ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യത സജീവമാക്കി. രണ്ടാം ടെസ്റ്റിൽ മൂന്നു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.
നാലാംദിനം നൂറ് റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ ഇന്ത്യയെ ആതിഥേയർ സ്പിൻ ബൗളിങ്ങിലൂടെ വരിഞ്ഞുമുറുക്കിയെങ്കിലും ശ്രേയസ് അയ്യരും ആർ. അശ്വിനും നടത്തിയ ചെറുത്തുനിൽപാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. അശ്വിൻ ടോപ് സ്കോററായി. 62 പന്തിൽ ഒരു സിക്സും നാലു ഫോറും അടക്കം 42 റൺസെടുത്തു. അയ്യർ 46 പന്തിൽ 29 റൺസെടുത്തു.
അടുത്ത വർഷം ജൂണിൽ ഇംഗ്ലണ്ടിലാണ് ഫൈനൽ. നിലവിൽ 76.92 ശതമാനം വിജയവുമായി ആസ്ട്രേലിയയാണ് പോയിന്‍റ് പട്ടികയിൽ ഒന്നാമത്. ഈ വർഷം ആസ്ട്രേലിയ കളിച്ച 13 ടെസ്റ്റ് മത്സരങ്ങളിൽ ഒമ്പതെണ്ണെത്തിൽ ജയിച്ചു. 58.93 ശതമാനം വിജയവുമായി ഇന്ത്യ രണ്ടാമതാണ്. 14 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. ഇതിൽ എട്ടെണ്ണത്തിൽ ജയിച്ചു. നാലു മത്സരങ്ങൾ തോൽക്കുകയും രണ്ടെണ്ണം സമനിലയിൽ പിരിയുകയും ചെയ്തു.
ദഷിണാഫ്രിക്ക (54.55), ശ്രീലങ്ക (53.33), ഇംഗ്ലണ്ട് (46.97), വെസ്റ്റിൻഡീസ് (40.91) പാകിസ്താൻ (38.89), ന്യൂസിലാൻഡ് (25.93) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. 11.11 വിജയ ശതമാനവുമായി ബംഗ്ലാദേശാണ് പോയിന്‍റ് പട്ടികയിൽ ഏറ്റവും പിന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.