമൊന്നും അകലെയല്ലാതെ ആകാശംമുട്ടുന്ന തലയെടുപ്പോടെ മിന്നിത്തിളങ്ങുന്ന കെട്ടിടങ്ങളുടെ പശ്ചാത്തലത്തിൽ വെള്ളിവെളിച്ചത്തോടെ തിളങ്ങുന്ന സ്റ്റേഡിയം. ആദ്യ കാഴ്ചയിൽ തുറമുഖത്ത് കണ്ടെയ്നറുകൾ അടുക്കിവെച്ചതായേ തോന്നൂ. അരികിലെത്തിയാലും ഇതൊരു കളിമുറ്റം എന്ന് വിശ്വസിക്കാൻ പാടുപെടും. എന്നാൽ, ലോകകപ്പിനായി ഖത്തർ അവതരിപ്പിക്കുന്ന മറ്റൊരു അതിശയമാണ് സ്റ്റേഡിയം 974.
സ്റ്റേഡിയം നിർമാണത്തിനായി ഉപയോഗിച്ച ആകെ ഷിപ്പിങ് കണ്ടെയ്നറുകളുടെ എണ്ണം കണക്കാക്കിയാണ് ഈ കളിമുറ്റത്തിന് 974 എന്ന് പേരുവിളിച്ചത്. കോൺക്രീറ്റ് നിർമിതികളൊന്നുമില്ലാതെ കണ്ടെയ്നറുകളും മോഡുലാർ സ്റ്റീലുകളും ഉപയോഗിച്ച് പൂർത്തിയാക്കിയ ഒരു അപൂർവ സ്റ്റേഡിയം. ഡഗ് ഔട്ടും ഡ്രസ്സിങ് റൂമും വാഷിങ് റൂമും മുതൽ സ്റ്റേഡിയത്തിലെ എല്ലാം നിർമിച്ചത് കണ്ടെയ്നറുകൾ മുറിച്ചുചേർത്തും അടുക്കിവെച്ചുമാണ്.
ലോകകപ്പിന്റെ ഭാഗമായി ഖത്തർ മുന്നോട്ടുവെക്കുന്ന പ്രധാന ആശയങ്ങളിലൊന്നായ സുസ്ഥിരതയുടെ പ്രതിഫലനമെന്നോണം ടൂർണമെന്റ് കഴിഞ്ഞാൽ പൂർണമായും പൊളിച്ചുനീക്കും എന്ന പ്രത്യേകതയും ഈ കളിമുറ്റത്തിനുണ്ട്. 92 വർഷത്തെ ലോകകപ്പ് ചരിത്രത്തിൽ ടൂർണമെന്റിനു ശേഷം പൂർണമായും പൊളിച്ചുനീക്കുന്ന ആദ്യ സ്റ്റേഡിയമായി മാറും ഈ അതിശയ മൈതാനം. നീക്കംചെയ്യുന്ന ഇരിപ്പിടങ്ങൾ ആഫ്രിക്കയിലെയും ഏഷ്യയിലെയും പല സ്റ്റേഡിയങ്ങളിലുമെത്തും.
പൊളിച്ചുനീക്കുന്ന മറ്റ് വസ്തുക്കൾ പല അവികസിത രാജ്യങ്ങളിലും സ്റ്റേഡിയങ്ങൾക്കും ആശുപത്രികൾക്കും സ്കൂളുകൾക്കും നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളായി മാറും. ലോകകപ്പിന്റെ ഐതിഹാസിക പോരാട്ടങ്ങൾക്ക് വേദിയാവുന്ന ഈ പച്ചപ്പുൽമൈതാനും സുന്ദരമായൊരു പാർക്കായി പിന്നെയും സന്തോഷം പകരും. അങ്ങനെ വൈവിധ്യമാർന്ന ചരിത്രങ്ങൾ പകർന്നു നൽകിയാവും ചുരുങ്ങിയ ചെലവിൽ ഏറ്റവും ചുരുങ്ങിയ കാലത്തിനുള്ളിൽ നിർമിച്ച സ്റ്റേഡിയം 974 പിന്നീടുള്ള കാലവും ഖത്തറിന് പെരുമ പകരുന്നത്.
ലോകകപ്പിനും ഒളിമ്പിക്സിനും കൂറ്റൻ സ്റ്റേഡിയങ്ങൾ പണിത്, പിന്നീടുള്ള കാലം സംഘാടകർക്ക് ബാധ്യതയാവുന്ന പലരാജ്യങ്ങളുടെ മുൻകാല അനുഭവങ്ങൾക്ക് പുതിയൊരു തിരുത്താണ് ഖത്തറിന്റെ സ്റ്റേഡിയ നിർമാണം. ലോകപ്രശസ്ത ആർകിടെക്റ്റ് സ്ഥാപനമായ ഫെൻവിക് ഇറിബാറന്റെ രൂപകൽപനയിലാണ് പരമ്പരാഗത നിർമാണ വിദ്യകൾക്കെല്ലാം ഒരു തിരുത്തായ ഈ കണ്ടെയ്നർ സ്റ്റേഡിയം തലയുയർത്തിനിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.