മുല്ലൻപൂർ: ഐ.പി.എൽ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന സൂപ്പർതാരം വിരാട് കോഹ്ലിക്ക് ചരിത്ര നേട്ടം. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ചേസ് മാസ്റ്ററിന്‍റെ അർധ സെഞ്ച്വറി മികവിലാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു അനായാസ ജയം സ്വന്തമാക്കിയത്. 54 പന്തിൽ ഒരു സിക്സും ഏഴു ഫോറുമടക്കം 73 റൺസെടുത്ത് പുറത്താകാതെ നിന്നു.
43 പന്തിലാണ് കോഹ്ലി ഫിഫ്റ്റിയിലെത്തിയത്. ഇതോടെയാണ് അപൂർവ നേട്ടം താരത്തെ തേടിയെത്തിയത്. ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ തവണ 50 പ്ലസ് സ്കോർ നേടുന്ന താരമെന്ന നേട്ടം ഇനി കോഹ്ലിക്ക് സ്വന്തം. പഞ്ചാബിനെതിരെ താരത്തിന്‍റേത് 67ാമത്തെ 50 പ്ലസ് സ്കോറായിരുന്നു. മുൻ ഓസീസ് താരം ഡേവിഡ് വാർണറെയാണ് (66 തവണ) മറികടന്നത്. ഐ.പി.എല്ലിൽ 59 അർധ സെഞ്ച്വറികളും എട്ട് സെഞ്ച്വറികളുമാണ് കോഹ്ലിയുടെ പേരിലുള്ളത്. വാർണറിന് 62 അർധ സെഞ്ച്വറികളും നാലു സെഞ്ച്വറികളും. ഇന്ത്യൻ താരങ്ങളായ ശിഖർ ധവാൻ (53), രോഹിത് ശർമ (45) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.
ട്വന്‍റി20 ക്രിക്കറ്റിൽ 40 പ്ലസ് പന്തുകളിൽ ഏറ്റവും കൂടുതൽ അർധ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടവും കോഹ്ലിയുടെ പേരിലായി. പഞ്ചാബിനെ ഏഴു വിക്കറ്റിനാണ് ബംഗളൂരു തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാഞ്ചാബ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ബംഗളൂരു 18.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. ദേവ്ദത്ത് പടിക്കലും അർധ സെഞ്ച്വറി നേടി തിളങ്ങി. 35 പന്തിൽ നാലു സിക്സും അഞ്ചു ഫോറുമടക്കം 61 റൺസെടുത്താണ് പടിക്കൽ പുറത്തായത്.
നേരത്തെ, ബംഗളൂരുവിന്‍റെ കണിശമായ ബൗളിങ്ങാണ് പഞ്ചാബ് ബാറ്റർമാരെ പിടിച്ചുകെട്ടിയത്. ഓപ്പണർ പ്രഭ്സിംറാൻ സിങ്ങാണ് പഞ്ചാബിന്‍റെ ടോപ് സ്കോറർ. 17 പന്തിൽ ഒരു സിക്സും അഞ്ചു ഫോറുമടക്കം 33 റൺസെടുത്താണ് താരം പുറത്തായത്. 33 പന്തിൽ 31 റൺസുമായി ശശാങ്ക് സിങ് പുറത്താകാതെ നിന്നു. പ്രിയാൻഷ് ആര്യ (15 പന്തിൽ 22), ജോഷ് ഇംഗ്ലിഷ് (17 പന്തിൽ 29) എന്നിവരാണ് മറ്റു സ്കോറർമാർ.
ഓപ്പണർമാരായ പ്രിയാൻഷും പ്രഭ്സിംറാനും ടീമിന് മികച്ച തുടക്കം നൽകിയിരുന്നു. എന്നാൽ, കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ടതോടെ ടീമിന്‍റെ സ്കോറിങ്ങിന്‍റെ വേഗതയും കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.