മസ്കത്ത്: പാപ്വ നൂഗിനിക്കെതിരെയുള്ള അവസാന മത്സരത്തിൽ വിജയം സ്വന്തമാക്കി ഒമാൻ ട്വന്റി20 പരമ്പരയിൽ ജേതാക്കളായി. അമീറാത്തിലെ ക്രിക്കറ്റ് ഗ്രൗണ്ട് ടർഫ് ഒന്നിൽ നടന്ന മത്സരത്തിൽ എതിരാളികളെ നാല് വിക്കറ്റിന് തകർത്താണ് ടീം പരമ്പര നേടിയത്.
ആദ്യ ബാറ്റ് ചെയ്ത പാപ്വ നൂഗിനി ആറ് വിക്കറ്റിന് 127 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ ഒരു ഓവർ ബാക്കി നിൽക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ വിജയം കാണുകയായിരുന്നു. ഖാലിദ് കെയിൽ (32*), മെഹറാൻ ഖാൻ (19), ആഖിഖ് ഇല്യാസ് (17*) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് ഒമാന്റെ വിജയത്തിന് തുണയായത്.
ആഖിബ് ഇല്യാസ് രണ്ടും മെഹറാൻ ഖാൻ, ഖലീമുല്ല എന്നിവർ ഓരോ വീതവും വിക്കറ്റ് സുൽത്താനേറ്റിന് വേണ്ടിയെടുത്തു. ഹിരിഹിരി (52*), അസ്സാദ് വാല (22), ചാസ് സോപർ (17*) എന്നിവരുടെ മികവിലാണ് പാപ്വ നൂഗിനി പൊരുതാവുന്ന സ്കോർ പടുത്തുയർത്തിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-1നാണ് ഒമാൻ ജേതാക്കളായത്. വരുന്ന ട്വന്റി20 ലോകകപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്. ഏകദിന പരമ്പര 1-1 സമനിലയിൽ കലാശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.